അവിശ്വാസം ഒപ്പമുണ്ട്; 20 വർഷത്തിനിടെ കുളനടക്ക് 11 പ്രസിഡൻറുമാർ
text_fieldsപന്തളം: കഴിഞ്ഞ 20 വർഷത്തിനുള്ളിൽ 11 തവണ പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനത്തെ തന്നെ കൗതുകമുള്ള പഞ്ചായത്താണ് കുളനട. 2000-2005 കാലയളവിലാണ് കുളനടയിൽ അവിശ്വാസ നീക്കത്തിന് തുടക്കം കുറിക്കുന്നത്. അന്നത്തെ പഞ്ചായത്ത് പ്രസിഡൻറ് കോൺഗ്രസിലെ ഡോളി ജോസിനെതിരെ എൽ.ഡി.എഫാണ് അവിശ്വാസം കൊണ്ടുവന്നത്. ഇതിനെ ബി.ജെ.പി പിന്തുണച്ചു. ഇത് ഏറെ രാഷ്ട്രീയ ഒച്ചപ്പാടിന് വഴിയൊരുക്കി. 2003 നവംബർ 28ന് ഡോളി ജോസ് പുറത്തായി. ഡിസംബർ 23ലെ വോട്ടെടുപ്പിൽ കോൺഗ്രസിലെ സാവിത്രി ഭദ്രൻ പ്രസിഡൻറായി.
2005 ഒക്ടോബറിൽ നടന്ന വോട്ടെടുപ്പിൽ ബി.ജെ.പി പിന്തുണയിൽ സി.പി.എമ്മിലെ ബാബു ജോർജിന് ഭൂരിപക്ഷം കിട്ടി. ബി.ജെ.പി സഹായം നിഷേധിച്ച് ബാബു ജോർജ് സത്യപ്രതിജ്ഞ ചെയ്തില്ല. ഒരാഴ്ചക്കുശേഷം നടന്ന വോട്ടെടുപ്പിലും ബി.ജെ.പി പിന്തുണച്ചു. പാർട്ടിയുടെ എതിർപ്പ് അവഗണിച്ച് ബാബു ജോർജ് പ്രസിഡൻറായി. സമ്മർദം ശക്തമായപ്പോൾ ഒരു മണിക്കൂറിനുശേഷം രാജി. തുടർന്ന് നടന്ന വോട്ടെടുപ്പിലും ബാബു ജോർജിനെ ബി.ജെ.പി കൈവിട്ടില്ല. എന്നാൽ, ബാബു ജോർജ് സ്വന്തം വോട്ട് അസാധുവാക്കി. യു.ഡി.എഫിലെ ജി. രഘുനാഥിനും ബാബു ജോർജിനും ഏഴ് വോട്ടുകൾ വീതം ലഭിച്ചു.
നറുക്കെടുപ്പിലും ബാബു ജോർജിനായിരുന്നു ഭാഗ്യം. ഒടുവിൽ ഭരണം വേണ്ടെന്നായി സി.പി.എം. പാർട്ടി തീരുമാനം അവഗണിച്ച അദ്ദേഹം പ്രസിഡൻറായി. ഒരുവർഷത്തിനുശേഷം സി.പി.എമ്മിെൻറ അവിശ്വാസം വന്നു. എന്നാൽ, ചർച്ചക്ക് മുമ്പുതന്നെ അദ്ദേഹം രാജിവെച്ചു. തുടർന്ന് കോൺഗ്രസിലെ ജി. രഘുനാഥും സ്വതന്ത്ര ദീപാറാണിയും പിന്നീട് യഥാക്രമം പ്രസിഡൻറ്, വൈസ് പ്രസിഡൻറ് പദവികളിലെത്തി. ഇത് കോൺഗ്രസിൽ ആഭ്യന്തര കലഹത്തിന് ഇടയാക്കി. കോൺഗ്രസ് അംഗങ്ങൾ തന്നെ കൊണ്ടുവന്ന അവിശ്വാസത്തിലൂടെ കോൺഗ്രസിലെ ഹരികുമാർ പ്രസിഡൻറായി. ബി.ജെ.പിയിലെ അശോകൻ കുളനട വൈസ് പ്രസിഡൻറുമായി. തെരഞ്ഞെടുപ്പ് കമീഷന് ലഭിച്ച പരാതിയെ തുടർന്ന് നാലുപേർ അയോഗ്യരായി.
2010ൽ കോൺഗ്രസിലെ ലത രഘുനാഥ് പ്രസിഡൻറും എം.കെ. ഭാനുദേവൻ നായർ വൈസ് പ്രസിഡൻറുമായി. പിന്നീട് ഉൗഴം എൽ.ഡി.എഫിന്. അവർ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ബി.ജെ.പി പിന്തുണയോടെ എൽ.ഡി.എഫിലെ എൽസി ജോസ് പ്രസിഡൻറായി. വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പിന്തുണക്കുമെന്നായിരുന്നു ബി.ജെ.പി പ്രതീക്ഷ. ലീലാമ്മ ഉമ്മനും എൽസി ജോസും വൈകിയെത്തി വോട്ടെടുപ്പിൽനിന്ന് ഒഴിവായി. കൂടുതൽ വോട്ട് കിട്ടിയ ഭാനുദേവൻ നായർ വൈസ് പ്രസിഡൻറായി.
2015 നവംബറിൽ യു.ഡി.എഫ് പിന്തുണയോടെ എൽ.ഡി.എഫിലെ സൂസൻ തോമസ് പ്രസിഡൻറായി. സി.പി.എം സ്വതന്ത്ര എൽസി ജോസ് വൈസ് പ്രസിഡൻറും. 2017ൽ വീണ്ടും ബി.ജെ.പി അവിശ്വാസ നീക്കവുമായെത്തി.
എൽ.ഡി.എഫ് പുറത്തായി. തുടർന്ന് നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും മത്സരിച്ചു. ഏഴ് അംഗങ്ങളുടെ പിന്തുണ കിട്ടിയ ബി.ജെ.പിയിലെ അശോകൻ കുളനട പ്രസിഡൻറും ശോഭന അച്യുതൻ വൈസ് പ്രസിഡൻറുമായി ഈ വർഷം പൂർത്തീകരിച്ചു. ഈ ശൈലി മാറ്റി വ്യക്തമായ ഭൂരിപക്ഷത്തോടെ ഇക്കുറി ഭരണം നേടാനാണ് എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ ശ്രമം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.