പഞ്ചാരിയിൽ മികവറിയിച്ച് ചെങ്ങാലൂർ ഓട്ടിസം പാർക്കിലെ കുട്ടികളും അമ്മമാരും
text_fieldsചെങ്ങാലൂർ ഓട്ടിസം പാർക്കിൽ പഞ്ചാരിമേളത്തിൽ അരങ്ങേറ്റം കുറിച്ച കുട്ടികളും അമ്മമാരും
ആമ്പല്ലൂർ: ചെങ്ങാലൂർ ഗവ. എൽ.പി സ്കൂൾ അങ്കണം വ്യാഴാഴ്ച അപൂർവമൊരു വാദ്യവിരുന്നിന് സാക്ഷ്യം വഹിച്ചു. ചെങ്ങാലൂർ ഓട്ടിസം പാർക്കിലെ അഞ്ച് കുട്ടികളും അമ്മമാരും ചേർന്ന് പഞ്ചാരിമേളത്തിൽ അരങ്ങേറ്റം കുറിച്ചപ്പോൾ, സ്നേഹത്തിന്റെ താളവട്ടങ്ങളാണ് പെയ്തിറങ്ങിയത്. മേളപ്രമാണികൻ പെരുവനം സതീശൻ മാരാർ ഭദ്രദീപം തെളിയിച്ച ചടങ്ങിൽ, കുട്ടികൾ ചെണ്ടയിൽ ഗണപതി കൊട്ടിയതിന് ശേഷം അമ്മമാർ പഞ്ചാരിമേളം അവതരിപ്പിച്ചു.
മൂന്ന് വർഷമായി ഓട്ടിസം പാർക്കിലെ അഞ്ച് കുട്ടികളോടൊപ്പം അമ്മമാരും മേളം അഭ്യസിക്കുകയായിരുന്നു. മേളകലാകാരനും പരിശീലകനുമായ കൊടകര ഉണ്ണിയുടെ ശിക്ഷണത്തില്‍ അഭ്യസിച്ച നന്തിപുലം സ്വദേശിനിയായ ജോസി ജെയ്സന്, മകന് ഗോഡ്വിന്, വരന്തരപ്പിള്ളി സ്വദേശിനി ബിന്‍സി ബിജു, മകന് അലന് ബിജു, ചെങ്ങാലൂര്‍ സ്വദേശിനി ഉഷ ബാലകൃഷ്ണന്, മകള്‍ നിരുപമ, കൊടകര സ്വദേശിനി ബിന്ദു തിലകന്, മകന് അക്ഷയ്, ശ്രീലങ്കയിൽനിന്ന് ചെങ്ങാലൂരിൽ താമസമാക്കിയ ലലനി സുജീവ, മകന് അമൃത്കൃഷ്ണ എന്നിവരാണ് മേളവേദിയില്‍ തിളക്കമാര്‍ന്ന താരങ്ങളായത്.
ഓട്ടിസം ദിനാചരണത്തിന്റെ ഭാഗമായായിരുന്നു മേളകലയുടെ ആദ്യ അരങ്ങിന് അക്ഷരമുറ്റം വേദിയായത്. പഞ്ചാരിയുടെ മൂന്നാംകാലത്തില്‍ തുടങ്ങി നാലും അഞ്ചുംകാലവും പിന്നിട്ട് തീരുകൊട്ടി കലാശിച്ചപ്പോള്‍ ഒരു മണിക്കൂറോളം പിന്നിട്ടു. അരങ്ങേറ്റശേഷം അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി അമ്മാര്‍ക്കും കുട്ടികള്‍ക്കും ഉപഹാരങ്ങള്‍ നല്കി. ഓട്ടിസം ദിനാചരണത്തോടനുബന്ധിച്ച് നടന്ന യോഗം ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു.
പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം സരിത രാജേഷ്, വാര്‍ഡ് അംഗം പ്രീതി ബാലകൃഷ്ണന്, എസ്.എസ്.കെ ജില്ല പ്രോഗ്രാം ഓഫിസര്‍ ബ്രിജി, ജി.എല്‍.പി.എസ് പ്രധാനാധ്യാപകന് എം.വി. തോമസ്, ബി.പി.സി വി.ബി. സിന്ധു, മുന്‍ ബി.പി.സി കെ. നന്ദകുമാര്‍, ബി.ആര്.സി ട്രെയിനര്‍ ലിജോ ജോസ്, ബി.ആര്.സി സ്പെഷല്‍ അധ്യാപകന് ആന്റണി ജോസ് എന്നിവര്‍ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.