കടലില്‍ കുടുങ്ങിയ 40 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു
text_fieldsrepresentational image
ചാവക്കാട്: വള്ളത്തിന്റെ എൻജിന്‍ പ്രവർത്തനം നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ കരയിലെത്തിച്ചു.വലപ്പാട് ചാങ്ങാരത്ത് വീട്ടിൽ ഗോപിയുടെ ഉടമസ്ഥതയിലുള്ള ‘കാവിലമ്മ’ എന്ന ഇൻബോഡ് വള്ളവും വലപ്പാട് സ്വദേശികളായ 40 മത്സ്യത്തൊഴിലാളികളെയുമാണ് ഫിഷറീസ്-മറൈൻ എൻഫോഴ്സ്മെന്റ് റെസ്ക്യൂ സംഘം കരയിലെത്തിച്ചത്. മുനക്കകടവ് ഫിഷ് ലാൻഡിങ് സെന്ററിൽനിന്ന് ശനിയാഴ്ച പുലർച്ചെ മത്സ്യബന്ധനത്തിന് പോയ വള്ളം ചാമക്കാലയിൽനിന്ന് 10 നോട്ടിക്കല്‍ മൈല്‍ (19 കി.മീ.) അകലെയാണ് എൻജിൻ നിലച്ച് കുടുങ്ങിയത്. രാവിലെ 7.30ഓടെയാണ് വള്ളവും തൊഴിലാളികളും കടലില്‍ കുടുങ്ങിയതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്.
ശക്തമായ കാറ്റിലാണ് ഫിഷറീസ്-മറൈൻ എൻഫോഴ്സ്മെൻറ് റെസ്ക്യൂ സംഘം രക്ഷാപ്രവർത്തനം നടത്തിയത്. ഫിഷറീസ് അസി. ഡയറക്ടര്‍ എം.എഫ്. പോളിന്റെ നിര്‍ദേശാനുസരണം മറൈൻ എൻഫോഴ്സ്മെൻറ് ആൻഡ് വിജിലൻസ് വിങ് ഓഫിസർമാരായ വി.എൻ. പ്രശാന്ത്കുമാർ, ഇ.ആർ. ഷിനിൽകുമാർ, വി.എം. ഷൈബു, സി.പി.ഒ അവിനാഷ്, റെസ്‌ക്യൂ ഗാർഡുമാരായ ഫസൽ, ഷിഹാബ്, അജിത്ത് കുമാർ, ബോട്ട് സ്രാങ്ക് റസാഖ്, എൻജിൻ ഡ്രൈവർ റഷീദ് എന്നിവരാണ് രക്ഷാപ്രവര്‍ത്തന സംഘത്തിലുണ്ടായിരുന്നത്.
വാർഷിക അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താത്തതും കാലപ്പഴക്കംചെന്ന യാനങ്ങൾ ഉപയോഗിച്ച് മത്സ്യബന്ധനത്തിന് പോകുന്നതും കാരണം കടലിൽ അപകടങ്ങൾ തുടർക്കഥയാകുകയാണ്. ജില്ലയിൽ കഴിഞ്ഞ ഏഴു ദിവസത്തിനകം മൂന്നാമത്തെ യാനമാണ് അകപ്പെടുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.