‘ഇന്ത്യൻ പട്ടാളം ഞങ്ങളെ തോക്കിൻ കുഴലിലൂടെ നോക്കുന്നു’
text_fieldsതൃശൂർ: വിക്ടർ തൗദാം മണിപ്പൂരിൽനിന്നുള്ള നാടക സംവിധായകനാണ്. ന്യൂഡൽഹി നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് ഫെലോഷിപ്പോടെ പഠനം പൂർത്തിയാക്കിയ വിക്ടറിന് കേന്ദ്ര സാംസ്കാരിക വകുപ്പ്, ലണ്ടൻ ഇന്റർനാഷനൽ സ്കൂൾ ഓഫ് ആർട്സ് എന്നിവിടങ്ങളിൽനിന്ന് ഫെലോഷിപ്പുകൾ ലഭിച്ചിട്ടുണ്ട്. നിരവധി ദേശീയ, അന്തർദേശീയ നാടകമേളകളിലും സാംസ്കാരിക പരിപാടികളിലും വിക്ടർ പങ്കെടുത്തിട്ടുണ്ട്. ഇറ്റ്ഫോക്കിലേക്ക് നാടകവുമായി എത്തുന്നത് ആദ്യമായാണ്. സ്വന്തം നാടകത്തെ കുറിച്ചും നാട്ടിലെ ദുരവസ്ഥയെ കുറിച്ചും വിക്ടർ തൗദാം ‘മാധ്യമ’ത്തോട് സംസാരിക്കുന്നു.
മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവെച്ച ശേഷമുള്ള അവിടുത്തെ അവസ്ഥ എന്താണ്?
അങ്ങേയറ്റം ദുഃഖകരമാണ് നാടിന്റെ അവസ്ഥ. ഞങ്ങളുടെ മണിപ്പൂർ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. ഒരു മാറ്റവുമില്ല. ബിരേൻ സിങിന്റെ രാജിക്ക് മുമ്പ് എപ്രകാരമായിരുന്നോ, അതുപോലെ തന്നെ ഇപ്പോഴും തുടരുന്നു. സ്ഥിതിഗതികൾ ഒന്നും ശാന്തമായിട്ടില്ല. എല്ലായിടത്തും കലാപങ്ങൾ അരങ്ങേറുന്നു. ഒന്നിനും മാറ്റം സംഭവിച്ചിട്ടില്ല.
നേരത്തേ പേരിനെങ്കിലും ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു, ഇപ്പോൾ അതുമില്ല. ശരിക്കും മണിപ്പൂരിൽ ഇപ്പോൾ എന്താണ് നടക്കുന്നത്?
ഇന്ത്യൻ പട്ടാളം ഞങ്ങളെ തോക്കിൻ കുഴലിലൂടെ നോക്കുന്നു. ജനങ്ങൾ എല്ലാം അസ്വസ്ഥരാണ്. ജനങ്ങളെ ശാന്തരാക്കാനല്ല പട്ടാളം ശ്രമിക്കുന്നത്. അവർ അവർക്ക് ലഭിച്ച നിർദേശപ്രകാരം ഡ്യൂട്ടി ചെയ്യുന്നു. വീട്ടിൽനിന്നും പുറത്തേക്കിറങ്ങുന്ന ജനങ്ങളെ എല്ലായിടത്തും തടഞ്ഞുനിർത്തി ചോദ്യം ചെയ്യുന്നു. ശരീരം മുഴുവൻ പരിശോധിക്കുന്നു. കാറുകളും വാഹനങ്ങളും പലയിടത്തും നിർത്തിച്ച് തുടർപരിശോധനകൾക്ക് വിധേയരാക്കുന്നു. ഇതെന്താ പട്ടാള ഭരണമോ എന്ന് തോന്നിപ്പോകും വിധമാണ് കാര്യങ്ങൾ. ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുകയും ഞെരുക്കുകയും ചെയ്യുകയാണ് പട്ടാളം.
മണിപ്പൂർ കത്താൻ തുടങ്ങിയിട്ട് കാലങ്ങളായി. വിഷയത്തിൽ കേന്ദ്ര സർക്കാറിന്റെ ഇടപെടൽ സംബന്ധിച്ച് എന്താണ് തോന്നുന്നത്?
എല്ലാവരും മണിപ്പൂർ വെച്ച് അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് രാഷ്ട്രീയം കളിക്കുന്നു. അരാഷ്ട്രീയമായി ഒന്നുമില്ല. എല്ലാത്തിലും രാഷ്ട്രീയമുണ്ട്. നേരത്തേ കോൺഗ്രസ് എന്താണ് ചെയ്തത് എന്ന് നോക്കൂ. ബി.ജെ.പിയും അതുതന്നെയാണ് ചെയ്യുന്നത്. അവർക്ക് ഈ കലാപം അവസാനിപ്പിക്കണം എന്ന് ആഗ്രഹമില്ല. പൊളിറ്റിക്കൽ ഗെയിമിന്റെ ഇരകളാണ് മണിപ്പൂരുകാർ. ഇടതുപാർട്ടികളും ഈ വിഷയത്തിൽ സത്യസന്ധരല്ല. തെരഞ്ഞെടുപ്പുകളിൽ ഞങ്ങൾക്ക് അബദ്ധം സംഭവിച്ചിരിക്കുന്നു.
വിഷയത്തിലെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ അഗാധ മൗനം?
അങ്ങേയറ്റം ദൗർഭാഗ്യകരം എന്നല്ലാതെ എന്തു പറയാൻ. ഞങ്ങളെ ഇന്ത്യക്കാരായി നിങ്ങൾ കാണുന്നില്ലേ. കഷ്ടമാണ് ഈ അവഗണന. എത്ര കാലമായി ഞങ്ങളുടെ നാട് കത്തുന്നു. പരിഹാരം കാണേണ്ടവർ നീണ്ട മൗനത്തിൽ ഒളിക്കുന്നു.
മണിപ്പൂർ ജനതയുടെ ഇപ്പോഴത്തെ ആവശ്യം എന്താണ്?
സമാധാനം. അതു മാത്രമാണ് മണിപ്പൂരിന് വേണ്ടത്. ആരാണ് സമാധാനം ആഗ്രഹിക്കാത്തത്. മണിപ്പൂരിലെ മെയ്ത്തെയ്കളും കുക്കികളും നാഗകളും മറ്റ് സമുദായങ്ങളും ഒറ്റക്കെട്ടായി സമാധാനം ആഹ്വാനം ചെയ്യുന്നു. കേൾക്കേണ്ടവർ മാത്രം അത് കേൾക്കുന്നില്ല. എല്ലാവരും സമാധാനത്തെ കുറിച്ച് പറയുന്നു. പക്ഷേ, സമാധാനം നൽകേണ്ടവർ അത് കേട്ടതായി ഭവിക്കുന്നില്ല. തീർച്ചയായും മണിപ്പൂരിന് സമാധാനം വേണം.
ഒരു മണിപ്പൂരി കലാകാരൻ എന്ന നിലയിൽ എന്താണ് പൊതു സമൂഹത്തോട് പറയാനുള്ളത്?
1949ന് മുമ്പ് മണിപ്പൂർ സൂപ്പർ ആയിരുന്നു. ഞങ്ങളുടെ മുൻതലമുറ അത് പറയാറുണ്ട്. ശേഷം ഇന്ത്യയെ ഞങ്ങൾ അംഗീകരിച്ചു. ഇപ്പോൾ ഞങ്ങൾ ഇവിടുത്തെ ഭാഗമാണ്. ഇന്ത്യക്കാരാണ് ഞങ്ങൾ. നിങ്ങൾ ദയവു ചെയ്ത് മണിപ്പൂരിലെ ജനതയെ വിശ്വസിക്കുക. പട്ടാളത്തെയല്ല, ഞങ്ങളെ നിങ്ങൾ വിശ്വസിക്കുക. ഒരിക്കൽ കാൽചുവട്ടിലെ മണ്ണ് നഷ്ടമായാൽ പിന്നീട് ഒരിക്കലും അത് വീണ്ടെടുക്കാനാവില്ലെന്ന് ഞങ്ങൾക്ക് നന്നായി അറിയാം. അപ്പോൾ നഷ്ടപ്പെടുന്നത് മണ്ണ് മാത്രമായിരിക്കില്ല. എല്ലാം നഷ്ടമാകും.
എന്തായിരുന്നു നേരത്തേയുള്ള മണിപ്പൂർ?
എന്ത് നല്ല നാടാണ് ഞങ്ങളുടേത്. മണിപ്പൂരിലാണ് ഏറ്റവും വലിയ വനിത മാർക്കറ്റ് ഉള്ളത്. പക്ഷേ, ഇന്നവിടെ സ്ത്രീകൾ റേപ്പ് ചെയ്യപ്പെടുന്നു. സങ്കടമെന്നല്ലാതെ എന്തു പറയാൻ.
ഈ കലാപകാലത്തെ മണിപ്പൂരിലെ സാഹിത്യ സാംസ്കാരിക നാടക ലോകം എങ്ങനെയാണ് മറികടന്നത്?
ഈ കലാപകാലത്തും മണിപ്പൂരിൽ സാഹിത്യ-സർഗ സൃഷ്ടികൾ ധാരാളമായി ഉണ്ടായിട്ടുണ്ട്. മികച്ച നാടകങ്ങളും കലാരൂപങ്ങളും ഉണ്ടായി. മണിപ്പൂർ വിഷയം പ്രമേയമാകുന്ന സൃഷ്ടികളും ധാരാളമായി പുറത്തുവന്നു. പക്ഷേ, അവയൊന്നും പുറത്തേക്ക് ശ്രദ്ധിക്കപ്പെട്ടില്ല. ദേശീയ മാധ്യമങ്ങളിൽ പോലും അതൊന്നും വാർത്തയാകുന്നില്ല.
താങ്കളുടെ നാടകം സംബന്ധിച്ച്?
‘യെൽഹൗമി ഗി ഖൊലാവു’ എന്നാണ് എന്റെ നാടകത്തിന്റെ മണിപ്പൂരി ഭാഷയിലെ പേര്. ‘അബോറിജിനൽ ക്രൈ’. തദ്ദേശീയ ജനതയുടെ കണ്ണീര് സംബന്ധിച്ചാണ് നാടകം പറയുന്നത്. അടിസ്ഥാന ജനവിഭാഗവും അവരുടെ മണ്ണും തമ്മിലുള്ള ബന്ധം സംബന്ധിച്ചാണ് നാടകം സംസാരിക്കുന്നത്.
ഒരു തമാശ ചോദ്യം ചോദിക്കട്ടെ, താങ്കളുടെ നാടക സംഘത്തിൽ മുഴുവൻ മെയ്തെയ് വിഭാഗക്കാരാണല്ലോ?
ഞങ്ങൾ എല്ലാവരും ഇംഫാലിൽനിന്നാണ് വരുന്നത്. അതുകൊണ്ട് സംഭവിച്ചതാണ്. മണിപ്പൂരിൽ കലാരംഗത്ത് അങ്ങനെ വേർതിരിവില്ല. നാടക രംഗത്തുതന്നെ കുക്കികളും നാഗകളും മെയ്ത്തെയ്കളും ഒക്കെ ഒരുമിച്ചുചേർന്ന് പ്രവർത്തിക്കുന്നുണ്ട്.
കേരളവും ഇറ്റ്ഫോക്കും എങ്ങനെയുണ്ട്?
കേരളം എന്ത് ഭംഗിയുള്ള സ്ഥലമാണ്. ഞാൻ ഇതിനുമുമ്പും രണ്ട് തവണ കേരളം സന്ദർശിച്ചിട്ടുണ്ട്. രാഷ്ട്രീയ ബോധ്യമുള്ള നാടാണ് കേരളം. പക്ഷേ, സംഘ്പരിവാർ ഇവിടെയും നുഴഞ്ഞുകയറി എന്നതിന് തെളിവാണല്ലോ തൃശൂരിലെ ലോക്സഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയം. അതിനെ ഈ നാട് മറികടക്കും എന്ന് വിശ്വസിക്കുന്നു. ഇറ്റ്ഫോക്ക് പോലെയുള്ള വേദികൾ ജനങ്ങളെ അക്കാര്യങ്ങളിൽ കൂടുതൽ പ്രബുദ്ധരാക്കും.
‘യെൽഹൗമി ഗി ഖൊലാവു’ ഇന്ന് കാണാം
തൃശൂർ: മണിപ്പൂർ സംവിധായകൻ വിക്ടർ തൗദാം അണിയിച്ചൊരുക്കിയ നാടകമായ ‘യെൽഹൗമി ഗി ഖൊലാവു’ ബുധനാഴ്ച കാണാം. ‘അബോറിജിനൽ ക്രൈ’ എന്ന പേരിലാണ് നാടകം അരങ്ങിലെത്തുക. കെ.ടി. മുഹമ്മദ് തീയറ്ററിൽ രാവിലെ 11നും വൈകുന്നേരം 5.30നും നാടകം അവതരിപ്പിക്കും. വിക്ടറിനെ കൂടാതെ ഇവോചൗ, ഒപേന്ദ്രോ, തരുൺ കുമാർ, സുചിത്ര, ബിതാർ, പാക്കി അമാങ്ചം,റാസ്പിതം, ആർ.കെ. ബിത്യാസ് എന്നിവരും നാടകത്തിന്റെ ഭാഗമായി ഇറ്റ്ഫോക്കിൽ എത്തിയിട്ടുണ്ട്. മണിപ്പൂരിലെ ആറ് വൻ അണക്കെട്ടുകൾക്കുവേണ്ടി കുടിയൊഴുപ്പിക്കപ്പെട്ടവരുടെ സങ്കടങ്ങളുടെ കഥയാണ് നാടകം പറയുന്നത്. ജലസേചത്തിന്റെയും കൃഷിയുടെയും പേരിൽ വലിയ അണക്കെട്ടുകൾ പണിതിട്ടും മണിപ്പൂരിലെ ഭൂരിഭാഗം വയലുകളും ഇപ്പോഴും വരണ്ടുകിടക്കുന്നു.
ആയിരക്കണക്കിന് കോടികൾ ചെലവഴിച്ച ഈ പദ്ധതികളുടെ ശരിക്കുള്ള ഗുണഭോക്താക്കൾ ആരെന്നും നാടകം ചർച്ചയാക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.