ദേശീയപാതയിലെ വളവുകൾ അപകട ഭീഷണി ഉയർത്തുന്നു
text_fieldsഭരണിക്കാവ്-മുണ്ടക്കയം 183എ ദേശീയപാതയിലെ അപകട വളവ്
അടൂർ: ഭരണിക്കാവ്-മുണ്ടക്കയം 183എ ദേശീയപാതയിലെ വളവുകൾ അപകട ഭീഷണി ഉയർത്തുന്നു. കടമ്പനാട് മുതൽ നെല്ലിമൂട്ടിപ്പടി വരെ പത്തോളം വളവുകളാണ് ഉള്ളത്.
കല്ലുകുഴി ജങ്ഷനിലെ കൊടുംവളവാണ് ഏറെ അപകടകരം. വളവുകളുള്ള പലഭാഗത്തും വീതിയുമില്ല. ഇവിടെ മുന്നറിയിപ്പ് ബോർഡുകളും ഇല്ല.
ഇതുമൂലം വേഗത്തിലെത്തുന്ന വാഹനങ്ങൾ നിയന്ത്രണംവിട്ട് മറിയാനുള്ള സാധ്യതയുണ്ട്. വളവും കുത്തനെയുള്ള കയറ്റവും റോഡിന്റെ വീതിക്കുറവുമെല്ലാം പ്രശ്നമാണ്. ദേശീയപാതയിലേക്ക് വന്നുചേരുന്ന ഉപപാതകൾ സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ ബോർഡുകളോ വേഗ നിയന്ത്രണ സംവിധാനങ്ങളോ ഇവിടെയില്ല.
നെല്ലിമുകൾ ജങ്ഷന് സമീപം ഇടുങ്ങിയ കലുങ്കും അപകടസാധ്യത വർധിപ്പിക്കുന്നു. നെല്ലിമുകൾ ജങ്ഷൻ കഴിഞ്ഞുള്ള കൊടുംവളവ് തിരിയുമ്പോഴാണ് കലുങ്കുള്ളത്.
കൂടാതെ കലുങ്കിന്റെ ഭാഗം കാടുകയറിയതും ഡ്രൈവർമാർക്ക് ഭീഷണിയാണ്.
ഈ പാതയുടെ ഇരുവശത്തും കാടുകൾ വളർന്ന് നിൽപുണ്ട്. ഇത് ഡ്രൈവർമാരുടെ ദൂരക്കാഴ്ച മറയ്ക്കും.ഈ ഭാഗത്തെ സ്ഥലനാമം എഴുതിയ സൂചക ബോർഡുകൾ മിക്കതും പെയിന്റ് ഇളകിയും തുരുമ്പെടുത്തും വള്ളിപ്പടർപ്പ് മുടിയ നിലയിലുമാണ്.
ദേശീയപാത വികസനം ത്വരിതപ്പെടുത്തിയെങ്കിലേ അപകട വളവുകൾ നിവർത്തി റോഡ് വീതികൂട്ടാൻ കഴിയൂ. കഴിഞ്ഞയാഴ്ച കല്ലുകുഴി ജങ്ഷനിലെ വളവിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.