നെല്ലിയാമ്പതി മലനിരകളിൽ പടർന്ന തീ അണഞ്ഞില്ല
text_fieldsബുധനാഴ്ച രാത്രി ഓവുപാറ മേഖലയിൽ പടർന്ന കാട്ടുതീ
നെല്ലിയാമ്പതി: നെല്ലിയാമ്പതി മലനിരകളിൽ പടർന്ന കാട്ടുതീ അണയാത്തത് ആശങ്കയുണർത്തുന്നു. ബുധനാഴ്ച ഉച്ചയോടെ വനംജീവനക്കാർ അണച്ച് മടങ്ങിയെങ്കിലും വൈകീട്ട് വീശിയ ശക്തമായ കാറ്റിൽ വീണ്ടും തീ പടരകുയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് നെല്ലിയാമ്പതി വനം റേഞ്ചിലെ തിരുവഴിയാട് സെക്ഷന് കീഴിൽ വരുന്ന ഒലിപ്പാറ, ഓവുപാറ മലമുകളിൽ കാട്ടുതീ പടർന്നത്. ചൊവ്വാഴ്ച രണ്ടോടെ വനമേഖലയിൽ നിന്ന് കനത്ത പുക ഉയരുന്നത് കണ്ട് വനം വകുപ്പ് നിരീക്ഷണം നടത്തിയിരുന്നു. വൈകീട്ട് മേഖലയിൽ ഉണ്ടായ ശക്തമായ ചൂടുകാറ്റിൽ തീ ആളിപ്പടർന്ന് ഹെക്ടർ കണക്കിന് വനമേഖലയിൽ തീ പടർന്നു. പുൽമേടുകളും അടിക്കാടുകളും കത്തിപ്പടർന്ന് കൂടുതൽ വനമേഖലയിലേക്ക് തീ വ്യാപിച്ചു.
ബുധനാഴ്ച രാവിലെ ആറോടെ തിരുവഴിയാട്, പോത്തുണ്ടി സെക്ഷൻ ഫോറസ്റ്റർമാരായ ജൈനുലാബുദീൻ, സുധീഷ് എന്നിവരുടെ നേതൃത്വത്തിൽ ബി.എഫ്മാരായ പി.വി. കാർത്തികേയൻ, രതീഷ്, സെന്തിൽ, വാച്ചർമാരായ റഷീദ്, ബാലൻ, ഷാബിർ, രഞ്ജിത്ത്, രവി, ബിനു, രാജീവ്, എന്നിവരടങ്ങിയ സംഘം കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.
നിത്യഹരിത വനമേഖലക്ക് സമീപത്തെ വേങ്ങവാരി മലമുകളിൽ വരെ എത്തിയ കാട്ടുതീ അണച്ച് ഉച്ചക്ക് രണ്ടോടെ വനംജീവനക്കാർ മടങ്ങി. ശക്തമായ കാറ്റിനെ തുടർന്ന് വൈകീട്ട് ആറോടെ ഓവു പാറ മലമുകളിൽ വീണ്ടും കാട്ടുതീ പടർന്നു തുടങ്ങി. രാത്രിയായതോടെ വനം ജീവനക്കാർക്ക് മലമുകളിൽ എത്തി പ്രതിരോധ പ്രവർത്തനങ്ങൾ തുടരാൻ കഴിഞ്ഞിട്ടില്ല.
കാട്ടാന, സിംഹവാലൻ കുരങ്ങ്, മ്ലാവ്, മാൻ തുടങ്ങി നിരവധി വന്യജീവികൾ ഉള്ള പ്രദേശത്താണ് കാട്ടുതീ പടർന്നത്. വീണുകിടന്ന ഉണങ്ങിയ മരക്കമ്പുകളിൽ നിന്നോ മറ്റോ വീണ്ടും തീ പടർന്നതാവാമെന്നാണ് വനം വാച്ചർമാരുടെ സംശയം. കഴിഞ്ഞവർഷം മാർച്ചിലും മേഖലയിൽ കാട്ടുതീ പടർന്നിരുന്നു. വനം ജീവനക്കാരുടെ രണ്ടുദിവസത്തെ കൂട്ടായ പരിശ്രമത്തിനൊടുവിലാണ് അന്ന് തീ അണച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.