കൂടൽമാണിക്യം ദേവസ്വം കെട്ടിടങ്ങൾ പ്രവർത്തിക്കുന്നത് കെട്ടിട നമ്പർ ഇല്ലാതെ
text_fieldsഇരിങ്ങാലക്കുട: കൂടൽമാണിക്യം ദേവസ്വം കൊട്ടിലാക്കൽ പറമ്പിലുള്ള ദേവസ്വം ഓഫിസും ആയുർവേദ ചികിൽസ കേന്ദ്രവും പ്രവർത്തിക്കുന്നത് തദ്ദേശസ്ഥാപനത്തിന്റെ കെട്ടിട നമ്പർ ഇല്ലാതെ. പ്രളയത്തെ തുടർന്ന് പഴയ ദേവസ്വം ഓഫിസ് കെട്ടിടം അപകടാവസ്ഥയിലായതിനെ തുടർന്നാണ് ടൂറിസം വകുപ്പിൽ നിന്നുള്ള ഒരു കോടി രൂപ ഉപയോഗിച്ച് 2019ൽ നിർമിച്ച പിൽഗ്രിമേജ് സെന്റർ കെട്ടിത്തിലേക്ക് ദേവസ്വം ഓഫിസിന്റെ പ്രവർത്തനം താൽക്കാലികമായി മാറ്റിയത്.
ടൂറിസം വകുപ്പിന് വേണ്ടി കിറ്റ്കോയാണ് 2018ൽ കെട്ടിടം നിർമിച്ച് ദേവസ്വത്തിന് സമർപ്പിച്ചത്. ആയുർവേദ ഗ്രാമം പ്രവർത്തിക്കുന്ന നമ്പർ ഇല്ലാത്ത കെട്ടിടം 2004ൽ കലക്ടർ ദേവസ്വം ചെയർമാനായിരുന്ന സമയത്താണ് പണി കഴിപ്പിച്ചത്. മണിമാളിക കെട്ടിടത്തിന് പകരമായി പുതിയ കെട്ടിടം നിർമിക്കുന്നതിന് ഈ വർഷം ജനുവരിയിൽ ദേവസ്വം നിർമാണ അനുമതിക്കായി അപേക്ഷ നൽകിയിരുന്നു.
ഇതിനുള്ള മറുപടിയിൽ ഇതേ സർവേ നമ്പറിൽ ഉള്ള കെട്ടിടങ്ങളെല്ലാം ക്രമവമ്കരിക്കണമെന്നും ഇതിന് ശേഷം മാത്രമേ കെട്ടിട നിർമാണ അപേക്ഷ പരിഗണിക്കാൻ കഴിയുകയുള്ളുവെന്നും നഗരസഭ വ്യക്തമാക്കിയതോടെയാണ് വിഷയം ഉയർന്നുവന്നത്.
കെട്ടിടങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട രേഖകൾ ഒന്നും ദേവസ്വത്തിന്റെ പക്കൽ ഇല്ലെന്നും കെട്ടിടങ്ങൾ ക്രമവത്കരിക്കേണ്ടത് നഗരസഭയുടെ ചുമതലയാണെന്നും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ദേവസ്വത്തിന്റെ വികസന പദ്ധതികൾക്ക് നഗരസഭ തടസ്സം നിൽക്കുകയാണെന്നും ദേവസ്വം ചെയർമാൻ പ്രദീപ് മേനോനും ഭരണസമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്റർ ഉഷ നന്ദിനിയും കുറ്റപ്പെടുത്തുന്നു.
കെട്ടിടനിർമാണം സംബന്ധിച്ച രേഖകൾ ദേവസ്വത്തിലും നഗരസഭയിലും ഇല്ലാത്ത സാഹചര്യമാണെന്ന് വ്യക്തമായതിനെ തുടർന്ന് വിഷയം സർക്കാറിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ശ്രദ്ധയിൽ കൊണ്ട് വന്നിട്ടുണ്ടെന്ന് ദേവസ്വം അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.