ചിറക്കൽ സദാചാര കൊലപാതകം: രണ്ടുപേർകൂടി പിടിയിൽ
text_fieldsവിഷ്ണു, വിജിത്ത്
ചേർപ്പ്: ചിറക്കൽ കോട്ടം മമ്മസ്രയില്ലത്ത് ഷംസുദ്ദീന്റെ മകൻ സഹാറിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു. കോട്ടം കരിക്കന്തറ വീട്ടിൽ വിഷ്ണു (32), കൊടക്കാട്ടിൽ വീട്ടിൽ വിജിത്ത് (34) എന്നിവരെയാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് കോയമ്പത്തൂർ ഗാന്ധിനഗർ ബസ് സ്റ്റാൻഡിൽ നിന്നാണ് ചാലക്കുടി എസ്.ഐ ഹബീബ് റഹ്മാന്റെ നേതൃത്വത്തിൽ ഇവരെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
ചിറക്കൽ കോട്ടം മച്ചിങ്ങൽ അഭിലാഷിനെ വെള്ളിയാഴ്ച രാത്രി പിടികൂടിയിരുന്നു. കൊലപാതകത്തിന് ശേഷം ഗൾഫിലേക്ക് കടന്ന അഭിലാഷ് തിരിച്ച് നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് പിടിയിലായത്. ചേർപ്പ് സ്വദേശികളായ അരുൺ, അമീർ, നിരഞ്ജൻ, സുഹൈൽ എന്നിവരെ കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡില്‍നിന്ന് പിടികൂടിയിരുന്നു.
പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതാണ് അറസ്റ്റിന് സഹായകരമായതെന്ന് പൊലീസ് പറഞ്ഞു. വനിത സുഹൃത്തിനെ കാണാനെത്തിയ സഹാറിനെ ഫെബ്രുവരി 18ന് രാത്രിയാണ് സംഘം ചേർന്ന് മർദിച്ചത്. പ്രതികളെ സഹായിച്ചവരടക്കം 13 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സദാചാര കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ചിറക്കൽ കോട്ടം നെല്ലിപ്പറമ്പിൽ രാഹുൽ, മൂർക്കനാട് സ്വദേശി കാരണയിൽ ജിഞ്ചു എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.