പണിമുടക്കിൽ കുടുങ്ങി ക്ഷേത്ര ദർശനത്തിനെത്തിയ വയോധികൻ
text_fieldsപന്തളം: ക്ഷേത്രദർശനത്തിനെത്തിയ വയോധികന് പണിമുടക്ക് നിമിത്തം നാട്ടിലേക്ക് മടങ്ങാനാകാതെ കടവരാന്തയിൽ അഭയം തേടേണ്ടിവന്നു. തമിഴ്നാട്ടിൽനിന്ന് പന്തളം വലിയകോയിക്കൽ ശ്രീധർമശാസ്ത ക്ഷേത്രദർശനത്തിനെത്തിയ 15 അംഗ സംഘത്തിലെ വയോധികനാണ് അംഗങ്ങളോടൊപ്പം നാട്ടിലേക്ക് മടങ്ങാൻ കഴിയാതായതോടെ പണിമുടക്കിെൻറ രണ്ടുദിവസങ്ങളും കടവരാന്തയിൽ കഴിയേണ്ടിവന്നത്.
തമിഴ്നാട് തിരുവണ്ണാമല സ്വദേശി തോട്ടാരാമനാണ് (70) തിങ്കളാഴ്ച പുലർച്ച തമിഴ്നാട്ടിൽനിന്ന് ക്ഷേത്ര ദർശനത്തിനായി എത്തിയത്. രാവിലെ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് പണിമുടക്കിെൻറ കാര്യം വന്നവർ അറിയുന്നത്. ഒപ്പമുണ്ടായിരുന്നവർ വന്ന മിനിവാനിൽ നാട്ടിലേക്കുമടങ്ങി. ദർശനം കഴിഞ്ഞ് മടങ്ങുന്ന വയോധികനെ ഇവരോടൊപ്പം കൂട്ടാതെയാണ് വന്നവർ മടങ്ങിയത്. പിന്നീട് ഒറ്റപ്പെട്ട വയോധികൻ തിങ്കളാഴ്ച ഉച്ചയോടെ പന്തളം ജങ്ഷനിലെത്തി നാട്ടിലേക്ക് മടങ്ങാനായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ നോക്കി.
പണിമുടക്ക് കാരണം വാഹനങ്ങൾ ഒന്നും കിട്ടിയില്ല. ഓട്ടോയിൽ 700 രൂപ ചോദിച്ചതോടെ പന്തളത്തെ കടവരാന്തയിൽ ഇരിപ്പുറപ്പിച്ചു. ബുധനാഴ്ച രാവിലെ ചെങ്ങന്നൂർ എത്തി ട്രെയിൻ മാർഗം നാട്ടിലേക്ക് മടങ്ങുമെന്ന് തോട്ടാരാമൻ പറഞ്ഞു. തമിഴ്നാട്ടിൽ പണിമുടക്ക് കാലത്തും വാഹനങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പൈപ്പ് വെള്ളം കുടിച്ചാണ് രണ്ടുദിവസം കഴിച്ചുകൂട്ടിയത്, ഫോൺ ഇല്ലാത്തതിനാൽ കൂടെ ഉണ്ടായിരുന്നവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.