അടക്ക പൊളിക്കുന്നതിനിടെ സ്ഫോടനം; വീട്ടമ്മയുടെ വിരലുകൾ അറ്റു
text_fieldsപരിക്കേറ്റ ആറ്റ ബീവി ആശുപത്രിയിൽ
തളി (തൃശൂർ): അടക്കയുടെ തോട് പൊളിക്കുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് വീട്ടമ്മയുടെ വിരലുകൾ അറ്റു. തളി പിലക്കാട് മാളിയേക്കൽ വീട്ടിൽ സെയ്ത് മുഹമ്മദ് അഷറഫ് തങ്ങളുടെ ഭാര്യ ആറ്റ ബീവിയെയാണ് (31) പരിക്കുകളോടെ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വീടിനുസമീപത്തെ ചുങ്കത്ത് മുഹമ്മദിെൻറ വീട്ടുമുറ്റത്തിരുന്ന് അയൽവാസികളായ സ്ത്രീകൾക്കൊപ്പം അടക്ക പൊളിക്കുന്നതിനിടെയാണ് സംഭവം. അടക്കയുടെ വലുപ്പമുള്ള സ്ഫോടക വസ്തു, കത്തി കൊണ്ട് പൊളിച്ചപ്പോൾ വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇടത് കൈപ്പത്തിയിലെ നാല് വിരലുകൾ തകർന്നു. പെരുവിരലും നടുവിരലും ഭാഗികമായി നഷ്ടപ്പെട്ടു. ഇടത് കണ്ണിനും മുഖത്തിനും പരിക്കുണ്ട്. രണ്ട് വിരലുകളിൽ സ്റ്റീൽ കമ്പിയിട്ടു.
തൃശൂരിൽനിന്ന് ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തി. എരുമപ്പെട്ടി സ്റ്റേഷൻ ഇൻസ്പെക്ടർ ലത്തീഫ്, എസ്.ഐമാരായ സനൽ, ബിജു എന്നിവർ മൊഴിയെടുത്തു. വിവിധ പ്രദേശങ്ങളിൽനിന്ന് അടക്ക ശേഖരിച്ച് നാട്ടിൽ കൊണ്ടുവന്ന് ഉണക്കി പൊളിച്ച് വിൽക്കുന്നവരാണ് തളി, പിലക്കാട് ഭാഗങ്ങളിലെ അടക്ക കച്ചവടക്കാർ. അടക്കയോടൊപ്പം ചാക്കിൽപ്പെട്ടതാവാം സ്ഫോടക വസ്തുവെന്ന് സംശയിക്കുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.