കവറേജില്ലാത്തതിന് താൽക്കാലിക പരിഹാരം; പഠനം ഇനി വീട്ടില്‍
text_fieldsഏനാദിമംഗലം കനാല്‍കരയില്‍ ഇൻറര്‍നെറ്റ് സൗകര്യം ഇല്ലാതിരുന്ന വിദ്യാര്‍ഥികള്‍ക്ക് എയര്‍ടെല്‍ ടെറിട്ടറി മാനേജര്‍ ജി.ആര്. ഷൈജു സിമ്മുകള്‍
രക്ഷകര്‍ത്താക്കള്‍ക്കു കൈമാറിയപ്പോള്‍
അടൂര്‍: ഇൻറര്‍നെറ്റ് കവറേജില്ലാത്തതിനാല്‍ കനാല്പാതയിലെ കാട്ടില്‍ കുട പിടിച്ചും രാത്രിയില്‍ തെരുവുവിളക്കിെൻറ വെട്ടം പോലുമില്ലാതെയും പഠനം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇനി വീട്ടിലിരുന്നു പഠിക്കാം. എയര്‍ടെല്‍ ടെറിട്ടറി മാനേജര്‍ ജി.ആര്. ഷൈജുവാണ് ഇവരുടെ വീട്ടിലെത്തി മൊബൈല്‍ഫോണ്‍ സിമ്മുകള്‍ സൗജന്യമായി നല്‍കിയത്.
ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കല്ലട ജലസേചന പദ്ധതി കനാല്‍ കരയില്‍ മരുതിമൂട് കവലക്ക് സമീപത്തെ കാട്ടില്‍ ഇൻറര്‍നെറ്റ് കവറേജ് കണ്ടെത്തി കൊടും വെയിലത്ത് കുട ചൂടിയിരുന്ന് പഠനത്തില്‍ മുഴുകിയിരുന്ന വിദ്യാര്‍ഥികളെക്കുറിച്ച് 'മാധ്യമം' പ്രസിദ്ധീകരിച്ച വാര്‍ത്തയും ചിത്രവും കണ്ടതിനെതുടര്‍ന്നാണ് ഇവിടെ അത്യാവശ്യം ഇൻറര്‍നെറ്റ് കവറേജ് സജ്ജമാക്കി സിമ്മുകള്‍ നല്കാന് 'എയര്‍ടെല്‍' സന്നദ്ധത പ്രകടിപ്പിച്ചത്.
ഈ വിദ്യാര്‍ഥികള്‍ക്ക് കോണ്‍ഗ്രസ് പ്രവാസി സംഘടന-ഇന്ത്യന്‍ കൾചറല്‍ സൊസൈറ്റി (ഇന്‍കാസ്) ജില്ല ജനറല്‍ സെക്രട്ടറി ഖൈസ് പേരേത്ത് രണ്ട് മൊബൈല്‍ ഫോണുകള്‍ സമ്മാനിച്ചിരുന്നു.
പ്രദേശത്താകെ മൊബൈല്കവറേജ് നല്കാന് നടപടികള്‍ തുടങ്ങിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറും അറിയിച്ചു. കണ്ണുകള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന മൊബൈല്‍ ഫോണിെൻറ നീലവെളിച്ചത്തില്‍ നോക്കി കനാല്‍കരയിലെ വിദ്യാര്‍ഥികള്‍ക്ക് കണ്ണ്, തലവേദന പതിവായിരുന്നു. പൂതങ്കര ജി.പി.എം.യു.പി സ്കൂളില്‍ രണ്ടാം ക്ലാസിലെയും ഇളമണ്ണൂര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 11 ക്ലാസിലെയും ഇതേ സ്കൂളില്‍ ഒമ്പതാം ക്ലാസിലെയും വിദ്യാര്‍ഥികള്‍ക്കാണ് പുതിയ സ്മാര്‍ട്ട് ഫോണും സിമ്മുകളും പഠനത്തിന് പ്രയോജനകരമായത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.