തേങ്കുറുശ്ശി ദുരഭിമാനക്കൊല: ഒന്നാം സാക്ഷിയുടെ വിസ്താരം പൂർത്തിയായി
text_fieldsപാലക്കാട്: തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസിൽ ഒന്നാം സാക്ഷിയുടെ വിസ്താരം പൂർത്തിയായി. തേങ്കുറുശ്ശി ഇലമന്ദം അനീഷ് (27) കൊല്ലപ്പെട്ട കേസിലെ ഒന്നാം സാക്ഷി അനീഷിന്‍റെ സഹോദരൻ അരുണിന്‍റെ വിസ്താരമാണ് പൂർത്തിയായത്.
സാക്ഷികളുടെ വിസ്താരം ജില്ല അഡീഷനൽ സെഷൻസ് കോടതി-1ൽ ബുധനാഴ്ചയാണ് തുടങ്ങിയത്. അരുണിനെ ബുധൻ, വ്യാഴം ദിവസങ്ങളിൽ വിസ്തരിച്ചു. ബുധനാഴ്ച വൈകീട്ട് നാലോടെ അരുണിന് ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ടതിനെതുടർന്ന് വിസ്താരം നിർത്തിവെച്ചിരുന്നു.
വ്യാഴാഴ്ച അരുണിനെയും ഇൻക്വസ്റ്റ് സമയത്തെ രണ്ടു സാക്ഷികളെയും മറ്റൊരു സാക്ഷിയെയും വിസ്തരിച്ചു. ആഗസ്റ്റ് ഒന്നിന് വിസ്താരം പുനരാരംഭിക്കും. 2020 ഡിസംബർ 25നാണ് തേങ്കുറുശ്ശി ഇലമന്ദം ആറുമുഖന്‍റെ മകൻ അനീഷ് കൊല്ലപ്പെട്ടത്. സാമ്പത്തികമായി ഉയർന്ന നിലയിലുള്ള ഹരിതയെ ഇതര സമുദായക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് കേസ്.
ഹരിതയും അനീഷും വിവാഹിതരായി 88ാം ദിവസമാണ് കൊലപാതകം നടന്നത്. ഹരിതയുടെ അച്ഛൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ (43), അമ്മാവൻ ചെറുതുപ്പല്ലൂർ സുരേഷ് (45) എന്നിവരാണ് പ്രതികൾ.സംഭവം നടന്ന് 75ാം ദിവസം പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. പി. അനിലാണ് പബ്ലിക് പ്രോസിക്യൂട്ടർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.