പുന്നമടയിൽ കുതിപ്പിനൊരുങ്ങി ചുണ്ടൻ വള്ളങ്ങൾ; ഓളപ്പരപ്പിന് ഇത്തവണ തീപിടിക്കും
text_fieldsപമ്പയാറ്റിൽ പരിശീലനം നടത്തുന്ന യു.ബി.സിയുടെ കാരിച്ചാൽ ചുണ്ടൻ
പത്തനംതിട്ട: നെഹ്റു ട്രോഫി ജലോത്സവത്തിൽ ഇത്തവണ മത്സരം തീപാറും. കോവിഡ് തട്ടിയെടുത്ത രണ്ട് വർഷത്തിന് ശേഷം നടക്കുന്ന ജലോത്സവത്തിൽ കരുത്തുകാട്ടി ചാമ്പ്യൻസ് ബോട്ട് ലീഗിലും സാന്നിധ്യം ഉറപ്പിക്കാൻ തീവ്രപരിശീലനമാണ് ബോട്ട് ക്ലബുകളെല്ലാം നടത്തുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് നടുവിലും ചിട്ടയായ പരിശീലനം നടത്തി സർവസന്നാഹങ്ങളുമായി ചുണ്ടൻ വള്ളങ്ങൾ പോരാടാനിറങ്ങുമ്പോൾ പുന്നമടയിലെ ഓളപ്പരപ്പിന് തീപിടിക്കുമെന്ന് ഉറപ്പ്.
കശ്മീരും വടക്കൻ സംസ്ഥാനങ്ങളുമടക്കം മിക്ക സംസ്ഥാനങ്ങളിൽനിന്നും ഇത്തവണ പ്രഫഷനൽ തുഴച്ചിലുകാർ എത്തുന്നു. മണിപ്പൂരിൽനിന്നാണ് കൂടുതൽ തുഴച്ചിലുകാർ. എം.ഇ.ജി അടക്കം കരസേനയുടെ വിവിധ വിഭാഗങ്ങൾ, ഐ.ടി.ബി.പി, ബി.എസ്.എഫ് എന്നിങ്ങനെ വിവിധ സേനാവിഭാഗങ്ങൾ, കൂടാതെ ട്രാഗൺ ബോട്ട് റേസിൽ സ്ഥിരം സാന്നിധ്യമായ പ്രഫഷനൽ ടീമുകൾ എന്നിവയിൽനിന്നെല്ലാം തുഴച്ചിലുകാർ കേരള പൊലീസിന്‍റെ ടീമിലടക്കം എത്തും.
എൻ.സി.ഡി.സിയുടെ നടുഭാഗത്തിലാണ് കശ്മീരിൽനിന്നുള്ള തുഴച്ചിൽക്കാർ. പല വള്ളങ്ങളിലും തുഴച്ചിലുകാർക്ക് പരിശീലനം നൽകുന്നതും പ്രശസ്തരായ കോച്ചുകളാണ്. കനോയിങ്, കയാക്കിങ്, കൂടാതെ സ്വിമ്മിങ് താരങ്ങളും തുഴച്ചിലുകാരായുണ്ട്. 25 ശതമാനമാണ് പുറത്തുനിന്ന് കയറ്റാവുന്ന തുഴച്ചിലുകാരുടെ എണ്ണം. പരിശീലനത്തിൽ മുന്നിൽ മൂലം ജലോത്സവത്തിലെ ജേതാക്കളായ പൊലീസ് ബോട്ട് ക്ലബാണ്.
നിലവിലെ സി.ബി.എൽ ജേതാക്കളായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്, യു.ബി.സി കൈനകരി, പുന്നമട ബോട്ട് ക്ലബ്, വേമ്പനാട് ബോട്ട് ക്ലബ്, കുമരകം ടൗൺ ബോട്ട് ക്ലബ് എന്നിവയെല്ലാം മൂന്നാഴ്ചയിലേറെ തീവ്രപരിശീലനം നടത്തി. ഏഴു ചുണ്ടൻ പുന്നമടയിലെ ട്രാക്കിൽതന്നെ പരിശീലനത്തിന് എത്തി. കൂടുതൽ ചുണ്ടനുകളും പരിശീലനം പൂർത്തിയാക്കി കരക്കുകയറ്റി ഉണക്ക് കൊടുത്ത് മിനുസപ്പെടുത്തി മത്സരത്തിനൊരുക്കുകയാണ്.
ഞായറാഴ്ച നടക്കുന്ന ജലോത്സവത്തിൽ അഞ്ച് ഹീറ്റ്സിലായാണ് 20 ചുണ്ടനുകൾ മത്സരിക്കുക. ഹീറ്റ്സിൽ വിജയിച്ചാലും മികച്ച സമയം കുറിക്കുന്ന നാലു വള്ളങ്ങൾക്കാകും ഫൈനലിൽ പ്രവേശനം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.