അനധികൃത മദ്യ വിൽപന: ടൂറിസ്റ്റ് ഹോം ജീവനക്കാരൻ പിടിയിൽ
text_fieldsതൃശൂർ: സ്വരാജ് റൗണ്ടിന് സമീപത്തെ ടൂറിസ്റ്റ് ഹോമിൽ വൻതോതിൽ മദ്യം സംഭരിച്ച് വിൽപന നടത്തിയ ജീവനക്കാരൻ അറസ്റ്റിൽ. പാലക്കാട് ആലത്തൂർ കാവശ്ശേരി സ്വദേശി പ്രദീപിനെയാണ് (42) എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടിയത്. 33.5 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്. ഇതിൽ 22.5 ലിറ്റർ പോണ്ടിച്ചേരി നിർമിത വ്യാജ മദ്യവും 11 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമാണ്.
ഇതര സംസ്ഥാനക്കാരായ തുണിക്കച്ചവടക്കാർ മാഹിയിൽനിന്നും പോണ്ടിച്ചേരിയിൽനിന്നും തുണികൾക്കിടയിൽ ഒളിപ്പിച്ച് കൊണ്ടുവരുന്ന മദ്യമാണ് ഇയാൾ സംഭരിച്ചിരുന്നത്. അത് ടൂറിസ്റ്റ് ഹോമിലുള്ളവർക്ക് വില കൂട്ടി വിൽക്കുകയാണ് ചെയ്തിരുന്നത്. ഇയാൾക്കെതിരെ മൂന്ന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത 63 കുപ്പികളിൽ 41ഉം വ്യാജമദ്യമായിരുന്നു.
സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ.ടി. ജോബിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ടൂറിസ്റ്റ് ഹോമിൽ പരിശോധന നടത്തിയത്. വ്യാജമദ്യ ശൃംഖലയെക്കുറിച്ച് വിശദ വിവരം ലഭിച്ചതായും തുടരന്വേഷണം നടക്കുന്നതായും അസി. എക്സൈസ് കമീഷണർ (എൻഫോഴ്സ്മെന്റ്) എച്ച്. നൂറുദ്ദീൻ അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ എൻ. സുദർശന കുമാർ, അസി. ഇൻസ്പെക്ടർ (ഗ്രേഡ്) സോണി കെ. ദേവസി, പ്രിവന്റിവ് ഓഫിസർ (ഗ്രേഡ്) കെ.വി. ഷാജി, ഡ്രൈവർ സംഗീത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രദീപിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.