പാലക്കാട്ടെ യു.ഡി.എഫ് ചെയർമാെൻറ രാജി വിവാദങ്ങൾക്ക് വഴിമരുന്നിടുന്നു
text_fieldsപാലക്കാട്: ഡി.സി.സി പുനഃസംഘടന നീണ്ടുപോകുന്നതിനിടെ മുതിർന്ന അംഗം രാമസ്വാമിയുടെ രാജി കോൺഗ്രസിൽ പുതിയ വിവാദങ്ങൾക്ക് വഴിമരുന്നിടുന്നു.
ഏഴുവർഷം മുന്നണിയെ നയിച്ച എ. രാമസ്വാമി യു.ഡി.എഫ് ജില്ല ചെയർമാൻ സ്ഥാനം ഒഴിഞ്ഞത് കഴിഞ്ഞ ദിവസമാണ്. പ്രതിപക്ഷ നേതാവും യു.ഡി.എഫ് സംസ്ഥാന ചെയർമാനുമായ രമേശ് ചെന്നിത്തലക്ക് ഇക്കാര്യം കാണിച്ച് അദ്ദേഹം കത്ത് നൽകുകയും ചെയ്തിരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാമസ്വാമിയുടെ പിന്മാറ്റം പാർട്ടിയിൽ മതിയായ പരിഗണന നൽകാത്തതിൽ പ്രതിഷേധിച്ചാണെന്ന് വിവരമുണ്ട്. പാലക്കാട്ട് തുടക്കംമുതൽതന്നെ എ ഗ്രൂപ്പിെൻറ നിശ്ശബ്ദ സംഘാടകനായിരുന്നു രാമസ്വാമി.
പഞ്ചായത്ത് തെരഞ്ഞെടുപ്പിെൻറ ഒരുക്കങ്ങൾ ആരംഭിക്കുംമുമ്പ് ജില്ലയിൽ യു.ഡി.എഫിന് പുതിയ നേതൃത്വം വരണമെന്ന ലക്ഷ്യത്തോടെയാണ് രാജിയെന്നാണെന്നാണ് രാമസ്വാമി കഴിഞ്ഞദിവസം മാധ്യമങ്ങളോടടക്കം വിശദീകരിച്ചത്.
എന്നാൽ, ജില്ലയിലെ മുതിർന്ന നേതാക്കളിൽ ഒരാളായിട്ടുപോലും ഇത്തവണത്തെ കെ.പി.സി.സി പുനഃസംഘടനയിൽ രാമസ്വാമിയെ തഴഞ്ഞതിലുള്ള പ്രതിഷേധമായും രാജി വിലയിരുത്തപ്പെടുന്നുണ്ട്. നേരത്തെ ഇതേ വിഷയത്തിൽ ഗ്രൂപ്പ് ഭേദമന്യേ കോൺഗ്രസ് പ്രവർത്തകർ അമർഷം പ്രകടിപ്പിച്ചിരുന്നു.
രാമസ്വാമിയെക്കാൾ ഇളപ്പമുള്ളവർപോലും പാർട്ടിയിൽ ഉന്നത സ്ഥാനങ്ങളിലേക്കെത്തിയിട്ടും പാലക്കാെട്ട ആദ്യകാല നേതാക്കളിലൊരാളായ രാമസ്വാമിയെ സംസ്ഥാന നേതൃത്വം മറന്നതായും ഇവർ ആരോപിക്കുന്നു. പാലക്കാട് നഗരസഭയിലെ മുൻ ചെയർമാനും ജില്ല കോൺഗ്രസിലെ മുതിർന്ന നേതാവുമാണ് എ. രാമസ്വാമി.
കെ.പി.സി.സി അംഗം, ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ്, ബിൽഡിങ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് തുടങ്ങിയ ചുമതലകൾ വഹിക്കുന്നുണ്ട്.
അഞ്ചുവർഷം പൂർത്തിയാക്കിയതിനെ തുടർന്ന് ചുമതലകളിൽനിന്ന് ഒഴിവാക്കണമെന്ന് 2018ൽ സംസ്ഥാനനേതൃത്വത്തോട് അഭ്യർഥിച്ചിരുന്നതായി രാമസ്വാമി പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പുവരെ തുടരാനായിരുന്നു നിർദേശം.
ഏറക്കാലത്തിനുശേഷം ജില്ലയിലെ രണ്ട് ലോക്‌സഭാമണ്ഡലങ്ങളിലും യു.ഡി.എഫ് അട്ടിമറിവിജയം കണ്ട തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ തവണത്തേത്. ഈ വർഷം ജനുവരിയിൽ നടന്ന പരിപാടികൂടി സംഘടിപ്പിക്കണമെന്ന നേതൃത്വത്തിെൻറ നിർദേശമനുസരിച്ച് തുടരുകയായിരുന്നു.
ഇതിനിടെ ഡി.സി.സി പുനഃസംഘടന നീളുകയാണ്. നേരത്തെ ടി.വി. രാജേഷിെൻറ പേര് ഡി.സി.സി പ്രസിഡൻറ് സ്ഥാനത്തേക്ക് ഉയർന്നുകേട്ടിരുന്നുവെങ്കിലും രാജേഷ് കെ.പി.സി.സിയിലെത്തിയതോടെ ഇതിനുള്ള സാധ്യത മങ്ങി.
നിലവിൽ സി. ചന്ദ്രനടക്കമുള്ളവരുടെ പേര് സ്ഥാനത്തേക്ക് ഉയരുന്നുണ്ടെങ്കിലും രാമസ്വാമിയുടെ രാജി പുനഃസംഘടനയെ കൂടുതൽ സമ്മർദത്തിലാക്കുെമന്നുറപ്പായി. ഇതിനിടെ വിവിധയിടങ്ങളിൽ എ-െഎ ഗ്രൂപ്പുപോര് മറനീക്കി പുറത്തുവരുന്നതും പാർട്ടിയെ കുഴക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം 20ന് നടക്കാനിരിക്കുന്ന വടക്കഞ്ചേരി സഹകരണ ബാങ്ക് തെരെഞ്ഞടുപ്പിൽ സൗഹൃദമത്സരമെന്ന പേരിൽ ഇരുഗ്രൂപ്പുകളും പാനലവതരിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.