കേരള ബജറ്റിൽ പ്രതീക്ഷയുമായി പാലക്കാട്ടെ കർഷകർ
text_fieldsപാലക്കാട്: കേന്ദ്ര ബജറ്റിൽ അവഗണന നേരിട്ട പാലക്കാടിന്റെ ഇനിയുള്ള പ്രതീക്ഷ കേരള ബജറ്റിലാണ്. കേരളത്തിന്റെ നെല്ലറയായ പാലക്കാടിന് പ്രതീക്ഷകളുള്ളതും കാർഷിക മേഖലയിൽ തന്നെയാണ്. ഓരോ വർഷവും ബജറ്റ് പ്രഖ്യാപിക്കുമ്പോഴും ഏറെ പ്രതീക്ഷകളാണ് ജില്ലയിലെ കർഷകർക്ക്. ദുരിതം മാറാൻ ഈ വർഷമെങ്കിലും സർക്കാർ പദ്ധതികൾ ഉണ്ടാകുമെന്നു കരുതാം. എന്നാൽ പദ്ധതികൾ പലതും പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുമ്പോൾ കർഷകർക്കു വീണ്ടും നിരാശയാണു ഫലം.
നെല്ലിന്റെ താങ്ങുവില വർധന ഉൾപ്പെടെ ഈ വർഷം ബജറ്റിൽ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ കർഷകർ. ഇത്തവണ നെല്ലിന്റെ താങ്ങുവില കൂട്ടണമെന്നത് തർക്കമില്ലാത്ത കാര്യമാണ്. ബജറ്റിൽ താങ്ങുവിലകൂട്ടാനും നെല്ലെടുപ്പിനുള്ള തുക ബജറ്റിൽ തന്നെ വകയിരുത്താനും നടപടിയുണ്ടാവുമെന്നാണ് കർഷകരുടെ പ്രതീക്ഷ. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് കർഷകർ സമരപരിപാടികൾ നടത്തിയിട്ടുണ്ട്. കിലോക്ക് 35 രൂപയെങ്കിലും താങ്ങുവില പ്രഖ്യാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം. നിലവിൽ കേന്ദ്രം നൽകുന്ന 23 രൂപയും കേരള വിഹിതമായി 5.20 രൂപയുമാണ് കർഷകർക്ക് ലഭിക്കുന്നത്. വിളവെടുപ്പ് സമയത്ത് വിലകുറയുന്നതിനാൽ മൂല്യവർധിത ഉൽപന്നങ്ങൾക്കുള്ള പദ്ധതികൾ അടക്കം പ്രഖ്യാപിക്കണമെന്നതടക്കമുള്ളവയും കർഷകരുടെ ആവശ്യങ്ങളാണ്.
ജലലഭ്യത ഉറപ്പാക്കാൻ
20000ത്തോളം ഹെക്ടർ കൃഷിസ്ഥലത്തേക്ക് ജലവിതരണം നടത്തുന്ന മലമ്പുഴ പദ്ധതിയുടെ കനാലുകൾ നന്നാക്കാനും നടപടിയായിട്ടില്ല. കഴിഞ്ഞ ബജറ്റിൽ ചിറ്റൂർ, കാഞ്ഞിരപ്പുഴ ജലസേചന പദ്ധതികൾക്ക് തുക വകയിരുത്തിയിരുന്നു. ഇത്തവണ മലമ്പുഴ കനാൽ നവീകരണത്തിന് തുക വകയിരുത്തണമെന്നാണ് കർഷകരുടെ ആവശ്യം.
മംഗലം, പോത്തുണ്ടി ഡാമുകളുടെ സംഭരണശേഷി വർധിപ്പിക്കാൻ തുക വകയിരുത്തണമെന്നും ആവശ്യമുയരുന്നുണ്ട്. കഴിഞ്ഞ വർഷം കാസർകോട്, ഇടുക്കി, വയനാട് ജില്ലകൾക്ക് കാർഷികവികസന പാക്കേജായി 74 കോടി അനുവദിച്ച പോലെ പാലക്കാടിനും ഒരു കാർഷിക പാക്കേജ് അനുവദിക്കണമെന്നാണ് പാലക്കാട്ടെ കർഷകരുടെ ആവശ്യം.
രക്ഷവേണം വന്യമൃഗങ്ങളിൽനിന്ന്
പാലക്കാട്ടെ മലയോര മേഖലയിലെ കർഷകർ നേരിടുന്ന പ്രധാന പ്രശ്നമാണ് വന്യമൃഗങ്ങളുടെ ആക്രമണം. മലയോര കർഷകരെ പ്രതിസന്ധിയിലാക്കുന്ന ഇൗ പ്രശ്നത്തിന് പരിഹാരമാകുന്ന തരത്തിലുള്ള പദ്ധതികൾക്കായി ബജറ്റിൽ തുക വകയിരുത്തണമെന്നതും പ്രധാന ആവശ്യമാണ്. മൃഗങ്ങൾ വനാതിർത്തിയിൽ നിന്ന് പുറത്തിറങ്ങാതിരിക്കാൻ ശാസ്ത്രീയ പ്രതിരോധ സംവിധാനങ്ങളുണ്ടാവണം. സൗരോർജവേലി, കിടങ്ങുകൾ എന്നിവ സ്ഥാപിക്കണം. മനുഷ്യ-വന്യ ജീവി സംഘർഷ മേഖലകളിൽ വനപാലകരുടെ നിരന്തര നിരീക്ഷണത്തിനുള്ള സംവിധാനവും ഒരുക്കണം. മനുഷ്യജീവനും ഉപജീവന മാർഗങ്ങൾക്കും വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
റബർ പരിരക്ഷക്ക്
കാർഷിക മേഖലയിൽ റബർ വിലസ്ഥിരത ഫണ്ട് (റബർ പ്രൊട്ടക്ടിവ് ഇൻസെന്റിവ് സ്കീം) കിലോ 210 രൂപയായി ഉയർത്തണമെന്നാണ് കർഷകരുടെ ആവശ്യം. കഴിഞ്ഞവർഷം റബറിന് കിലോക്ക് 10 രൂപ മാത്രമാണ് കൂട്ടിയത്. ടാപ്പിങ് കൂലിയും റബർ പരിപാലന ചെലവും കഴിഞ്ഞാൽ കർഷകന് ഈ തുകകൊണ്ടു വലിയ പ്രയോജനമില്ല. കാലാവസ്ഥ വ്യതിയാനം മൂലം ഉൽപാദനം പകുതിയായി കുറഞ്ഞിട്ടുണ്ടെന്നും അടിസ്ഥാനവില ഉയർത്തണമെന്നുമാണ് കർഷകരുടെ ആവശ്യം.
പൂക്കുമോ മാവ് കർഷകരുടെ പ്രതീക്ഷകൾ
മാവ് കർഷകർക്ക് പ്രതീക്ഷയേകി മുതലമട മാംഗോ ഹബ്ബിനു 2022ലെ ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. മാവിൽ ഉണ്ടാകുന്ന കീടബാധ മറികടക്കുന്നതിന് കീടരോഗ വിദഗ്ധരുടെ സാന്നിധ്യം മുതലമടയിൽ ഉറപ്പാക്കുക, കൃഷിവകുപ്പിന്റെ മുതലമടയിലുള്ള സീഡ് ഫാമിലെ സ്ഥലം പ്രയോജനപ്പെടുത്തി കൃഷി-വിജ്ഞാന കേന്ദ്രത്തിന്റെ സബ്സെന്റർ സ്ഥാപിച്ചാൽ കാർഷിക ശാസ്ത്രജ്ഞരുടെ മുഴുവൻ സമയ സാന്നിധ്യം ഉറപ്പിക്കുന്നതിനൊപ്പം കാലാവസ്ഥ വ്യതിയാന സമയത്ത് കൃത്യമായ മാർഗനിർദേശത്തിൽ കീടനിയന്ത്രണം നടത്താനും ജൈവ മാമ്പഴ ഉൽപാദനത്തിലേക്ക് നീങ്ങാനും കർഷകരെ സഹായിക്കും തുടങ്ങിയ ഒട്ടേറെ പ്രതീക്ഷകൾ മാംഗോ ഹബ് പ്രഖ്യാപനത്തെത്തുടർന്നു കർഷകർക്കുണ്ടായെങ്കിലും അവയൊന്നും നടപ്പായില്ല. ലക്ഷത്തോളം ടൺ മാങ്ങ ഉൽപാദിപ്പിക്കുന്ന മേഖലയിൽ പഴുപ്പിക്കാൻ ആധുനിക സംവിധാനങ്ങളില്ല. മാങ്ങ സംഭരിച്ച് ശീതീകരിച്ച് സൂക്ഷിക്കാവുന്ന സംഭരണശാല ഇല്ല എന്നതും പ്രതിസന്ധിയാണ്. ഇവയെല്ലാം നടപ്പാക്കണമെന്നാണ് കർഷകരുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.