വിഷുക്കണി കണ്ടുണരും മലയാളി.... അവസാനവട്ട ഒരുക്കങ്ങളുമായി ഇന്നലെ വരെ
text_fieldsപത്തനംതിട്ട: ദിവസങ്ങൾ നീണ്ട ഒരുക്കങ്ങളുടെ ഫലപ്രാപ്തിയിൽ മലയാളി ഇന്ന് വിഷുക്കണി കണ്ടുണരും. കണിയൊരുക്കാനുള്ള കൃഷ്ണ വിഗ്രഹങ്ങള്‍ വലിയ തോതില്‍ വിൽപന നടന്നുകഴിഞ്ഞു. വിഷുക്കണി കാണാൻ നാടും നഗരവും ഒരുപോലെ ആഘോഷത്തിലാണ്. വിഷു ആഘോഷങ്ങൾക്കുള്ള അവസാനവട്ട ഒരുക്കങ്ങളായിരുന്നു ഞായറാഴ്ച രാത്രിവരെ. വിഷുക്കണിയുടെ പ്രധാന ആകർഷണം കണിവെള്ളരിയാണ്. വിഷുവിന് വലിയ തോതില്‍ വിൽപന നടക്കുന്ന കണിവെള്ളരി മാര്‍ക്കറ്റുകളില്‍ വലിയ തോതില്‍ ഇടം പിടിച്ചിരുന്നു.
നല്ല നാടൻ മഞ്ഞനിറത്തിലെ വെള്ളരിയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതിന് കിലോക്ക് 15 രൂപയാണ് മൊത്തവ്യാപാര വില. നല്ല കണിവെള്ളരിക്ക ചില്ലറവില 45-55 രൂപ വരെയെത്തി. അരക്കിലോ മുതല്‍ രണ്ടുകിലോ വരെയുള്ള കണിവെള്ളരികളുണ്ട്. മൂന്ന് മാസമാണ് കണിവെള്ളരി പാകമാകാന്‍ എടുക്കുന്ന സമയം. വേനല്‍ മഴ മറ്റ് വിളകള്‍ക്ക് ഗുണം ചെയ്യുമെങ്കിലും വെള്ളരിക്ക് തിരിച്ചടിയാകും. മഴയേറ്റാൽ മൂത്ത വെള്ളരിയടക്കം നശിച്ചു പോകുമെന്ന് കര്‍ഷകര്‍ പറഞ്ഞു.
കണിവെക്കാനുള്ള മത്തന്‍ കിലോക്ക് 30 രൂപയാണ് വില. മുൻവർഷത്തെ അപേക്ഷിച്ച് പച്ചക്കറിക്ക് വലിയ വിലവർധനയില്ല. ബീൻസിന് മാത്രമാണ് വില കൂടിയിട്ടുള്ളത്. അച്ചിങ്ങ -30 (നാടൻ -50), മുരിങ്ങക്ക -15, തക്കാളി -20, കിഴങ്ങ് -20, ഉള്ളി -40, ഏത്തക്ക -60 എന്നിങ്ങനെയാണ് മൊത്തവ്യാപാരവില.
തമിഴ്നാട്ടില്‍നിന്നു തന്നെയാണ് ഈ വിഷുക്കാലത്തും കണിക്കൊന്ന ഉള്‍പ്പെടെ ഭൂരിഭാഗം പച്ചക്കറികളും വിപണിയിലെത്തുന്നത്. വിഷുവിനോടനുബന്ധിച്ച് കൃഷിവകുപ്പും വെജിറ്റബിള്‍ ആൻഡ് ഫ്രൂട്ട്സ് പ്രമോഷന് കൗണ്‍സിലും വിപണികള്‍ തുറക്കാറുണ്ടായിരുന്നെങ്കിലും ഇത്തവണ വിഷുച്ചന്തകള് തുറക്കാത്തത് സാധാരണക്കാര്‍ക്ക് തിരിച്ചടിയായി. കൊന്നപ്പൂവിന്റെ ലഭ്യതക്കുറവ് പരിഹരിക്കാൻ പാസ്റ്റിക് പൂക്കളും വിപണിയിലുണ്ട്.
പൂത്തുലഞ്ഞ് പ്ലാസ്റ്റിക് കൊന്നകൾ
ഇക്കുറി നാടുനീളെ കൊന്ന നന്നായി പൂത്തിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനൽമഴയിൽ പൂക്കൾ കൊഴിഞ്ഞുവീണു. അതിനാൽ മുൻവർഷങ്ങളിലേക്കാൾ കണിക്കൊന്ന മരങ്ങളും കാണാനില്ല. ഭൂരിഭാഗവും ഡിസംബർ-ജനുവരി മാസങ്ങളിൽ തന്നെ കണിക്കൊന്ന പൂത്തുതുടങ്ങിയിരുന്നു.
മാർച്ച് അവസാനമായപ്പോഴേക്കും പൂക്കൾ കൊഴിഞ്ഞുവീണു. പൂത്തുനിൽക്കുന്നവ കനത്ത ചൂടിൽ വാടിക്കൊഴിയുന്നുമുണ്ട്. പൂവിന്റെ ക്ഷാമം കണക്കിലെടുത്ത് പ്ലാസ്റ്റിക് കൊന്നപ്പൂവ് വിപണിയിലുണ്ട്. പലതും യഥാർഥ പൂവിനെ വെല്ലുന്നവയാണ്. ഏറെയും പ്ലാസ്റ്റിക്, തുണി എന്നിവകൊണ്ടുള്ള കൊന്നപൂക്കളാണ്. ഇവ വാടുകയും കൊഴിയുകയുമില്ല. ഒരിക്കൽ വാങ്ങിയാൽ പിന്നീട് ഉപയോഗിക്കാമെന്നതാണ് സവിശേഷത. 25 രൂപ മുതൽ വിലയുണ്ട്. ഇലയും തണ്ടുമുള്ള പൂങ്കുലയുടെ എണ്ണത്തിനും നീളത്തിനും അനുസരിച്ചാണ് വില ഈടാക്കുന്നത്.
വർണങ്ങൾ നിറച്ച് ‘കണ്ണന്മാർ’
കണികാണാനുള്ള കൃഷ്ണ വിഗ്രഹങ്ങളുടെയും വിൽപന തകൃതിയാണ്. 100 മുതൽ 3000 രൂപ വരെയാണ് പല വലുപ്പത്തിലുള്ള കൃഷ്ണ വിഗ്രഹങ്ങളുടെ വില. അന്തർസംസ്ഥാനക്കാർ ആഴ്ചകൾക്ക് മുമ്പേ ദേശീയപാതയോരത്തും പ്രധാനകേന്ദ്രങ്ങളിലും കൃഷ്ണവിഗ്രങ്ങൾ എത്തിച്ചിരുന്നു. പല രൂപത്തിലും ഭാവത്തിലും നിറങ്ങളിലുമുള്ളവയാണിത്.
കറുപ്പിലും നീലയിലും സ്വർണംപൂശിയ നിറത്തിലും തിളങ്ങുന്ന കണ്ണന്മാർക്കാണ് ആവശ്യക്കാർ. ഫൈബറിന് വില കൂടുതലാണ്. ഇതുകൂടാതെ പ്ലാസ്റ്റർ ഓഫ് പാരീസ്, ഫൈബർ, മണ്ണ് തുടങ്ങിയവകൊണ്ട് നിർമിക്കുന്നവയുമുണ്ട്. വിഷുക്കണിത്താലങ്ങളെ സമ്പന്നമാക്കുന്ന ചെറിയ ചക്ക, വെറ്റില, പാക്ക്, നാളികേരം എന്നിവയും നല്ല രീതിയിൽ വിറ്റഴിഞ്ഞു.
തിരക്കിലമർന്ന് വിപണിയും
ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ വിപണിയിലും തിരക്ക്. വസ്ത്ര വിപണിയിലും ഗൃഹോപകരണ വിൽപന കേന്ദ്രങ്ങളിലും മറ്റും തിരക്ക് അനുഭവപ്പെട്ടിരുന്നു. പഴം, പച്ചക്കറി കടകളിലും ബേക്കറികളിലും കച്ചവടം പൊടിപൊടിച്ചു. വഴിയോരങ്ങളില്‍ പടക്കക്കടകളും സജീവമായിരുന്നു. വിഷുവിന് ആളുകൾക്ക് കണിയും കൈനീട്ടവും പോലെ തന്നെ പ്രാധാന്യമുള്ളതാണ് വിഷുക്കോടിയും. സെറ്റ് മുണ്ടും ഷർട്ടും സെറ്റ് സാരിയും തേടിയാണ് കൂടുതൽ ആളുകൾ തുണിക്കടയിലേക്ക് എത്തിയത്. ഒരേ ഡിസൈനിലുള്ള മുണ്ട്, ഷർട്ട്, സാരി, പട്ടുപാവവാട എന്നിവക്കാണ് ആവശ്യക്കാർ ഏറെയും.
ഓണം വിപണിപോലെ ഗൃഹോപകരണസ്ഥാപനങ്ങളും വൻ ഓഫറുകളുണ്ട്. എ.സി, ടി.വി, ഫ്രിഡ്ജ് തുടങ്ങിയവക്കാണ് കൂടുതൽ ഡിസ്കൗണ്ടുകളുള്ളത്. ഇതിനൊപ്പം ഇലക്ട്രോണികസ് വിപണിയും വാഹനവിപണിയും സജീവമാണ്. ഓണംവിപണിയെ പോലെ തന്നെ എല്ലായിടത്തും വലിയ ഓഫറുകളുണ്ട്. വസ്ത്രവിപണിയുടെ ഉണർവിനൊപ്പം പടക്കവിപണിയും സജീവമായി.
വിഷുവിന് കുട്ടികളുടെ പ്രധാന ആഘോഷത്തില്‍നിന്ന് പടക്കത്തെ മാറ്റി നിര്‍ത്താനാവില്ല. പൂത്തിരിയും കമ്പിത്തിരിയും ചക്രങ്ങളും വിവിധ തരത്തിലുള്ള പടക്കങ്ങളുമാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. അപകടരഹിതമായ ചൈനീസ് ഇനങ്ങള്‍ക്കായിരിക്കും ഡിമാന്‍ഡ് കൂടുതല്‍. ക്രിസ്മസിനും ന്യൂഇയറിനും ശേഷം പടക്ക വിപണി സജീവമാകുന്നത് വിഷുവിനും ദീപാവലിക്കുമാണ്. തമിഴ്നാട്ടിലെ ശിവകാശിയില്‍നിന്നാണ് കേരളത്തിലെ പടക്ക മൊത്ത വ്യാപാരികള്‍ ലോഡ് എത്തിക്കുന്നത്. ശിവകാശി പടക്കങ്ങൾ തിരിച്ചെത്തിയെന്ന പ്രത്യേകതയുണ്ട്.
എന്നാൽ, വിപണിയിൽ കൂടുതലായമുള്ളത് ചൈനീസ് പടക്കങ്ങളാണ്. വിഷു എത്തുന്നതോടെ പല ഇനങ്ങള്‍ക്കും മൊത്തക്കച്ചവടക്കാര്‍ വില ഉയര്‍ത്താറുണ്ട്. വിഷു ആഘോഷത്തിന് മിതമായ നിരക്കിൽ കണിയൊരുക്കാനുള്ള വിഭവങ്ങളും സദ്യയൊരുക്കാനുള്ള പഴം പച്ചക്കറികളും കറിക്കൂട്ടുകളുമായി കുടുംബശ്രീയുടെ വിഷുവിപണി പഞ്ചായത്തുകൾതോറും തുറന്നത് ജനങ്ങൾക്ക് ആശ്വാസമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.