പാലപ്പിള്ളിയിൽ കാട്ടുതീ; വന്യമൃഗങ്ങൾ കാടിറങ്ങുന്നു
text_fieldsrepresentational image
ആമ്പല്ലൂർ: പാലപ്പിള്ളി ചിമ്മിനി മേഖലയിൽ പടരുന്ന കാട്ടുതീ അഞ്ചുദിവസം പിന്നിട്ടിട്ടും അണക്കാൻ കഴിഞ്ഞില്ല. കിലോമീറ്ററുകളോളം ദൂരത്തിലാണ് വ്യാപിച്ചത്. അടിക്കാടുകളിൽനിന്ന് പടർന്ന തീ കൂടുതൽ കാടുകളിലേക്ക് വ്യാപിക്കുകയാണ്. നിരവധി വലിയ മരങ്ങളാണ് കത്തിയമർന്നത്. കാറ്റിന്റെ ശക്തിയിൽ ആളിപ്പടർന്നതോടെ വനപാലകർക്ക് രക്ഷാപ്രവർത്തനം നടത്താൻ കഴിയാത്ത അവസ്ഥയാണ്. വലിയകുളം പ്രദേശത്തുനിന്നാരംഭിച്ച് ചിമ്മിനി വനമേഖലയിലേക്ക് വ്യാപിച്ചു.
തീയും പുകയും വ്യാപകമായോടെ വന്യമൃഗങ്ങൾ കൂട്ടത്തോടെ കാടിറങ്ങിയതായി നാട്ടുകാർ പറയുന്നു. ഇരുപതിലേറെ കാട്ടാനകൾ ജനവാസ മേഖലയിൽ എത്തിയതായി നാട്ടുകാർ പറഞ്ഞു. വനാതിർത്തിയിലെ ഫയർ ലൈൻ നിർമാണത്തിലെ അപാകതയാണ് പടരാൻ കാരണമായതെന്ന് ആക്ഷേപമുണ്ട്.
ജനവാസ മേഖലയിലേക്കും റബർ പ്ലാന്റേഷനിലേക്കും തീ പടരാതിരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. വനപാലകരും നാട്ടുകാരും ചേർന്ന് വനാതിർത്തിയിൽ പടരാതിരിക്കാനുള്ള ശ്രമം തുടങ്ങി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.