കോട്ടാങ്ങൽ പഞ്ചായത്ത്: ബി.ജെ.പിയുടെ അവിശ്വാസം നാലാം തവണയും പരാജയപ്പെട്ടു
text_fieldsമല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്തിൽ എൽ.ഡി.എഫ് പ്രസിഡന്റ് ബിനു ജോസഫിനെതിരെ ബി.ജെ.പി നൽകിയ അവിശ്വാസം പരാജയപ്പെട്ടു. ക്വോറം ഇല്ലാത്തതിനാൽ അവിശ്വാസപ്രമേയ നോട്ടീസ് ചർച്ചക്കെടുത്തില്ല.അവിശ്വാസത്തിന് നോട്ടീസ് നൽകിയ ബി.ജെ.പി അംഗങ്ങൾ മാത്രമാണ് ചർച്ചക്കെത്തിയത്. തിങ്കളാഴ്ച രാവിലെ 11ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിലായിരുന്നു അവിശ്വാസ പ്രമേയത്തിൽ ചർച്ച.
എന്നാൽ, എൽ.ഡി.എഫ് അംഗങ്ങളും യു.ഡി.എഫ് അംഗങ്ങളും എസ്.ഡി.പി.ഐയും ചർച്ചയിൽ പങ്കെടുക്കാതെ വിട്ടുനിന്നു. ഇതോടെ ക്വോറം ഇല്ലാത്തതിനാൽ വരണാധികാരിയായ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ലക്ഷ്മി ദാസ് അവിശ്വാസം ചർച്ചക്കെടുക്കാതെ പിരിയുകയായിരുന്നു. തുടർച്ചയായി നാലാംതവണയാണ് ബി.ജെ.പി എൽ.ഡി.എഫ് ഭരണസമിതിക്കെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകുന്നത്. അതേസമയം, വൈസ് പ്രസിഡന്റ് ജമീല ബീവിക്കെതിരായ അവിശ്വാസ ചർച്ച ചെവ്വാഴ്ച രാവിലെ 11ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും.
13 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ ആറുമാസം കൂടുമ്പോൾ ഭരണസമിതിക്കെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകുന്നത് പതിവാകുകയാണ്. കക്ഷിനില: എൽ.ഡി.എഫ് -അഞ്ച്, ബി.ജെ.പി- അഞ്ച്, യു.ഡി എഫ് -രണ്ട്, എസ്.ഡി.പി.ഐ-ഒന്ന് എന്നിങ്ങനെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.