അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാനൊരുങ്ങി അഴീക്കോട് മുനക്കൽ ഡോൾഫിൻ ബീച്ച്
text_fieldsഅഴീക്കോട് മുനക്കൽ മുസിരിസ് ഡോൾഫിൻ ബീച്ച് സൗന്ദര്യവത്കരണ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി നിർവഹിക്കുന്നു
അഴീക്കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മണൽപ്പരപ്പുള്ള ബീച്ചായ അഴീക്കോട് മുനക്കൽ മുസിരിസ് ഡോൾഫിൻ ബീച്ചിൽ സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി ആറ് കോടി രൂപയുടെ ബീച്ച് സൗന്ദര്യവത്കരണ പദ്ധതികൾക്കാണ് തുടക്കം കുറിക്കുന്നത്. ബീച്ച് സൗന്ദര്യവത്കരണ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി നിർവഹിച്ചു. ഇ.ടി ടൈസൺ എം.എൽ.എ അധ്യക്ഷത വഹിച്ചു.
കേരളത്തിലെ വിസ്തൃതിയേറിയതും ആധുനിക സംവിധാനങ്ങളുള്ളതുമായ ബീച്ചായി അഴീക്കോട് ബീച്ചിനെ മാറ്റാനാണ് പദ്ധതി. ചൂളമരക്കാടുകളും ചീനവലകളും മിയോവാക്കി വനവും ഉൾപ്പെടെ വിശാലമായ മണൽപ്പരപ്പോടെ 30 ഏക്കറിലധികം വരുന്നതാണ് ബീച്ച്. പ്രകൃതിസൗന്ദര്യം പൂർണമായി നിലനിർത്തിയുള്ള സൗന്ദര്യവത്കരണമാണ് ലക്ഷ്യമിടുന്നത്. നടപ്പാതകൾ, സൈക്കിൾ പാത, വിശ്രമസങ്കേതങ്ങൾ, കുട്ടികൾക്ക് കളിസ്ഥലങ്ങൾ, സൈൻ ബോർഡുകൾ, ഫുട്ബാൾ, വോളിബാൾ തുടങ്ങിയവക്ക് പ്രത്യേക സൗകര്യങ്ങൾ എന്നിവയാണ് ഒരുക്കുന്നത്. അഴിമുഖത്തിന് സമീപം സൂര്യാസ്തമയം കാണാനുള്ള പ്രത്യേക സംവിധാനങ്ങളും ഒരുക്കും.
പദ്ധതിയുടെ ഭാഗമായി ബീച്ചിെൻറ ഒരുഭാഗത്ത് 20 സെൻറ് സ്ഥലത്ത് മിയോവാക്കി കാടുകളും കിഴക്കുഭാഗത്ത് ബോട്ടുജെട്ടിയും സ്ഥാപിച്ചിട്ടുണ്ട്. ടൂറിസം വകുപ്പ് ഡയറക്ടർ പി. ബാലകിരൺ പദ്ധതി വിശദീകരിച്ചു. ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് മുഖ്യ പ്രഭാഷണം നടത്തി.
എറിയാട് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. രാജൻ, വൈസ് പ്രസിഡൻറ് പ്രസീന റാഫി, മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ പി.എം. നൗഷാദ്, മാർക്കറ്റിങ് മാനേജർ ഇബ്രാഹിം സബിൻ എന്നിവർ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.