വീണ്ടും പുരസ്കാര നിറവിൽ മാള കോൾകുന്ന് ഹരിതസംഘം
text_fieldsമാള: കൃഷി വകുപ്പിന്റെ സംസ്ഥാനത്തെ ഏറ്റവും നല്ല പച്ചക്കറി ക്ലസ്റ്ററിനുള്ള അവാർഡ് ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് മാള-കോൾക്കുന്ന് ഹരിതസംഘം. കര്‍ഷകരുടെ ഉൽപന്നങ്ങള്ക്ക് മികച്ച വില ഉറപ്പുവരുത്തുന്നതിനൊപ്പം വിഷരഹിത പച്ചക്കറികൾ ചുരുങ്ങിയ നിരക്കില്‍ ലഭ്യമാക്കുന്ന രീതിയിൽ പ്രവര്‍ത്തിക്കുന്നതിനാലാണ് ക്ലസ്റ്ററിന് അംഗീകാരം ലഭിച്ചതെന്ന് ഹരിതസംഘാംഗങ്ങൾ പറഞ്ഞു. പച്ചക്കറി കൃഷിചെയ്യുന്ന 16 പേർ ഉൾപ്പെട്ട ക്ലസ്റ്ററാണിത്.
ഇസ്രയേല്‍ കൃഷിരീതി നടപ്പാക്കിയാണ് സംഘം മുന്നോട്ടുപോകുന്നത്. റിലേഫാമിങ് കൃഷിരീതിയും മള്ട്ടിക്രോപ്പ് കൃഷിരീതിയുമൊക്കെ ഇവരെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. അന്തരിച്ച കൃഷി ഓഫിസര്‍ പുത്തൻവേലിക്കര സ്വദേശി ജോര്‍ജ് പ്രശാന്തിന്റെ ശ്രമഫലമായാണ് ഇവരിൽ അധികപേരും കാർഷിക മേഖലയിലേക്ക് കടന്നുവന്നത്.
കര്‍ഷകര്‍ക്കാവശ്യമായ വിത്ത് മുതല്‍ വിപണി വരെ ക്ലസ്റ്റർ ഉറപ്പുവരുത്തുന്നു. കൃഷിവകുപ്പിന്റെ സഹായത്തോടെ നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്യാൻ നഴ്സറിയുമുണ്ട്. ഒരംഗത്തിന്റെ ഭൂമിയില്‍ സംഭരണ വിപണന കേന്ദ്രം സ്ഥാപിക്കാനും ഇവർക്ക് കഴിഞ്ഞിട്ടുണ്ട്.
അടുത്ത സാമ്പത്തികവര്‍ഷം ഒരുകോടി കടക്കുക എന്ന ലക്ഷ്യത്തോടൊപ്പം ഉല്പന്നങ്ങള് മൂല്യവര്‍ധിത ഉല്പന്നങ്ങളാക്കി മാറ്റി കര്‍ഷകരുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന രീതിയിലാണ് ഹരിതസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍.
കൃഷിവകുപ്പില്‍ നിന്ന് ലഭിച്ച ഫണ്ടുപയോഗിച്ചാണ് അടിസ്ഥാന സൗകര്യങ്ങള്‍ വർധിപ്പിച്ചത്. ഡ്രയറും കട്ടിങ് മെഷീനും വാങ്ങി. കൂള്ചേംബറും സംഘടിപ്പിച്ചു. ഉൽപന്നങ്ങള് മിച്ചം വരുന്ന സന്ദര്‍ഭങ്ങളില്‍ ശീതീകരിച്ച് സംഭരിക്കാനും മൂല്യവര്‍ധിത ഉൽപന്നങ്ങളായി സൂക്ഷിക്കാനും കഴിയും. നേരത്തേ വി.ഡി.പി പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ഏറ്റവും നല്ല ക്ലസ്റ്ററിനുള്ള സംസ്ഥാന അവാർഡും ഇവർ നേടിയിരുന്നു. 2013ലെയും 2015ലെയും ഹരിതമിത്ര പുരസ്കാരവും 2014ലെ സംസ്ഥാന യുവകര്‍ഷക അവാര്‍ഡും ഇവർക്കായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.