പൊടിയിൽ വലഞ്ഞ് ജനം; പത്തനംതിട്ട -കടമ്മനിട്ട -അയിരൂർ റോഡ് നിർമാണം ഇഴയുന്നു
text_fieldsപത്തനംതിട്ട: പത്തനംതിട്ട-കടമ്മനിട്ട-അയിരൂർ റോഡ് നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നത് നാരങ്ങാനം, ചെറുകോൽ, അയിരൂർ പഞ്ചായത്തുകളിലെ ആയിരകണക്കിനാളുകളെ ദുരിതത്തിലാക്കുന്നു. മാസങ്ങളായി പൊടിയിൽ വലഞ്ഞ് വയോധികരും കുട്ടികളും ഉൾപ്പെടെ ശ്വാസകോശ രോഗങ്ങളുടെ പിടിയിലാണ്. മിക്കവാറും പേർ ജലദോഷ - കഫക്കെട്ട്- ശ്വാസം മുട്ടൽ രോഗികളായി മാറിക്കഴിഞ്ഞു. ചൂട് കൂടിയതോടെ പൊടിശല്ല്യത്താൽ വലയുകയാണെന്ന് നാട്ടുകാർ പഞ്ഞു.
റോഡരികുകളിലെ കിണറുകൾ ഉൾപ്പെടെ ശുദ്ധജല സ്രോതസ്സുകളും മലിനമായി. പൊടിശല്ല്യം ഒഴിവാക്കാൻ ദിവസം ഒരുപ്രാവശ്യം ലോറിയിൽ വെള്ളം ഒഴിക്കുന്നത്കൊണ്ട് പ്രയോജനമില്ലെന്നും നാട്ടുകാർ പറയുന്നു. ആധുനിക രീതിയിൽ പണിയാൻ വേണ്ടി റോഡ് പൂർണ്ണമായും തകർത്തിട്ടിരിക്കുകയാണ്. കോടികളുടെ കരാർ തുകയിലാണ് നിർമ്മാണം. വളവുകൾ നികത്തി, ആവശ്യമുള്ളിടത്ത് വീതി കൂട്ടി, അരികുകൾ കെട്ടി ബലപ്പെടുത്തി, കലുങ്കുകൾ പുനർനിർമ്മിച്ചുമാണ് നിർമ്മാണം പുരോഗമിക്കുന്നത്.
വീതികൂട്ടുന്ന വിഷയത്തിൽ ഭൂവുടമകളുമായി സംസാരിച്ച് തർക്കം ഒഴിവാക്കിയാണ് പണി നടത്തുന്നത്. എന്നാൽ മാസങ്ങളായി തുടങ്ങിയ പണി സർക്കാർ പണം നൽകാത്തത് മൂലം ഇഴഞ്ഞ് നീങ്ങുകയാണ്. ഇതിനിടെ കടമ്മനിട്ട രാമകൃഷ്ണൺ സ്മൃതിയോടനുബന്ധിച്ച് മന്ത്രിമാരുടെ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാൻ അദ്ദേഹത്തിന്റെ വീട് നിൽക്കുന്ന സ്ഥലം വരെ ടാറിങ് വേഗത്തിലാക്കുകയുംചെയ്തു.
പത്തനംതിട്ട- കടമ്മനിട്ട റോഡിൽ ഇടവിട്ട് പണികൾ നടക്കുന്നതിനിടെയാണ് മന്ത്രിമാർക്ക് വേണ്ടി കരാറുകാരൻ പണി വോഗത്തിലാക്കിയതെന്ന് നാട്ടുകാർ പറയുന്നു. റോഡിനിരുവശവും ജല അതോറിറ്റി പൈപ്പുകൾ സ്ഥാപിച്ചതിനു ശേഷമാണ് റോഡ് നിർമ്മാണം നടത്തുന്നത്.
മന്ത്രിമാർക്ക് വേണ്ടി വേഗത്തിൽ ടാർ ചെയ്തതയോടെ കടമ്മനിട്ട ക്ഷേത്രം കഴിഞ്ഞ ഭാഗത്ത് പൈപ്പിനു വേണ്ടി വീണ്ടും കുത്തിപ്പൊളിക്കേണ്ടി വന്നു. പത്തനംതിട്ട -കടമ്മനിട്ട റോഡ് നിർമ്മാണം വേഗത്തിൽ നടന്നെങ്കിലും കടമ്മനിട്ടയിൽ നിന്ന് കണമുക്ക് -കാട്ടൂർപ്പേട്ട- വാഴക്കുന്നം വരെ റോഡിളക്കിയതിനാൽ പൊടിയിലാണ് ജന ജീവിതം.
റോഡ് പണിയുടെ ഭാഗമായി കടമ്മനിട്ട കൊച്ചമ്പലം മുതൽ അഞ്ചുതോട് വരെയുള്ള പ്രദേശങ്ങളിൽ മെറ്റൽ നിരത്തിയിരിക്കുകയാണ്. ഇതുവഴി പോകുന്ന ഇരുചക്ര വാഹനങ്ങൾ തെന്നി മറിയുന്നതും കാറുകളിലും മറ്റും കല്ലുകൾ അടിക്കുന്നതും പതിവായിട്ടുണ്ട്. റിഫ്ലക്ടറുകൾ പതിച്ചിട്ടില്ലാത്ത കമ്പികൾ റോഡിന്റെ വശങ്ങളിൽ സ്ഥാപിച്ചത് യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നുണ്ട്. രാത്രികാലങ്ങളിൽ ഇതുവഴി പോകുന്ന ഇരുചക്ര വാഹന യാത്രക്കാർക്ക് കമ്പികൾ കാണാൻ കഴിയില്ല.
നാരങ്ങാനത്തുകാർ ഒറ്റപ്പെട്ടു: കണമുക്ക് - മഠത്തുംപടി റോഡിലെ കലുങ്കും പൊളിച്ചു
പത്തനംതിട്ട: റോഡ് പണിയുടെ പശ്ചാത്തലത്തിൽ അയിരൂർ, ചെറുകോൽ, നാരങ്ങാനം സ്വദേശികൾ പത്തനംതിട്ടയിലേക്ക് യാത്രാ ബുദ്ധിമുട്ട് നേരിടുമ്പോഴാണ് കഴിഞ്ഞ ദിവസം കണമുക്ക് - മഠത്തുംപടി റോഡിലെ കലുങ്കും പൊളിച്ച് പൊതുമരാമത്ത് വകുപ്പ് ജനത്തിന് ഇരുട്ടടി നൽകിയത്. കണമുക്ക് - മഠത്തുംപടിയിലൂടെ കോഴഞ്ചേരിക്കുള്ള ബസുകൾ ഇതോടെ വഴിതിരിച്ചുവിട്ടിരിക്കയാണ്. മഠത്തുംപടിയിലെ കലുങ്ക് പണി പൂർത്തിയാകാൻ കുറഞ്ഞത് രണ്ട് മാസം വേണ്ടിവരുമെന്നാണ് പറയുന്നത്.
ചെറു കനാലിലെ വെള്ളം തങ്ങിനിന്ന് സമീപ വീട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുാൻ തുടങ്ങിയപ്പോഴാണ് കലുങ്ക് പൊളിച്ച് എതിർവശത്തെ വയലിലേക്ക് കടത്തിവിടുന്നത്. റോഡ്പൊളിച്ചിട്ടിരിക്കുന്നതിനാൽ മാഠത്തുംപടിയിൽ നിന്ന് തൊട്ടടുത്ത ജംഗ്ഷനായ കണമുക്കിലേക്കോ വാഴക്കുന്നത്തേക്കോ പോകാനാവാത്ത സ്ഥിതിയാണ്. റോഡിന്റെ പകുതി ഭാഗം മാത്രം കുഴിച്ച് കലുങ്കു പണിയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും പൊതുമരാമത്ത് വകുപ്പ് അധികൃതർ ഇതിന് തയ്യാറായില്ല.
പത്തനംതിട്ട - അയിരൂർ റോഡ് പണിയെത്തുടർന്ന് അഞ്ചുതോട്, കണമുക്ക്, വാഴക്കുന്നം എന്നീ പ്രദേശങ്ങളിലുള്ളവർ പത്തനംതിട്ടയിലെത്താൻ ആശ്രയിച്ചിരുന്നത് മഠത്തുംപടി റോഡിനെയായിരുന്നു. മഠത്തുംപടിയിൽ നിന്നു പത്തനംതിട്ടയിൽ എത്താനുള്ള നെല്ലിക്കാലാ, തോന്ന്യാമല യാത്രയും ഇതോടെ ദുരിതത്തിലായി. കടമ്മനിട്ട - കണമുക്ക് വഴി കോഴഞ്ചേരിക്കും പത്തനംതിട്ടക്കുമുള്ള ബസുകൾ വഴിതിരിച്ചു വിട്ടതോടെ യാത്രാ ദുരിതവും രൂക്ഷമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.