പൊട്ടിയ കുടിവെള്ള പൈപ്പ് മാറ്റാന്‍ ആറുമാസം!
text_fieldsrepresentational image
ഗുരുവായൂര്‍: ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ശരിയാക്കാന്‍ എടുത്തത് ആറുമാസം. ഓണ്‍ലൈനില്‍ പല തവണ പരാതി നല്‍കിയിട്ടും ഫലമില്ലാത്തതിനെ തുടര്‍ന്ന് നഗരസഭ അധ്യക്ഷന്‍ എം. കൃഷ്ണദാസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചതെന്ന് പരാതി നല്കിയ വേണു എടക്കഴിയൂര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
ചാമണ്ഡേശ്വരി റോഡില്‍ നളന്ദ ജങ്ഷനടുത്താണ് പൈപ്പ് പൊട്ടി വെള്ളം പാഴായിരുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ 31നാണ് വേണു ജല അതോറിറ്റിക്ക് ഓണ്‍ലൈനില്‍ പരാതി നൽകിയത്. പിന്നീട് ആഗസ്റ്റ് എട്ടിനും ജനുവരി രണ്ടിനും ഓണ്‍ലൈനിലൂടെ തന്നെ റിമൈന്‍ഡര്‍ രജിസ്റ്റര്‍ ചെയ്തു.
പരാതി ശ്രദ്ധയില്‍പെട്ട് ജല അതോറിറ്റിയുടെ ഗുരുവായൂര്‍ ഓഫിസില്‍നിന്ന് വിളിച്ച് കാര്യങ്ങള്‍ ചോദിച്ച ശേഷം നന്നാക്കാന്‍ ജീവനക്കാരില്ല എന്ന് കൈമലര്‍ത്തിയെന്നും പോസ്റ്റിലുണ്ട്. നിത്യവും ഗാലന് കണക്കിന് കുടിവെള്ളം റോഡില്‍ പാഴാകുന്നതില്‍ സഹികെട്ട് വിവരം സുഹൃത്തുകൂടിയായ നഗരസഭ ചെയര്മാന് എം. കൃഷ്ണദാസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രശ്നത്തിന് പരിസമാപ്തി ഉണ്ടായത്. ജനുവരി ഏഴിനാണ് തകരാർ പരിഹരിച്ചത്.
‘പൈപ്പ് ശരിയാക്കാന്‍ വന്ന ആള് കൊണ്ടുവന്ന പൈപ്പിന്റെ കഷണങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ ബോധം കേട്ട് വീണില്ല എന്നേ ഉള്ളു. എവിടെനിന്നോ മുറിച്ച് കൊണ്ടുവന്ന പഴയ പൈപ്പിന്റ തുണ്ടങ്ങള്‍. അവയില്‍ പലതിന്റെയും ഉള്ളിലൂടെ ജലം ദീര്‍ഘകാലം ഒഴുകിപ്പോയി ചളി നിറം വന്നിരുന്നു.
അവയില്‍ ബന്ധിച്ചിരുന്ന ബെന്റുകളും മറ്റും മുറിച്ചുമാറ്റിയാണ് റിപ്പയര്‍ ചെയ്യാന്‍ പ്രയോജനപ്പെടുത്തിയത്! ഇത്ര ദാരിദ്ര്യം കയറിയ വകുപ്പാണോ വാട്ടര്‍ അതോറിറ്റി എന്ന് ഖേദിക്കേണ്ട അവസ്ഥ!’ എന്നുകൂടി കുറിച്ച് ജല അതോറിറ്റിയുടെ ദയനീയാവസ്ഥയില്‍ പരിതപിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.