സൈഡ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം; കാർ തകർത്ത് ഡ്രൈവറെ ആക്രമിച്ച ബസ് ജീവനക്കാർ അറസ്റ്റിൽ
text_fieldsപ്രണവ് മണികണ്ഠൻ വിഷ്ണു
തൃശൂർ: സൈഡ് തന്നില്ലെന്ന് ആരോപിച്ച് കാർ തകർക്കുകയും ഡ്രൈവറെ ആക്രമിക്കുകയും ചെയ്ത കേസിൽ ബസ് ജീവനക്കാർ അറസ്റ്റിൽ. കാർ ഡ്രൈവർ ചേറ്റുവ സ്വദേശി സുധീഷിനെയാണ് ആക്രമിച്ചത്.
ഗുരുവായൂർ-കാഞ്ഞാണി-തൃശൂർ റൂട്ടിലോടുന്ന വിഷ്ണുമായ ബസ് ജീവനക്കാരായ മണലൂർ സ്വദേശി പ്രണവ്, തൊയക്കാവ് സ്വദേശി മണികണ്ഠൻ, ഊരകം സ്വദേശി വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.
തൃശൂർ പൂത്തോളിൽ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ബസ് കടന്നുപോകുന്നതിന് കാർ സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം. മുന്നിലേക്കെടുത്ത ബസ് കാറിൽ തട്ടുകയും ചെയ്തു.
ഇത് സുധീഷ് ചോദ്യം ചെയ്തതോടെ ബസിൽനിന്ന് ഇറങ്ങി വന്ന് ജീവനക്കാർ സുധീഷിനെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കാറിൽ ഇടിപ്പിക്കാൻ ബസ് ഡ്രൈവറോട് പറയുകയുമായിരുന്നു.
ഇതനുസരിച്ച് ബസ് പിന്നിലേക്കെടുത്ത് കാറിൽ വീണ്ടും ഇടിപ്പിക്കുകയായിരുന്നു. ബസിൽനിന്ന് ഇരുമ്പ് കമ്പിയെടുത്ത് കണ്ടക്ടർ സുധീഷിനെ ആക്രമിച്ചതിൽ ആദ്യ അടിയിൽനിന്ന് ഒഴിഞ്ഞു മാറിയെങ്കിലും രണ്ടാമത്തെ അടിയിൽ തലക്ക് പരിക്കേറ്റു.
കാറിന് ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് പരാതിയിൽ പറയുന്നു. ബസ് ജീവനക്കാരെ വെസ്റ്റ് സി.ഐ ടി.പി. ഫർഷാദിന്‍റെ നേതൃത്വത്തിൽ എസ്.ഐ കെ.സി. ബൈജു അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ മൂന്നുപേരെയും റിമാൻഡ് ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.