വേനൽ കടുക്കുന്നു; കുടിവെള്ള ക്ഷാമം രൂക്ഷം
text_fieldsപന്തളം: ചുട്ടുപൊള്ളുന്ന ചൂടിൽ കിണറുകളും തോടുകളും കുളങ്ങളും വറ്റിത്തുടങ്ങിയതോടെ പന്തളം തെക്കേക്കര, തുമ്പമൺ, പന്തളം നഗരസഭയുടെ പടിഞ്ഞാറൻ മേഖലയിലും കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു.
ചില സ്ഥലങ്ങളിൽ കുഴൽക്കിണറുകൾ ഉള്ളതും മറ്റു കിണറുകളിലെ വെള്ളം വറ്റുന്നതിന് കാരണമാകുന്നു. കുന്നിൻപ്രദേശങ്ങളിൽ ഉൾപ്പെടെ വെള്ളം വില കൊടുത്ത് വാങ്ങേണ്ട സ്ഥിതിയിലാണ് ജനങ്ങൾ.
നഗരസഭയുടെ കുടിവെള്ള വിതരണമാണ് ചിലയിടങ്ങളിൽ ആശ്രയം. കുളനട, പനങ്ങാട്, നെട്ടൂർ എന്നിവിടങ്ങളിൽ കുടിവെള്ള ക്ഷാമം തുടങ്ങി.
വേനൽച്ചൂട് കൂടുമ്പോൾ കൃഷിയിടങ്ങളിലേക്കും വെള്ളം എത്തിക്കേണ്ട സ്ഥിതിയാണ്.
വെള്ളം സൂക്ഷിക്കണം
കുടിവെള്ള ക്ഷാമം രൂക്ഷമായത് മുതലാക്കി കുടിവെള്ള വിൽപനക്കാരുടെ കൊയ്ത്ത് തുടങ്ങി. ശുദ്ധജലമെന്ന പേരിൽ പലരും എത്തിക്കുന്നത് പാറക്കുളത്തിലെ വെള്ളമാണ്. സർക്കാർ കുടിവെള്ള പദ്ധതികളുടെ പ്രയോജനം കിട്ടാതായതോടെ സാധാരണക്കാർ കുടിവെള്ള വിൽപനക്കാരെ ആശ്രയിക്കാൻ നിർബന്ധിതരാവുകയാണ്. എന്നാൽ, ഇവർ എത്തിക്കുന്ന കുടിവെള്ളത്തിന്റെ ഗുണമേന്മ ഉറപ്പാക്കാൻ സംവിധാനങ്ങളില്ലാത്തത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് ഭീതി.
പൈപ്പ് പൊട്ടൽ തുടർക്കഥ
കുടിവെള്ളത്തിനായി ജനം പരക്കം പായുമ്പോഴും പൈപ്പ് പൊട്ടി ശുദ്ധജലം നഷ്ടപ്പെടുന്നത് പതിവാണ്. നഗരത്തിലടക്കം ലിറ്റർ കണക്കിന് വെള്ളമാണ് ഇത്തരത്തിൽ പാഴാകുന്നത്. കാലപ്പഴക്കം ചെന്ന പൈപ്പ് ലൈനുകളിലൂടെയാണ് പലയിടത്തും ഇപ്പോൾ വെള്ളം ലഭിക്കുന്നത്.
തകരാർ സംഭവിക്കുമ്പോൾ തട്ടിക്കൂട്ട് പണി നടത്തി ജലവിഭവ വകുപ്പ് മടങ്ങുകയാണ് പതിവ്. ഉയർന്ന മർദം അനുഭവപ്പെടുമ്പോൾ ദിവസങ്ങൾക്കുള്ളിൽ വീണ്ടും പൈപ്പ് പൊട്ടുന്നത് സ്ഥിരം കാഴ്ചയാണ്.
ഗ്രാമീണ മേഖലയിലെ പഞ്ചായത്തുവക കുളങ്ങളും കിണറുകളും വൃത്തിയാക്കി ആഴം കൂട്ടിയാൽ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ഒരു പരിധി വരെ കഴിയും. മഞ്ഞപ്പിത്തമടക്കമുള്ള ജലജന്യ രോഗ ഭീതിയും നിലനിൽക്കുന്നു.
അധികൃതരുടെ അനങ്ങാറപ്പാറനയമാണ് കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന സമയത്ത് നിലവിലെ ജല വിതരണത്തെയും തടസ്സപ്പെടുത്തിയുള്ള പൈപ്പ് സ്ഥാപിക്കൽ. പൈപ്പ് പൊട്ടി വെള്ളം പാഴകുമ്പോഴും അധികൃതർ നോക്കുകുത്തിയാകുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.