സി.പി.എം തൃശൂർ ജില്ല സമ്മേളനം: നിലവിൽ മാറ്റേണ്ടതില്ല, സാഹചര്യമുണ്ടെങ്കിൽ മാറ്റും
text_fieldsതൃശൂര്‍: സി.പി.എം ജില്ല സമ്മേളനത്തിന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 21ന് തുടക്കം. രാവിലെ പത്തിന് പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്യും. 23ന് ഉച്ചവരെ 175 പേര് പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം തുടരും. വൈകീട്ട് അഞ്ചിന് വെര്‍ച്വല്‍ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ. വിജയരാഘവന്, എ.കെ. ബാലന്, കെ. രാധാകൃഷ്ണന്, എം.സി. ജോസഫൈന്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണ്‍ എന്നിവര്‍ പങ്കെടുക്കും.
പ്രതിനിധികളുടെ എണ്ണം ചുരുക്കിയും കോവിഡ്-ഹരിത മാനദണ്ഡങ്ങള്‍ പാലിച്ചാകും നടത്തുകയെന്നും ജില്ല സെക്രട്ടറി എം.എം. വര്‍ഗീസ് പറഞ്ഞു. ഉദ്ഘാടന സമ്മേനളത്തില്‍ പ്രതിനിധികള്‍ക്കും നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും മാത്രമാകും പ്രവേശനം. മറ്റുള്ളവര്‍ക്ക് ഓണ്‍ലൈനായി കാണാന്‍ സൗകര്യമൊരുക്കും. ദീപശിഖാറാലിയും തേക്കിന്‍കാട് മൈതാനിയിലെ പൊതുസമ്മേളനങ്ങളടക്കം മാറ്റിവച്ചു. നാലു വര്‍ഷത്തിനുശേഷമാണു സി.പി.എം. സമ്മേളനങ്ങള്‍ നടത്തുന്നത്. പത്തുവര്ഷത്തിനുശേഷമാണു നഗരം വേദിയാകുന്നത്. കഴിഞ്ഞ സമ്മേളനത്തിനുശേഷം 3701 പാര്‍ട്ടിയംഗങ്ങളുടെ വര്‍ധനയുണ്ടായെന്നും 198 ബ്രാഞ്ചുകളും 18 ലോക്കല്‍ കമ്മിറ്റികളും വര്‍ധിച്ചെന്നും തൃശൂരിലെ ഏറ്റവും വലിയ പാര്‍ട്ടിയായി സി.പി.എം മാറിയെന്നും എം.എം. വര്‍ഗീസ് പറഞ്ഞു. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലെ തീരുമാനപ്രകാരം 105 വീടുകള്‍ സി.പി.എം നിര്‍മിച്ചു. പോഷകസംഘടനകള്‍ വേറെയും വീടുകള്‍ നിര്‍മിച്ചു കൈമാറിയെന്നും 65 ഹെക്ടര്‍ സ്ഥലത്തു കൃഷിയിറക്കിയെന്നും അദ്ദേഹം അറിയിച്ചു.
നിലവിൽ മാറ്റേണ്ടതില്ല, സാഹചര്യമുണ്ടെങ്കിൽ മാറ്റും
നിലവിൽ മാറ്റുന്നതിന് ആലോചിക്കുന്നില്ലെങ്കിലും കോവിഡ് സാഹചര്യങ്ങള്‍ അനുസരിച്ച് ജില്ല സമ്മേളന നടത്തിപ്പില്‍ മാറ്റം വരുത്തുമെന്ന് സി.പി.എം നേതാക്കൾ അറിയിച്ചു. ഏപ്രില്‍ പത്തിന് മുമ്പ് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ മാറ്റിവയ്ക്കാനാകില്ല. തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 175 പ്രതിനിധികള്‍ക്ക് മാനദണ്ഡങ്ങൾ പാലിച്ച് സുഗമമായി പങ്കെടുക്കാന്‍ കഴിയും. പങ്കെടുക്കുന്നവരെല്ലാം രണ്ടു ഡോസ് വാക്സിന് എടുത്തവരാണെന്നും ആര്.ടി.പി.സി.ആര്. അടക്കമുള്ള നിബന്ധനകൾ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ല സെക്രട്ടറി എം.എം. വര്‍ഗീസ് പറഞ്ഞു. കലക്ടറുടെ ഉത്തരവ് പാലിച്ചും നിയമാനുസൃതവുമായി മാത്രമേ സമ്മേളനം നടത്തൂ എന്ന് സി.പി.എം നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.