കനിവുള്ളവർ കനിഞ്ഞാൽ ജോയൽ ജീവിതത്തിൽ തിരികെയെത്തും
text_fieldsജോയൽ
ആമ്പല്ലൂർ: തലച്ചോറിൽ ഗുരുതരരോഗം ബാധിച്ച രണ്ടര വയസ്സുകാരൻ സുമനസ്സുകളുടെ കാരുണ്യം തേടുന്നു. നെന്മണിക്കര കുന്നിശ്ശേരി കുരുതുകുളങ്ങര വിനുവിന്റെ മകൻ ജോയലാണ് ചികിത്സ സഹായം തേടുന്നത്. തൃശൂർ മാർക്കറ്റിൽ തൊഴിലാളിയായ വിനുവിന്റെയും രേഷ്മയുടെയും ഇരട്ടകുട്ടികളിൽ ഒരാൾക്കാണ് അസുഖം ബാധിച്ചത്.
തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സ തേടുന്ന ജോയലിന് തലച്ചോറിന്റെ ഒരു വശത്തെ ഞരമ്പിന് ബലക്ഷയം സംഭവിക്കുന്ന ഓട്ടോ ഇമ്യൂൺ രോഗമാണ് ബാധിച്ചത്. 24 ലക്ഷം ചെലവ് വരുന്ന ഓപറേഷൻ എത്രയും വേഗം ചെയ്യണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
നിലവിൽ ആറാഴ്ച കൂടുമ്പോൾ 15 കുത്തിവെപ്പ് എടുക്കണം. ദിവസം മൂന്ന് ഇൻജക്ഷൻ വീതം അഞ്ച് ദിവസം ആശുപത്രിയിൽ താമസിച്ചാണ് കുത്തിവെപ്പെടുക്കുന്നത്. ഒരു കുത്തിവെപ്പിനുള്ള തുക പോലും കണ്ടെത്താനുള്ള ശേഷി ഈ നിർധന കുടുംബത്തിനില്ല. കുട്ടിക്ക് അസുഖം ഗുരുതരമാവുകയാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇടക്കിടെ വരുന്ന അപസ്മാരമാണ് ഇതിന്റെ ലക്ഷണം. ദിവസം 45 തവണയെങ്കിലും അപസ്മാരം വരുന്നുണ്ടെന്ന് വീട്ടുകാർ പറയുന്നു. വേഗം ഓപറേഷൻ നടത്തിയാൽ രോഗം ഭേദമാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
വിനുവിനും ഭാര്യ രേഷ്മയ്ക്കും ഇത്ര വലിയ ചികിത്സ ചെലവ് താങ്ങാവുന്നതിലും അപ്പുറമാണ്. ആകെയുള്ള പുരയിടം ജപ്തി ഭീക്ഷണിയിലാണ്. കടം കയറി നിൽക്കുന്ന സമയത്താണ് മകന് അസുഖം ബാധിച്ചത്. ഇവരുടെ നാലു മക്കളിൽ മൂന്നാമത്തെ കുട്ടിയാണ് ജോയൽ. ജോയലിന്റെ കുടുംബത്തിന്റെ ദുരവസ്ഥ മനസ്സിലാക്കിയ നാട്ടുകാർ കെ.കെ. രാമചന്ദ്രൻ എം.എൽ.എ രക്ഷാധികാരിയും നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു ചെയർമാനുമായി ചികിത്സ സഹായ നിധി രൂപവത്കരിച്ചു. ഫെഡറൽ ബാങ്ക് ആമ്പല്ലൂർ ശാഖയിലാണ് അക്കൗണ്ട് തുറന്നിരിക്കുന്നത്. സഹായിക്കാൻ താൽപര്യമുള്ളവർക്ക് 17040200002456 എന്ന അക്കൗണ്ട് നമ്പറിലേക്ക് തുക അയക്കാവുന്നതാണ്.
ഐ.എഫ്.എസ് കോഡ് FDRL0001704. വിലാസം: ജോയൽ ചികിത്സ സഹായ നിധി, കുരുതുകുളങ്ങര വീട്, കുന്നിശ്ശേരി, ചിറ്റിശ്ശേരി- പി.ഒ., 680301. ഫോൺ: 7594902403
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.