കിട്ടാക്കനിയായി കുടിവെള്ളം; ജല വിതരണത്തിന് നടപടിയെടുക്കാതെ അധികൃതർ
text_fieldsപത്തനംതിട്ട: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശുദ്ധജലം കിട്ടാക്കനി. ജലക്ഷാമത്തിൽ വലഞ്ഞ് ഉയർന്ന പ്രദേശങ്ങൾ. വേനൽ ശക്തമായതോടെ കിണറുകളും തോടുകളും വറ്റി. ഉയർന്ന പ്രദേശങ്ങളിലേക്ക് ജല അതോറിറ്റിയുടെ പൈപ്പ് വെള്ളവും എത്തുന്നില്ല. ജലക്ഷാമത്തിൽ വലയുകയാണ് ജില്ലയിലെ മിക്ക പ്രദേശങ്ങളും.
മലയാലപ്പുഴ, മൈലപ്ര പഞ്ചായത്തുകളിൽ കിണറുകൾ കുറവാണ്. പൈപ്പ് വെള്ളത്തെയാണ് ഇവിടത്തെ ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത്. അച്ചൻകോവിലാറ്റിലെ കുമ്പഴ കടവിൽനിന്നാണ് വെള്ളം പമ്പ് ചെയ്യുന്നത്. വേനൽ ശക്തമായതോടെ ജലത്തിന്റെ ഉപയോഗം കൂടി. അതിനാൽ ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളം എത്തുന്നില്ല. കാക്കാതുണ്ട്, ഇടക്കര, വല്യയന്തി, ചിങ്കൽത്തടം, കാറ്റാടി, മണ്ണാറക്കുളഞ്ഞി തുടങ്ങിയ പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമാണ്. മിക്ക വീട്ടുകാരും വെള്ളം വില കൊടുത്താണു വാങ്ങുന്നത്. സാമ്പത്തികശേഷി ഇല്ലാത്തവർ ദൂരെ സ്ഥലങ്ങളിൽനിന്ന് വെള്ളം ചുമന്നു കൊണ്ടുവരുകയാണ്.
ജലക്ഷാമം രൂക്ഷമായിട്ടും ടാങ്കർ ലോറികളിൽ ജലവിതരണത്തിനുള്ള അനുമതി ഇനിയും ലഭിച്ചിട്ടില്ല. മൈലപ്ര പഞ്ചായത്ത് പടി മുതൽ ഒന്നാം കലുങ്ക് വരെ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ പടിഞ്ഞാറുവശത്തെ പൈപ്പിലൂടെ ജല വിതരണം നടക്കുന്നില്ല. പുനലൂർ-മൂവാറ്റുപുഴ റോഡ് വികസനം കഴിഞ്ഞ ശേഷം റോഡിന്റെ ഇരുവശത്തും വിതരണക്കുഴൽ സ്ഥാപിച്ചിട്ടുണ്ട്. ഒരുവശത്തെ കുഴലിൽ മാത്രമാണ് വെള്ളം എത്തുന്നത്. ജില്ല ആസ്ഥാനത്ത് പത്തനംതിട്ട നഗരസഭ പ്രദേശങ്ങളിലും കുടിവെള്ളം കിട്ടാതെ ജനങ്ങൾ ദുരിതത്തിലാണ്.
ഇലന്തൂർ: ഇലന്തൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും കുടിവെള്ളം കിട്ടാക്കനിയായി. പിന്നാക്ക വിഭാഗങ്ങൾ അധിവസിക്കുന്ന സങ്കേതങ്ങളിൽ അടക്കം കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും അധികൃതർ ജലവിതരണത്തിന് നടപടിയെടുക്കുന്നില്ല. പട്ടികജാതി സങ്കേതങ്ങളിൽ താമസിക്കുന്ന ബഹുഭൂരിപക്ഷം പേരും സ്വന്തമായി കിണറില്ലാത്തവരാണ്. പൈപ്പ് വെള്ളവും മറ്റുമാണ് ഇവരുടെ ആശ്രയം. കൂലിപ്പണിക്കാർ അടക്കം ദിവസവേതനക്കാരായ ആളുകൾക്ക് വെള്ളം വിലകൊടുത്ത് വാങ്ങാനും നിവർത്തിയില്ല.
ആറന്മുളയിൽ പമ്പിങ് നടക്കാത്തത് മൂലമാണ് പൈപ്പ് ലൈൻ വെള്ളം ലഭിക്കാത്തതെന്നാണ് അധികൃതർ പറയുന്നത്. ജൽ ജീവൻ പദ്ധതിയുടെ അപാകത മൂലം മലമുകളിൽ താമസിക്കുന്ന ഭൂരിഭാഗം പേർക്കും കുടിവെള്ളം ലഭ്യമല്ല. ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയാലും മീറ്റർ തകരാറിലായാലും സ്വന്തം നിലയിൽ അറ്റകുറ്റപ്പണി നടത്തണം. അടിയന്തരമായി പഞ്ചായത്ത് കുടിവെള്ള വിതരണം ആരംഭിച്ചില്ലെങ്കിൽ സമരം ആരംഭിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.
അടൂർ: അടൂരിൽ കെ.ഐ.പി സബ് കനാൽ തുറക്കുന്നില്ല, കൃഷിയിടങ്ങളിൽ വെള്ളം ഇല്ലാതെ കൃഷികൾ കരിഞ്ഞുണങ്ങുന്നു. കിണറുകളിലും വെള്ളം വറ്റി. മെയിൻ കനാലിലെ മണക്കാല ജനശക്തി നഗറിലെ ഇടത്തോട്ടുള്ള ഏനാത്ത് വൺ ഷട്ടർ തുറന്നു വിടാത്തതിനാൽ ചിറ്റാണി, വട്ടമലപ്പടി, അന്തിച്ചിറ പ്രദേശങ്ങളിലെ കൃഷിയിടങ്ങളാണ് വെള്ളം കിട്ടാതെ നശിക്കുന്നത്. കിണറുകളിലെ വെള്ളം വറ്റിയതോടെ കുടിവെള്ള ക്ഷാമവും രൂക്ഷമായി.
വേനൽക്കാലം വരുമ്പോൾ നേരത്തേ സബ് കനാൽ തുറന്നുവിട്ട് കുടിവെള്ളത്തിനും കൃഷികൾക്കും പ്രയോജനപ്പെടുത്തിയിരുന്നു. മെയിൻ കനാൽ വഴി ശക്തിയായി വെള്ളം പോകാനാണ് സബ് കനാൽ തുറക്കാത്തതെന്നാണ് കെ.ഐ.പി അധികൃതരുടെ വിശദീകരണം. കിലോമീറ്റർ ദൂരത്തെ നെൽ, വാഴ, ചീനി, പച്ചക്കറി, വെറ്റിലക്കൊടി കൃഷികളാണ് വെള്ളം കിട്ടാതെ കരിഞ്ഞുണങ്ങി നശിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.