സി.ബി.എസ്.ഇ കലോത്സവം: തൃശൂർ മേഖലയും സിൽവർ ഹിൽസ് സ്കൂളും ജേതാക്കൾ
text_fieldsസംസ്ഥാന സി.ബി.എസ്.ഇ സ്കൂൾ കലോത്സവത്തിൽ ചാമ്പ്യന്മാരായ തൃശൂർ സഹോദയ ട്രോഫി ഏറ്റുവാങ്ങുന്നു
കാലടി: വാശിയേറിയ പോരാട്ടത്തിനൊടുവിൽ തൃശൂർ സഹോദയ സംസ്ഥാന സി.ബി.എസ്.ഇ സ്കൂൾ കലോത്സവ കിരീടം നിലനിർത്തി. 1666 പോയന്റ് നേടിയാണ് തൃശൂർ വീണ്ടും കിരീടമണിഞ്ഞത്. കാറ്റഗറി മൂന്നിലെ പ്രകടനമാണ് സോണിനെ മുന്നിലെത്തിച്ചത്. ഈ വിഭാഗത്തിൽ മാത്രം 508 പോയന്റാണ് തൃശൂർ സ്വന്തമാക്കിയത്. മലബാർ സഹോദയക്കാണ് രണ്ടാം സ്ഥാനം- 1588 പോയന്റ്. ഓപൺ കാറ്റഗറിയിൽ 270 പോയന്റ് നേടി മുന്നിലായെങ്കിലും കാറ്റഗറി രണ്ട്, മൂന്ന്, നാല് എന്നിവയിൽ പ്രതീക്ഷക്കൊത്ത് ഉയരാനാകാത്തത് മലബാറിന് തിരിച്ചടിയായി. കൊച്ചി മെട്രോ സഹോദയക്കാണ് മൂന്നാം സ്ഥാനം- 1493 പോയന്റ്.
സ്കൂളുകളിൽ കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ 288 പോയന്റോടെ സ്കൂൾ തലത്തിൽ ഓവറോൾ കിരീടം സ്വന്തമാക്കി. സ്കൂളിന്റെയും തുടർച്ചയായ വിജയമാണ്. കോഴിക്കോട് ദേവഗിരി സി.എം.ഐ പബ്ലിക് സ്കൂളിനാണ് രണ്ടാം സ്ഥാനം. തൃശൂർ ദേവമാത സി.എം.ഐ പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനം. നേടി. സമാപന സമ്മേളനം ചലച്ചിത്ര താരം രജീഷ വിജയൻ ഉദ്ഘാടനം ചെയ്തു. ബെന്നി ബഹനാൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സി.ബി.എസ്.ഇ സ്കൂള്‍ മാനേജ്മെന്റ്സ് അസോസിയേഷന് അധ്യക്ഷന്‍ അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാന്, സംസ്ഥാന കലോത്സവ കമ്മിറ്റി കണ്‍വീനര്‍ ഡോ. ദീപ ചന്ദ്രന്, സഹോദയ കൂട്ടായ്മ ട്രഷറര്‍ ഡോ. ദിനേശ് ബാബു, അസോസിയേഷന് ട്രഷറര്‍ സി.എ. എബ്രഹാം തോമസ്, ഓര്‍ഗനൈസിങ് സെക്രട്ടറി പി.എസ്. അബ്ദുൽ നാസര്‍, എച്ച്.എസ്.ജി സംസ്ഥാന ചീഫ് കമീഷണര്‍ എം. അബ്ദുൽ നാസര്‍, കൊച്ചി മെട്രോ സഹോദയ ജനറല്‍ സെക്രട്ടറി ബോബി ജോസഫ്, അസോസിയേഷന് സെക്രട്ടറി അമൃത് ലാല്‍, സഹോദയ കൂട്ടായ്മ ജനറല്‍ സെക്രട്ടറി ജോജി പോള്‍ എന്നിവര്‍ സംസാരിച്ചു.
മത്സരഫലങ്ങളെ കുറിച്ചുള്ള തർക്കവും അനിശ്ചിതത്വവും അന്തിമ ഫലത്തെയും ബാധിച്ചു. ഇതുമൂലം സമാപന സമ്മേളനം കഴിഞ്ഞ് ഏറെ വൈകിയാണ് അന്തിമ ഫലം പുറത്തുവന്നത്. മൈം മത്സരങ്ങളുടെ ഫലപ്രഖ്യാപനത്തെച്ചൊല്ലി സമാപന സമ്മേളന വേദിയിൽ നേരിയ സംഘർഷവും ഉണ്ടായി. 726 സ്കൂളുകളിൽ നിന്നായി 140 ഇനങ്ങളിൽ 7148 കലാപ്രതിഭകളാണ് മൂന്നുദിനം നീണ്ട കലാമാമാങ്കത്തിൽ പങ്കെടുത്തത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.