നെയ്ത്ത് സഹകരണ സംഘം കെട്ടിടത്തിന് ശാപമോക്ഷമായില്ല
text_fieldsമാള: കുരുവിലശേരി കൈത്തറി നെയ്ത്ത് സഹകരണ സംഘം കെട്ടിടത്തിന് ശാപമോക്ഷമായില്ല. മാള വലിയപറമ്പിലാണ് പട്ടികജാതി വിഭാഗത്തിന്റെ ഈ കൈത്തറി നെയ്ത്ത് സഹകരണ സംഘം മണ്ണടിയുന്നത്. നൂൽ നൂൽക്കുന്നതിന് ചർക്കകളും ചായം പൂരട്ടുന്നതിനുള്ള സംവിധാനങ്ങളും ഉൾപ്പെടെയായിരുന്നു കേന്ദ്രത്തിന്റെ പ്രവർത്തനം. മുണ്ട്, തോർത്ത്, പുതപ്പ് തുടങ്ങിയവയായിരുന്നു തുടക്കത്തിൽ നിർമിച്ചിരുന്നത്. സംഘത്തില്‍ ഒന്നര ഡസൻ തറികളും അനുബന്ധ യന്ത്രസാമഗ്രികളും ഉണ്ടായിരുന്നതായി ബന്ധപെട്ടവർ പറയുന്നു.
ഇപ്പോൾ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് ആര്‍ക്കും പ്രവേശിക്കാന്‍ കഴിയാത്തവിധം കാട് കയറിയിട്ടുണ്ട്. കെട്ടിടത്തിന്റെ ഭിത്തി തകർത്ത് ആല്മരങ്ങള് വളര്‍ന്നിട്ടുണ്ട്. മേല്‍ക്കൂര തകര്‍ന്നതോടെ മഴ നനഞ്ഞ് തറികളും യന്ത്രങ്ങളും നശിക്കുകയായിരുന്നു. 1991ലാണ് ഇവിടെ പട്ടികജാതി കൈത്തറി നെയ്ത്ത് സഹകരണ സംഘം ആരംഭിച്ചത്. പിന്നീട് ഈ കെട്ടിടത്തിൽ സഹകരണ പ്രസ് ആരംഭിച്ചു. ശേഷം ഇതും നിർത്തി. പ്രദേശവാസികൾക്ക് ജോലി ലഭിച്ചിരുന്ന സഹകരണ സംഘം അടച്ചുപൂട്ടിയപ്പോള്‍ ദുരിതത്തിലായത് നിരവധി തൊഴിലാളികളാണ്. കെട്ടിടം പുതുക്കിപ്പണിത് തൊഴിൽ പരിശീലന കേന്ദ്രമാക്കുമെന്ന സ്വപ്നവും പൂവണിഞ്ഞില്ല. സംഘത്തിന്റെ തുടക്കത്തില്‍ തന്നെ സാമ്പത്തിക അഴിമതി ആരോപണം ഉയര്ന്നിരുന്നതായറിയുന്നു. ആരോപണങ്ങള്‍ സംബന്ധിച്ച് ജില്ല വ്യവസായ കേന്ദ്രം അന്വേഷണം തുടങ്ങിയതോടെയാണ് പ്രവര്‍ത്തനം നിലച്ചത്.
1995ല്‍ ജില്ല വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അന്വേഷണം എങ്ങുമെത്താതെ അവസാനിച്ചു. അതേസമയം, പ്രാഥമികാന്വേഷണത്തില്‍ ക്രമക്കേടുകള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 2000 ജൂലൈയില്‍ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണവുമായി സംഘം ഭരണസമിതി അംഗങ്ങള്‍ സഹകരിച്ചില്ലന്നും പറയപെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.