പോത്തുണ്ടി അണക്കെട്ടിൽ 13 ദിവസത്തിനുള്ള വെള്ളം മാത്രം
text_fieldsനെന്മാറ: പോത്തുണ്ടി അണക്കെട്ടിൽ ശേഷിക്കുന്നത് 13 ദിവസത്തേക്ക് വിതരണം ചെയ്യാനുള്ള വെള്ളം മാത്രം. ഇതേ തുടർന്ന് ഇടതുകര കനാൽ താൽക്കാലികമായി അടച്ചു. കനാലിലേക്കുള്ള ഷട്ടർ തകരാർ കാരണം എമർജൻസി ഷട്ടർ ഉപയോഗിച്ചാണ് ചൊവ്വാഴ്ച ഇടതുക്കര കനാൽ അടച്ചത്. 55 അടി സംഭരണശേഷിയുള്ള പോത്തുണ്ടി അണക്കെട്ടിൽ നിലവിൽ 22.5 അടി വെള്ളമാണ് ശേഷിക്കുന്നത്. ഏഴ് മില്യൺ ഘനമീറ്റർ വെള്ളം കുടിവെള്ളത്തിനായി ശേഖരിക്കണമെന്ന് വാട്ടർ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇടതുകര കനാലിൽനിന്ന് അടുത്തഘട്ടം വെള്ളം വിതരണം സംബന്ധിച്ച് അഞ്ചു ദിവസത്തിനകം ഉപദേശകസമിതി യോഗം ചേർന്ന് തീരുമാനിക്കും. ഫെബ്രുവരി 20വരെയെങ്കിലും ജലവിതരണം നടത്തിയില്ലെങ്കിൽ ഭൂരിപക്ഷം നെൽപ്പാടങ്ങളും ഉണക്കു ഭീഷണിയിലേക്ക് പോകുമെന്ന് വിവിധ പാടശേഖരങ്ങളിലെ കർഷകർ പറയുന്നു.
പോത്തുണ്ടി ജലസേചന പദ്ധതിക്ക് കീഴിലെ ബഹുഭൂരിപക്ഷം പാടശേഖരങ്ങളിലും കതിര് നിരക്കുന്ന സമയമാണിത്. 20 ശതമാനത്തോളം നെൽപ്പാടങ്ങളിൽ മാത്രമാണ് നെല്ല് കതിരായിട്ടുള്ളത്. ചൂട് കൂടുതലായതിനാൽ നിലവിലെ സ്ഥിതി അനുസരിച്ച് കൊയ്ത്തിന് 20 ദിവസം മുമ്പ് വരെ നെൽപ്പാടങ്ങളിൽ വെള്ളം ലഭ്യമാക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.