വിവരാവകാശ കമീഷൻ ഉത്തരവ് റവന്യൂ വകുപ്പ് പാലിച്ചില്ലെന്ന് ആരോപണം
text_fieldsപാലക്കാട്: ഫയൽ നഷ്ടപ്പെടുത്തിയതിന് ഉത്തരവാദിയെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല ശിക്ഷനടപടികൾ സ്വീകരിക്കാനുള്ള വിവരാവകാശ കമീഷൻ ഉത്തരവ് റവന്യൂ അധികൃതർ പാലിച്ചില്ലെന്ന് ആരോപണം.വിവരാവകാശ നിയമം ഒന്നാം അപ്പീൽ അധികാരിയായ ഒറ്റപ്പാലം ഭൂരേഖാ തഹസിൽദാരുടെ ‘ഫയൽ കണ്ടെത്തി വിവരം നൽകണമെന്ന’ 2016 ആഗസ്റ്റ് 12ലെ ഉത്തരവ് പാലിക്കാത്ത പൂക്കോട്ടുകാവ് വില്ലേജിലെ അന്നത്തെ വില്ലേജ് ഓഫിസർക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപണം.
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് വിവരം നൽകാതിരുന്ന ഈ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല ശിക്ഷാനടപടികൾ സ്വീകരിക്കാൻ അന്നത്തെ മുഖ്യ വിവരാവകാശ കമീഷണർ വിൻസൺ എം. പോൾ ഒറ്റപ്പാലം ഭൂരേഖാ (അഡീഷനൽ) തഹസിൽദാരോട് ഉത്തരവിട്ടിരുന്നു.
തുടർന്ന് തഹസിൽദാർ നടത്തിയ അന്വേഷണത്തിൽ വില്ലേജ് ഓഫിസിലെ റെക്കോഡുകൾ സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും വില്ലേജ് ഓഫിസറുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച സംഭവിച്ചിട്ടുള്ളതായും ഇത് കൃത്യനിർവഹണത്തിലുള്ള വീഴ്ചയാണെന്നും കണ്ടെത്തി.
കമീഷൻ ഉത്തരവ് പ്രകാരം വകുപ്പുതല നടപടി സ്വീകരിക്കുന്നതിനായി 2020 നവംബർ 16ന് കലക്ടർക്ക് റിപ്പോർട്ട് നൽകി. തുടർന്ന് ശിക്ഷാനടപടി സംബന്ധിച്ച വ്യക്തതക്കായി ഡെപ്യൂട്ടി കലക്ടർ മുഖേന പുനരന്വേഷണം നടത്താൻ അഡീഷനൽ ജില്ല മജിസ്ട്രേറ്റ് ഉത്തരവിട്ടു.
2021 നവംബർ 17ന് ഒറ്റപ്പാലം സബ് കലക്ടറെ നിയോഗിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ചെങ്കിലും ലഭിക്കാത്തതിനാൽ 2022 ജൂലൈ 17ന് വീണ്ടും കത്ത് നൽകി.
എന്നിട്ടും റിപ്പോർട്ട് നൽകാത്തതിനാൽ വിശദീകരണം സഹിതം രണ്ടാഴ്ചക്കുള്ളിൽ സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കാൻ 2023 നവംബർ 17ന് കലക്ടർക്ക് വേണ്ടി എ.ഡി.എം ഉത്തരവിട്ടു. എന്നാൽ, ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല.
ഈ ഉദ്യോഗസ്ഥനാണ് പറളിയിലെ വിവാദ മിച്ചഭൂമി ഏറ്റെടുക്കലിൽ സ്ഥിരീകരണ റിപ്പോർട്ട് നൽകിയത്. ഇയാൾക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കാൻ റവന്യൂ വകുപ്പിന് കഴിഞ്ഞിട്ടില്ലെന്ന് മിച്ചഭൂമി വിഷയത്തിലെ പരാതിക്കാരായ കൃഷ്ണമോഹനൻ, ജ്യോതികുമാർ എന്നിവർ നൽകിയ വിവരാവകാശ അപേക്ഷയിൽ ലഭിച്ച മറുപടിയിൽ പറയുന്നു.
വിവരം നിഷേധിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിവരാവകാശ കമീഷണർ ടി.കെ. രാമകൃഷ്ണൻ ജനുവരിയിൽ പാലക്കാട് കലക്ടറേറ്റിൽ നടത്തിയ സിറ്റിങ്ങിൽ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിട്ടും റവന്യൂ വകുപ്പിൽ അധികൃതർക്ക് നിസ്സംഗതയാണെന്ന് ദേശീയ വിവരാവകാശ കൂട്ടായ്മ ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.