റിപ്പോർട്ട് ഹൈകോടതിക്ക് കൈമാറി; തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി വിജിലൻസ് റിപ്പോർട്ട്
text_fieldsതിരുവല്ല: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ക്രമക്കേടുകൾ അക്കമിട്ട് നിരത്തി വിജിലൻസ്. വസ്തുവകകളുടെയും തിരുവാഭരണങ്ങളുടെയും രജിസ്റ്റർ കാണാനില്ലെന്ന് റിപ്പോർട്ടിൽ എടുത്തു പറയുന്നു. തിരുവല്ല സ്വദേശി വി. ശ്രീകുമാർ നൽകിയ പരാതിയിൽ ഹൈകോടതിയുടെ ഉത്തരവ് പ്രകാരം നടത്തിയ വിജിലൻസ് അന്വേഷണത്തിലാണ് വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയത്.
തിരുവാഭരണ രജിസ്റ്ററിൽ ഒന്നു മുതൽ 168 വരെയുള്ള പേജുകൾ കാണാനില്ല. എണ്ണിത്തിട്ടപ്പെടുത്തുകപോലും ചെയ്യാത്ത തിരുവാഭരണങ്ങളാണ് ക്ഷേത്രത്തിൽ ഉണ്ടായിരുന്നത്. ഇതെല്ലാം ഉൾപ്പെടുന്ന രജിസ്റ്ററാണ് കാണാതായത്. ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള വസ്തുവകകളുടെ വിവരങ്ങൾ ഉൾപ്പെട്ട രജിസ്റ്ററും ക്ഷേത്രത്തിൽ ഇല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ വരവ് ചെലവ് കണക്കുകൾപോലും സൂക്ഷിച്ചിട്ടില്ല.
ക്ഷേത്ര ഉപദേശ സമിതി ഭാരവാഹികളോട് ഇക്കാര്യം ചോദിച്ചപ്പോൾ ഇല്ല എന്ന മറുപടിയാണ് ലഭിച്ചതെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. അംഗീകൃത ഉപദേശക സമിതി നിലവിൽ ഉള്ളപ്പോൾ ചട്ടവിരുദ്ധമായി സമാന്തരമായി രൂപവത്കരിച്ച മാതൃസമിതിയാണ് ക്ഷേത്രത്തിന്റെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷത്തെ 10 ദിവസം നീണ്ട ഉത്സവത്തിന്റെ നോട്ടീസ് ദേവസ്വം ബോർഡിന്റെ മുൻകൂർ അനുമതിയില്ലാതെയാണ് ഉപദേശക സമിതി പുറത്തിറക്കിയതെന്നും റിപ്പോർട്ടിലുണ്ട്. ക്ഷേത്ര നടയിൽ നേർച്ചയായി ലഭിച്ച അരി ഉൾപ്പെടെ സാധനങ്ങൾ കടത്താൻ ശ്രമിച്ചത് പിടികൂടുന്ന സാഹചര്യവും ഉണ്ടായി.
ഇതും റിപ്പോർട്ടിലുണ്ട്. ഉപദേശക സമിതിയുടെ വീഴ്ചയാണ് പ്രധാനമായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. ഉപദേശക സമിതിയാണ് കൃത്രിമങ്ങൾ കാട്ടിയതെന്ന് എന്ന് റിപ്പോർട്ടിൽ പറയുന്നു.
തന്ത്രിക്കെതിരെയാണ് മറ്റൊരു പ്രധാന ആരോപണം റിപ്പോർട്ടിലുള്ളത്. തന്ത്രി ക്ഷേത്രത്തിന്റെ ഭരണപരമായ കാര്യങ്ങളിലും മരാമത്ത് പ്രവൃത്തികളിലും ഉൾപ്പെടെ അനധികൃതമായി കൈകടത്തിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. വരവ് ചെലവ് കണക്കുകൾ അടിയന്തര ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും കണക്കുകളിൽ അപാകതയുണ്ടെങ്കിൽ അത് മുൻ സബ് ഗ്രൂപ് ഓഫിസറിൽനിന്നും ഈടാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
വിജിലൻസ് എസ്.പിയുടെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ വി. ശ്യാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. റിപ്പോർട്ട് ഹൈകോടതിക്ക് കൈമാറിയിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള മേജർ ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീവല്ലഭ ക്ഷേത്രം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.