നഗരത്തിലെ ചിപ്സ് കടയിൽ തീപിടിത്തം
text_fieldsപത്തനംതിട്ട: നഗരത്തിൽ ചിപ്സ് സെന്ററിലെ തീപിടിത്തം പരിഭ്രാന്തി പരത്തി. നമ്പർ വൺ ചിപ്സ് സെന്ററിൽ നിന്നും വെള്ളിയാഴ്ച രാവിലെ 9.30 ഓടെയാണ് തീയും പുകയും ഉയർന്നത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ തീ പിടിത്തത്തിൽ കത്തിനശിച്ച കടയിലാണ് വീണ്ടും തീപടർന്നത്. കടക്കുള്ളിൽ പഴയ ഹാർഡ് ബോർഡുകൾ കൂട്ടിയിട്ട ഭാഗത്താണ് തീ കണ്ടത്. ഉടൻ തന്നെ വിവരംഅറിഞ്ഞ് അഗ്നി രക്ഷാസേന എത്തിയപ്പോഴേക്കും കടയിലെ ജീവനക്കാർ ചേർന്ന് തീ അണച്ചിരുന്നു. അശ്രദ്ധയോടെ പഴയ സാധന സാമഗ്രികൾ സൂക്ഷിക്കുന്നതായി കണ്ടെത്തി.
വയറിംഗ് സംവിധാനത്തിലും പാകപ്പിഴകളുണ്ട്. ചിപ്സ് തയാറാക്കാനുള്ള ചീന ചട്ടി, മറ്റ് സാമഗ്രികൾ ഇവ കടയിൽ സൂക്ഷിച്ചിരുന്നു. ഗ്യാസ് സിലിണ്ടറും സൂക്ഷിച്ചിരുന്നു. കഴിഞ്ഞവർഷം ജനുവരിയിൽ ഇവിടെ ചിപ്സ് കടയിൽ ഉപ്പേരി തയാറാക്കിക്കൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടർ ചോർന്ന് സമീപത്തെ അഞ്ച് കടകൾ കത്തിനശിക്കുകയും കടയിലെ ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കടകളിലെ സാധനങ്ങൾ മുഴുവൻ അന്ന് കത്തി നശിച്ചതാണ്. റോഡിനോട് ചേർന്നായിരുന്നു എണ്ണനിറച്ച വലിയ ചീനച്ചട്ടി വെച്ചിരുന്നത്. കടക്കുള്ളിലെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് റോഡിലേക്ക് വീണു. അപകടത്തെ തുടർന്ന് റോഡിനോട് ചേർന്ന് തുറന്ന സ്ഥലത്ത് ചിപ്സ് നിർമ്മിക്കുന്നത് നിരോധിച്ചു. പിന്നീട് കട പുതുക്കി പണിതാണ് വീണ്ടും ഈ ഭാഗത്ത് കച്ചവടം ആരംഭിച്ചത് . വെള്ളിയാഴ്ച രാവിലെ കടക്കുള്ളിൽ പുക ഉയരുന്നത് കണ്ട് ഇവിടെയുണ്ടായിരുന്നവർ പരിഭ്രാന്തിയിലായി. ചിപ്സ് നിർമ്മിക്കുന്നതിനുള്ള ഗ്യാസ് സിലിണ്ടർ ഒഴിവാക്കണമെന്നും സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കണമെന്നും അഗ്നി രക്ഷസേന മുമ്പ് പല തവണ നിർദ്ദേശം നൽകിയതാണ്. എന്നാൽ ഇതെല്ലാം അവഗണിച്ചാണ് പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.