പൊന്തൻപുഴ സമരം ആരംഭിച്ചിട്ട് 2400 ദിവസം; തിരുവോണദിനത്തിൽ കലക്ടറേറ്റ് പടിക്കൽ പട്ടിണി സമരവുമായി സമരസമിതി
text_fieldsചുങ്കപ്പാറ: തിരുവോണനാളിൽ കലക്ടറേറ്റ് പടിക്കൽ പൊന്തൻപുഴ സമരസമിതിയുടെ നേതൃത്വത്തിൽ കർഷകർ പട്ടിണി സമരം നടത്തുന്നു. പട്ടയം ലഭിക്കാതെ ഓണം ഉണ്ണുകയില്ല എന്ന തീരുമാനവുമായി കഴിഞ്ഞ ഓണനാളിലും പെരുമ്പെട്ടി വില്ലേജ് ഓഫീസിന് മുന്നിൽ കർഷകർ പട്ടിണി ഇരുന്നിരുന്നു.
പൊന്തൻപുഴ സമരം ആരംഭിച്ചിട്ട് 2400 ദിവസങ്ങൾ പിന്നിട്ടു. വലിയകാവ് ആലപ്ര റിസർവുകൾ അടങ്ങുന്ന പൊന്തൻപുഴ വനം സംരക്ഷിക്കുന്നതിനൊപ്പം വനമാണെന്ന തെറ്റിദ്ധാരണയിൽ പട്ടയാവകാശം നിഷേധിക്കപ്പെട്ട 1200 കുടുംബങ്ങൾക്ക് 1964ലെ കേരള ഭൂമി പതിവു ചട്ടമനുസരിച്ച് പട്ടയം നൽകണമെന്നുമാണ് സമരസമിതി ഉയർത്തുന്ന ആവശ്യം.
നിരന്തരമായ ആവശ്യങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ഒടുവിൽ 2019 ൽ വനം,റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന ഈ പ്രദേശത്ത് നടത്തുകയും കർഷകരുടെ ഭൂമി വനപരിധിക്ക് പുറത്താണെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാൽ ഈ സർവേ അന്തിമ ഘട്ടത്തിൽ വനം വകുപ്പ് നിർത്തിവെയ്ക്കുകയായിരുന്നു.
വനത്തിന്റെ ഒറിജിനൽ സ്കെച്ച് ലഭ്യമായിട്ടില്ലെന്ന ന്യായമാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞത്. കോട്ടയം ഡി.എഫ്.ഓയിൽ നിന്ന് ലഭിച്ച ഒറിജിനൽ സ്കെച്ചിന്റെ പകർപ്പ് സമരസമിതി ഹാജരാക്കിയെങ്കിലും അംഗീകരിക്കാനോ സർവേ പൂർത്തിയാക്കാനോ വനംവകുപ്പ് തയാറായില്ല.
സംയുക്ത സർവേ നടത്തി വനപരിധിക്ക് പുറത്താണെന്ന് കണ്ടെത്തിയ ഭൂമിക്ക് 1964ലെ കേരള ഭൂമിപതിവ് ചട്ടം അനുസരിച്ച് പട്ടയം നൽകണമെന്ന ആവശ്യവുമായി ജനങ്ങൾ സർക്കാരിനെ സമീപിച്ചു. പ്രമോദ് നാരായണൻ എം.എൽ.എ ഇതുമായി ബന്ധപ്പെട്ട നിരവധി സബ്മിഷനുകൾ നിയമസഭയിൽ അവതരിപ്പിച്ചു.
വനമാണെന്ന് തെറ്റിദ്ധാരണയിൽ പെരുമ്പെട്ടിയിലെ കർഷകരുടെ ഭൂമിക്ക് കേന്ദ്രാനുമതിയോടെ പട്ടയം നൽകാനുള്ള ശ്രമങ്ങൾ നേരത്തെ ആരംഭിച്ചുവെന്ന് റവന്യൂ മന്ത്രി വിശദീകരിച്ചു.
കർഷകരുടെ ഭൂമി, കൈയേറ്റവനം അല്ലാത്തതിനാൽ ഈ നടപടി അനാവശ്യമാണെന്നും 1964 ലെ പതിവുപ്രകാരമുള്ള പട്ടയത്തിന് അർഹതയുണ്ടെന്നും സർക്കാർ തത്വത്തിൽ അംഗീകരിച്ചിരുന്നു. സംസ്ഥാനത്തു നടക്കുന്ന ഡിജിറ്റൽ റീസർവേയിൽ പെരുമ്പെട്ടിയെ മുൻഗണന നൽകി ഉൾപ്പെടുത്തുവാനുള്ള തീരുമാനം സർക്കാർ കൈകൊണ്ടു ഇതിനായി ആരംഭിച്ച സർവെ ഓഫിസിന്റെ ഉദഘാടനം മന്ത്രി നടത്തുകയും ചെയ്തു.
പെരുമ്പെട്ടി, റാന്നി, അങ്ങാടി, ചേതക്കൽ വില്ലേജുകളിൽ ഉൾപ്പെടുന്ന 1771 ഏക്കർ ഭൂമിയാണ് വിജ്ഞാപന പ്രകാരം വലിയകാവ് വനത്തിന്റെ അളവ്. ഇത് നിലവിലുണ്ടോയെന്ന് പരിശോധിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകിയത്. വിജ്ഞാനപ്രകാരമുള്ള വനഭൂമി മുഴുവൻ വനം വകുപ്പിന്റെ ജണ്ടകൾക്കുള്ളിൽ സുരക്ഷിതമാണെന്ന് ഡിജിറ്റൽ റീസർവേയിലൂടെ വ്യക്തമായി. കർഷകരുടെ ഭൂമി വനത്തിൽ ഉൾപ്പെടുന്നില്ലെന്നും സംശയരഹിതമായി തെളിഞ്ഞു.
എന്നാൽ 1994ൽ ഈ പ്രദേശത്ത് പൂർത്തിയായ റീസർവേയിൽ തയാറാക്കിയ അടിസ്ഥാന നികുതി രജിസ്റ്റർ ബി.ടി.ആർ പ്രകാരം പെരുമ്പെട്ടിയിലെ 512 പട്ടയരഹിതരായ കർഷകരുടെ ഭൂമിയിൽ പകുതിക്കുമേൽ റിസർവ് ഫോറസ്റ്റെന്ന് കുറിപ്പ് നിലവിലുള്ളതിനാൽ മേലുദ്യോഗസ്ഥന്മാരിൽ നിന്ന് ഉത്തരവുകളോ മാർഗ്ഗനിർദ്ദേശങ്ങളോ ലഭിക്കാതെ അത് തിരുത്തി എഴുതാൻ സർവെ ഡിപ്പാർട്ട്മെന്റിലെ സാധാരണ ജീവനക്കാരന് സാധ്യമാവുകയില്ല.
അതിനാൽ വില്ലേജിലെ സർവെ നടപടികൾ മന്ദഗതിയിലായിരിക്കുകയാണ്. പഴയ രേഖകൾ അതേപടി പകർത്താനാണെങ്കിൽ ഒരു പുതിയ ഡിജിറ്റൽ റീസർവെഎന്തിനെന്ന ചോദ്യമാണ് കർഷകർ ഉയർത്തുന്നത്. സ്ഥലപരിശോധനയിൽ കണ്ടെത്തിയ പ്രകാരം തങ്ങളുടെ ഭൂമി വനത്തിന്റെ ഭാഗമല്ല.
അതുകൊണ്ട്, തങ്ങളുടെ ഭൂമിക്കുമേൽ പതിഞ്ഞ ആർ.എഫ് എന്ന തെറ്റായ പരാമർശം നീക്കി സർക്കാർ പുറമ്പോക്ക് എന്ന ഇന വിവരണവും നിലവിലെ കൈവശക്കാരുടെ പേരുകളും ചേർത്തു കിട്ടണശമന്നതാണ് കർഷകരുടെ ആവശ്യം. വനത്തെ സംബന്ധിച്ച ഗുരുതരമായ മറ്റൊരു പിശകും പൊന്തൻപുഴ സമരസമിതി ചൂണ്ടിക്കാണിക്കുന്നു.
വനത്തിൽ ഉൾപ്പെട്ട ഭൂമിക്കു ആർ.എഫ് എന്ന കുറിപ്പ് നൽകാതെ കർഷകരുടെ കൈവശ ഭൂമിയിൽ പകുതിക്ക് ആർ.എഫ് എന്ന റിമാർക്സ് നൽകുകയായിരുന്നു. വനം തട്ടിയെടുക്കാൻ ശ്രമിക്കുന്ന സ്വകാര്യ വ്യക്തികളെ സഹായിക്കാൻ 94ലെ റീസർവയിൽ കർഷകരെ ബലിയാടുകളാക്കുകയായിരുന്നുവെന്നും സമരസമിതി ചൂണ്ടിക്കാണിക്കുന്നു.
1592.5 ഏക്കറാണ് പെരുമ്പെട്ടിയിലെ പഴയ സർവെ 283/1 ൽ പെട്ട ആകെ ഭൂമി. ഇതിൽ 1335 ഏക്കർ വനഭൂമിയാണ്. ഈ ഭൂമിക്ക് വനം എന്ന വിവരണം ഡിജിറ്റൽ റീസർവെയിൽ നൽകണം. അങ്ങനെ വനഭൂമിയുടെ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് വനത്തിന് പുറത്തുള്ള കർഷകരുടെ ഭൂമി യുടെ രേഖയിൽനിന്ന് ആർ എഫ് എന്ന പരാമർശം നീക്കം ചെയ്യണം എന്ന ന്യായമായ ആവശ്യമാണ് കർഷകർക്കുള്ളത്.
രേഖകളിൽ ഭൂമിയുടെ യഥാർഥ സ്വഭാവം അനുസരിച്ചുള്ള തിരുത്ത് വരുത്തിയാലുടൻ 1964ലെ കേരള ഭൂമി പതിവ് ചട്ടമനുസരിച്ച് പട്ടയം അനുവദിക്കണമെന്നും 66 വർഷമായി തെറ്റിദ്ധാരണയുടെ തടവുകാരായി കഴിയുന്ന കർഷകരുടെ അവകാശങ്ങൾ ഇനി വൈകരുതെന്നും സമരസമതി ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.