വെള്ളച്ചാട്ടങ്ങളിലെത്തുന്നവരെ നിയന്ത്രിക്കാൻ സംവിധാനം ഒരുക്കണം
text_fieldsകൊല്ലങ്കോട്: തെന്മല വെള്ളച്ചാട്ടങ്ങളിൽ വിലക്ക് ലംഘിച്ച് വിനോദ സഞ്ചാരികളുടെ ഒഴുക്ക്. മുന്നറിയിപ്പ് സംവിധാനങ്ങൾ ബോർഡിൽ മാത്രം. മഴ സജീവമായതോടെ തെന്മലയിലെ സീതാർകുണ്ട്, പലകപാണ്ടി, വെള്ളരിമേട്, നിന്നുകുത്തി തുടങ്ങിയ വെള്ളച്ചാട്ടങ്ങൾ കാണാൻ ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികളാണ് കൊല്ലങ്കോട്ടിലെത്തുന്നത്. വനാന്തരത്തിലെത്തി മദ്യപിക്കലും ലഹരി ഉപയോഗവും വെള്ളച്ചാട്ടത്തിൽ സാഹസികമായി ചാടുന്നതും വർധിച്ചിട്ടുണ്ട്. ഇവരെ നിയന്ത്രിക്കാൻ പൊലീസ്, എക്സൈസ്, വനം ഉദ്യോഗസ്ഥർ ഇല്ലാത്തത് സ്ത്രീകൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികൾക്ക് ഭീഷണിയായി മാറി. ദിനംപ്രതി 500ൽ അധികം വിനോദസഞ്ചാരികളാണ് സിതാർകുണ്ട് മേഖലയിൽ എത്തുന്നത്.
ശക്തമായ മഴ ഏതുസമയത്തും വരാമെന്നിരിക്കെ കൊച്ചുകുട്ടികളെ സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറക്കുന്നത് അപകടകരമാണെന്ന് അറിഞ്ഞും ചിലർ പ്രവർത്തിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. ലഹരി വസ്തുക്കൾ ഉപയോഗിച്ച് അപകടകരമായ ഉയരങ്ങളിലേക്ക് കയറുന്ന യുവാക്കളുടെ സംഘത്തിനെതിരെ നാട്ടുകാർ ഇടപെട്ടത് കഴിഞ്ഞദിവസം ബഹളത്തിന് വഴിവെച്ചു.
ലഹരി ഉപയോഗിച്ച് എത്തിയ സംഘത്തെ നാട്ടുകാരും മറ്റു കുടുംബസമേതം എത്തുന്ന വിനോദ സഞ്ചാരികളും ബഹളംവെച്ച് താഴേക്ക് ഇറക്കുകയായിരുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റിൽ കലക്ടറുടെ നേതൃത്വത്തിലുണ്ടായ യോഗത്തിൽ വെള്ളച്ചാട്ടങ്ങളിലെ ദുരന്തങ്ങൾ ഒഴിവാക്കാൻ പൊലീസ്, വനം ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന നിർദേശമുണ്ടായെങ്കിലും ഇപ്പോൾ ഒരാളുമില്ല.
വെള്ളച്ചാട്ടങ്ങളിലെത്തുന്നവരെ നിയന്ത്രിക്കാൻ സംവിധാനം ഒരുക്കണമെന്ന് തെന്മലയോരവാസികൾ ആവശ്യപ്പെട്ടു. മഴ ശക്തമാകുന്തോറും വിനോദ സഞ്ചാരികളുടെ ഒഴുക്ക് ഇതിലും അധികമാകുമെന്നതിനാൽ വനം, പൊലീസ് ഉദ്യോഗ സ്ഥരെ കൊല്ലങ്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയോഗിക്കണമെന്ന് ആശ്രയം സൗഹൃദവേദി ആവശ്യപ്പെട്ടു. മദ്യപിച്ചെത്തി നിരവധി മരണങ്ങൾ സംഭവിച്ച സിതാർകുണ്ട് വെള്ളച്ചാട്ടത്തിൽ ഇപ്പോഴും അപകടകരമായി നീരൊഴുക്കിൽ ചാടുന്ന യുവാക്കൾ അപകടങ്ങൾ ക്ഷണിച്ചുവരുത്തുകയാണ്.
വെള്ളരിമേട്, സിതാർകുണ്ട്, പലകപ്പാണ്ടി, ചുക്രിയാൽ എന്നിവിടങ്ങളിലെ ഓരോ വെള്ളച്ചാട്ടങ്ങളിലും മൂന്ന് വനം, മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണം. നിലവിലെ വനം, പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിച്ച് നൽകണമെന്ന് മലയോര പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.