വൈക്കോൽ വെള്ളത്തിൽ മുങ്ങി; വേവലാതിയിൽ കർഷകർ
text_fieldsമാത്തൂർ മേഖലയിൽ വെള്ളത്തിൽ മുങ്ങിയ വൈക്കോൽ കെട്ടുകൾ
മാത്തൂർ: രണ്ടാം വിള കൊയ്ത്തിന്റെ സമയത്ത് തിമർത്തുപെയ്ത വേനൽമഴയിൽ വയലിൽ വെള്ളം കെട്ടിനിന്ന് നെൽകൃഷിനാശത്തിനു പുറമേ വൈക്കോൽ പൂർണമായും നശിച്ച തീരാദുഖത്തിലാണ് കർഷകർ.
ഒരുകെട്ട് വൈക്കോൽ പോലും കിട്ടിയില്ലെന്നും എല്ലാം വെള്ളത്തിൽ നശിച്ചെന്നും വളർത്തുമൃഗങ്ങൾക്ക് തീറ്റ കൊടുക്കാൻ ഇനി എന്തു ചെയ്യുമെന്ന വേവലാതിയിലാണ് മേഖലയിലെ കർഷകർ. രണ്ടാംവിള കൊയ്ത്തിൽ കർഷകർക്കാശ്വാസം വൈക്കോൽ ആണ്. ആവശ്യക്കാർ ധാരാളമാണെന്നും തരക്കേടില്ലാത്ത വില ലഭിക്കാറുണ്ടെന്നും കർഷകർ പറയുന്നു.
ഒരുകെട്ട് വൈക്കോലിന് 200 രൂപ വരെ വില ലഭിക്കും. കെട്ടാക്കാൻ യന്ത്രവാടക 35 രൂപ കൊടുത്താലും ബാക്കി തുക കൈയിൽ ലഭിക്കും. എന്നാൽ ഇത്തവണ വേനൽ മഴയിൽ എല്ലാം തകിടം മറിഞ്ഞു.
കെട്ടാക്കിയ വൈക്കോൽ പോലും വെള്ളത്തിലാണ്. വെള്ളത്തിൽ നിന്നും എടുത്താൽ തന്നെ നനഞ്ഞ വൈക്കോലിന് ആവശ്യക്കാരില്ല. വൈക്കോൽ കെട്ടാക്കാൻ കൊടുത്ത പണം പോലും നഷ്ടമായി എന്നാണ് കർഷകരുടെ പരാതി. മാത്തൂർ മേഖലയിലെ കിഴക്കേത്തറ, പാലപ്പൊറ്റ, ആനിക്കോട് പാടശേഖരങ്ങളിലാണ് വൈക്കോൽ കെട്ടുകൾ വെള്ളത്തിൽ കിടക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.