പോക്സോ കേസ്; പ്രതിക്ക് ജീവപര്യന്തവും ഏഴുവർഷം അധിക തടവും ശിക്ഷ
text_fieldsകോന്നി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തവും അധിക കഠിനതടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. അരുവാപ്പുലം വില്ലേജിൽ വകയാർ മുതുപേഴുങ്കലിൽ സുന്ദര ഭവനം വീട്ടിൽ വാടകക്ക് താമസിച്ചുവന്ന സോജനെയാണ് (47) അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി പോക്സോ വകുപ്പ് പ്രകാരം ജീവപര്യന്തവിനും ഏഴുവർഷം അധിക തടവിനും 150,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. അതിജീവിത രണ്ടാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്.
അന്നത്തെ കോന്നി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന രവീന്ദ്രൻ എ.ആർ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ രതീഷ് ആർ ആണ് അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് സമർപ്പിച്ചത്. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് 14 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സ്മിത ജോൺ പി. ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ വിക്ടിം ലൈസൺ ഓഫിസർ ദീപ കുമാരി ഏകോപിപ്പിച്ചു. പിഴത്തുക അടക്കുന്ന പക്ഷം തുക അതിജീവിതക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് നിർദേശം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.