അടൂരിൽ ലഹരി മാഫിയ സജീവം
text_fieldsഅടൂര്‍: കഞ്ചാവ്, എം.ഡി.എം.എ വില്പനയുടെ പ്രധാന താവളമായി അടൂർ. അടൂരിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നതും വില്‍ക്കുന്നതും യുവാക്കളുടെ സംഘമാണ്. ബംഗളൂരുവില്‍നിന്ന് പാർസൽ സർവിസ് വാഹനങ്ങൾ ആണത്രേ ഇവിടെ എം.ഡി.എം.എ എത്തിക്കുന്നത്. അടൂരിലുള്ള യുവാക്കളുടെ സംഘം ആദ്യം സൗജന്യമായി നൽകും പിന്നീട് ആവശ്യക്കാരിലേക്ക് വിലയ്ക്ക് എത്തിക്കും. ചില ബി.ടെക് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയാണ് വില്പനയിലെ പ്രധാന കണ്ണികൾ എന്നു പറയുന്നു.
നേരത്തേ സ്പിരിറ്റ് വില്പനയുടെ കേന്ദ്രമായിരുന്നു അടൂരെങ്കില്‍ ഇപ്പോഴത് എം.ഡി.എം.എ, കഞ്ചാവ് വില്പനയിലേക്ക് വഴിമാറി.അടൂര്‍ കെ.എസ്.ആര്‍ടി.സി ജംങ്ഷന്, അടൂര്‍ ഹൈസ്കൂള്‍ ജംങ്ഷന് ഭാഗം, മണക്കാല ഭാഗം, പറക്കോട്, നെല്ലിമുകൾ, തെങ്ങമം, ഏനാത്ത്, ഗണേശ വിലാസം, കടമ്പനാട് സ്കൂളിന് സമീപം, അടൂർ ബൈപാസ്, ലോഡ്ജുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവയുടെ വില്പന കൂടുതലായി നടക്കുന്നത്.
വൈകീട്ട് അടൂരിലും പരിസരങ്ങളിലെയും ആളൊഴിഞ്ഞ ഇടറോഡുകളിലും എം.ഡി.എം.എ, കഞ്ചാവ് വില്പന നടക്കുന്നതായി സൂചനയുണ്ട്. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കാണ് യുവാക്കളുടെ സംഘം ലഹരിമരുന്ന് ഏറെയും നല്‍കുന്നത്.
അടൂരില്‍ ലഹരിക്കെതിരെ സ്കൂള്‍-കോളജുകളില്‍ ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും ലഹരിമരുന്നിന്റെ വില്പനയും ഉപയോഗവും ഇവിടെ കുറയുന്നതേയില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.