പ്രാരബ്ധങ്ങളോട് പടവെട്ടിയവന് കൂട്ടുകാരുടെ സ്നേഹസമ്മാനം: ജപ്തിയിലാകുമായിരുന്ന വീടിന്റെ ആധാരം വീണ്ടെടുത്തു നൽകി
text_fieldsഅനിലിന് വീടിന്റെ ആധാരം അടൂർ സെന്റ് സിറിൾസ് കോളജ് പ്രിൻസിപ്പൽ പ്രഫ. മിനി മാത്യു, മുൻ പ്രിൻസിപ്പൽ പ്രഫ.ഡി.കെ. ജോൺ എന്നിവർ ചേർന്ന് നൽകുന്നു
അടൂർ: കിളിവയൽ സെന്റ് സിറിൾസ് കോളജിൽ കൂടെ പഠിച്ച കൂട്ടുകാരുടെ കരുതലിൽ അടൂർ വടക്കടത്തുകാവ് ചരുവിളയിൽ അനിലിന് നഷ്ടപ്പെടുമായിരുന്ന പുരയിടത്തിന്റെ ആധാരം തിരികെ ലഭിച്ചു. പക്ഷാഘാതം വന്ന് തളർന്നുകിടക്കുന്ന പിതാവും അർബുദ ചികിത്സയിൽ കഴിയുന്ന മാതാവും അപകടം സംഭവിച്ച് കൈനഷ്ടമായ സഹോദരനും ജന്മനാകാഴ്ചയില്ലാത്ത 12 വയസ്സുള്ള സഹോദരപുത്രനും അടങ്ങുന്ന കുടുംബത്തിന്റെ ഭാരം സ്വന്തം ചുമലിൽ വഹിക്കുമ്പോൾ മഴയും വെയിലും ഏൽക്കാതെ ഇവരെ അടച്ചുറപ്പുള്ള കൂരയിൽ താമസിപ്പിക്കണമെന്ന സ്വപ്നമാണ് അനിലിനെ ഏറത്ത് സർവിസ് സഹകരണ ബാങ്കിൽനിന്ന് വായ്പയെടുക്കാൻ പ്രേരിപ്പിച്ചത്.
എന്നാൽ, വീടിന്റെ പണിയും ഇത്രയും പേരുടെ ചികിത്സയും ദിവസ വേതനക്കാരനായ ഈ ചെറുപ്പക്കാരന്റെ ജീവിതത്തിന് തിരിച്ചടിയായി. ബാങ്കിലെ തിരിച്ചടവ് മുടങ്ങി ജപ്തിയാകുന്ന അവസ്ഥയിലായി. സെന്റ് സിറിൾസ് കോളജിൽ 97-99 ബാച്ചിൽ പ്രീഡിഗ്രിക്ക് പഠിച്ച എല്ലാ ഗ്രൂപ്പിലെയും കൂട്ടുകാർ 23 വർഷത്തിനുശേഷം അടുത്തകാലത്ത് കോളജിൽ വീണ്ടും ഒത്തുകൂടിയിരുന്നു. എന്നാൽ, തന്റെ സാഹചര്യങ്ങളൊന്നും അനിൽ തന്റെ കൂട്ടുകാരെ അറിയിച്ചിരുന്നില്ല. കൂട്ടത്തിലെ ചിലർ മുഖേന കാര്യങ്ങൾ അറിഞ്ഞ കൂട്ടുകാർ അവരവർക്ക് ചെയ്യാൻ പറ്റുന്ന സാമ്പത്തിക സഹായം നൽകിയാണ് 2,06,000 രൂപ അടച്ച് വീടിന്റെ ആധാരം വീണ്ടെടുത്തത്.
ബാങ്ക് അധികൃതരും തുക പരമാവധി ഇളവ് ചെയ്തുനൽകി. കോളജ് പ്രിൻസിപ്പൽ പ്രഫ. മിനി മാത്യുവും അധ്യാപകനും കോളജ് പ്രിൻസിപ്പലുമായിരുന്ന പ്രഫ. ഡി.കെ. ജോൺ എന്നിവർ ചേർന്ന് ബാങ്കിൽനിന്ന് ലഭിച്ച ആധാരവും മറ്റ് രേഖകളും അനിലിന് കൈമാറി.
കോളജ് പൂർവവിദ്യാർഥി സംഘടന ഭാരവാഹികളായ അഡ്വ. ബിനു പി. രാജൻ, ഡോ. സിജി റെയ്ച്ചൽ ജോർജ്, കോളജ് സൂപ്രണ്ട് ജോൺ വർഗീസ്, ഏറത്ത് സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് നിമേഷ് പീടികയിൽ, നേതൃത്വം നൽകിയ മനോജ് തോമസ്, സ്കറിയ ജോർജ്, പി. അനു, ഷിബു ചിറക്കാരോട്ട് എന്നിവരും സന്നിഹിതരായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.