പാർട്ടിയുടെ ശവക്കുഴി തോണ്ടരുത് -കെ. സുധാകരൻ
text_fieldsതൃശൂർ റീജനൽ തിയറ്ററിൽ കോൺഗ്രസ് ജില്ല കൺവെൻഷനിൽ ഉദ്ഘാടന
പ്രസംഗത്തിനൊരുങ്ങുന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പിയുടെ കൈയിലെ പേപ്പറിൽ കൗതുകത്തോടെ നോക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എ.ഐ.സി.സി സെക്രട്ടറി
വിശ്വനാഥൻ പെരുമാൾ സമീപം
തൃശൂർ: ജില്ല കോൺഗ്രസ് നേതാക്കൾക്കെതിരെ വിമർശനം ചൊരിഞ്ഞ് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും. ഒരുമിച്ചുപോകാൻ സാധിക്കുന്നില്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ പ്രസ്ഥാനത്തിന്റെ ശവക്കുഴിയാണ് തോണ്ടുകയെന്ന് ഓർമിച്ച സുധാകരൻ കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസിന് അനുകൂലമായ സാഹചര്യം ഉപയോഗപ്പെടുത്തണമെന്നും ഓർമിപ്പിച്ചു.
നിറഞ്ഞിരിക്കുന്ന വേദിയിലെ ജില്ല നേതാക്കളെ ചൂണ്ടിക്കാട്ടി നിങ്ങൾക്കിടയിൽ യോജിപ്പില്ലെന്ന് തുറന്നടിച്ച പ്രതിപക്ഷനേതാവ് തെരഞ്ഞെടുപ്പിൽ സംസ്ഥാന നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടൽ തൃശൂരിൽ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
ബൂത്ത് ഭാരവാഹികൾ മുതലുള്ള നേതാക്കന്മാർ പങ്കെടുക്കേണ്ട ജില്ല കൺവെൻഷനിൽ പങ്കെടുക്കാത്തവർക്കെതിരെ മൂന്നു ദിവസത്തിനകം കാരണംകാണിക്കൽ നോട്ടീസ് അയക്കാൻ സുധാകരൻ ഡി.സി.സി അധ്യക്ഷനോട് നിർദേശിച്ചു. 3000ത്തോളം പേർ പങ്കെടുക്കേണ്ട കൺവെൻഷനിൽ അതിന്റെ പകുതിയേ പങ്കെടുത്തുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
മണ്ഡലതലത്തിൽ ചാരിറ്റി രൂപവത്കരിക്കണമെന്നും സുധാകരൻ നിർദേശിച്ചു. ഔദ്യോഗികമായി ഒരു മീറ്റിങ് കെ.പി.സി.സി വിളിച്ചാൽ അതിനെത്താത്തവർ രാജിവെച്ച് പാർട്ടിയോട് സ്നേഹം കാട്ടണം. എണ്ണയിട്ട യന്ത്രംപോലെയാണ് സി.പി.എം മെഷിനറി പ്രവർത്തിക്കുന്നത്.
കോൺഗ്രസ് അതിനുമുന്നിൽ ഒന്നുമല്ലാതായി പോകുന്നുവെന്നത് യാഥാർഥ്യമാണ്. പ്രാദേശിക നേതാക്കൾ ബൂത്ത് കമ്മിറ്റികൾ അടിയന്തരമായി പ്രവർത്തനക്ഷമമാക്കണം. തർക്കങ്ങൾക്ക് പരാതി നൽകാം. അതിനുപകരം പാർട്ടി ഓഫിസ് താഴിട്ട് പൂട്ടുന്നതുപോലുള്ള നടപടികൾ അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ചാവക്കാട് കടപ്പുറത്ത് ഇന്ദിരഭവൻ താഴിട്ടുപൂട്ടിയത് ചൂണ്ടിക്കാട്ടിയായിരുന്നു വി.ഡി. സതീശന്റെ വിമർശനം. തൃശൂരിലെ പാർട്ടിയുടെ ശക്തി ഇവിടത്തെ സഹകരണ സംഘങ്ങളാണ്. എന്നാൽ, ഇപ്പോൾ കോൺഗ്രസ് ഭരിക്കുന്ന സഹകരണ സംഘങ്ങളാണ് ഈ ജില്ലയിലെ ശാപമെന്ന് അദ്ദേഹം തുറന്നടിച്ചു.
തോന്ന്യവാസം കാണിക്കാൻ ഇനി പറ്റില്ല. പാർട്ടിയെ ധിക്കരിച്ച് സഹകരണ സംഘങ്ങളിലിരുന്ന് തോന്ന്യവാസം കാട്ടിയാൽ അതിന് അറുതിവരുത്താൻ കെ.പി.സി.സി ഇടപെടും. സഹകരണ സംഘങ്ങൾ ആരുടേയും സ്വകാര്യ സ്വത്തല്ല. പാർട്ടി പ്രവർത്തകരുടെ ചോരയും നീരുമാണ്.
മറ്റു ജില്ലകളെ അപേക്ഷിച്ച് പാർട്ടിക്ക് വ്യക്തമായ സ്വാധീനമുള്ള നിയോജക മണ്ഡലങ്ങളാണ് ഇവിടെയുള്ളത്. എല്ലാവരേയും ഒരുമിപ്പിച്ചുനിർത്തിയില്ലെങ്കിൽ എല്ലാവരും ഒന്നിച്ച് വെള്ളത്തിൽ വീഴുന്ന സ്ഥിതിയാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ച പ്രവർത്തക കൺവെൻഷൻ കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. എം.പിമാരായ രമ്യ ഹരിദാസ്, ബെന്നി ബെഹനാൻ, ടി.എൻ. പ്രതാപൻ, സനീഷ്കുമാർ ജോസഫ് എം.എൽ.എ, എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥൻ പെരുമാൾ, ജില്ല നേതാക്കളായ തേറമ്പിൽ രാമകൃഷ്ണൻ, എം.പി. വിൻസെന്റ്, ജോസഫ് ടാജറ്റ്, കെ.കെ. കൊച്ചുമുഹമ്മദ്, ഒ. അബ്ദുറഹ്മാൻകുട്ടി, പി.എ. മാധവൻ, അലോഷ്യസ് സേവ്യർ, വി.ടി. ബലറാം തുടങ്ങിയവർ സംസാരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.