കെ റെയിൽ: റോ–റോ സ്റ്റേഷൻ മുരിയാട്ട്
text_fieldsതൃശൂർ: ചരക്കുവാഹന ഗതാഗതത്തിന് കെ–റെയിൽ നിർദേശിക്കുന്ന റോ–റോ സ്റ്റേഷൻ സ്ഥാപിക്കുന്നത് മുരിയാട്ട്. മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ പ്രതിദിനം ആറ് റോ–റോ ട്രെയിനുകളാണ് പ്രവർത്തിക്കുക. പരമാവധി 480 ട്രക്കുകൾ 40 വാഗണുകളിലായി വഹിക്കാനാകും. പകലും രാത്രിയും മൂന്നുവീതം ട്രിപ്പുകളാണ് ഉണ്ടാകുക.
എ ക്ലാസ് സ്റ്റേഷനായാണ് തൃശൂരിനെ വിഭാവനം ചെയ്യുന്നത്. നെടുമ്പാശേരി കൊച്ചിൻ എയർപോർട്ടിൽനിന്ന് തൃശൂരിലേക്കുള്ള പാതയിൽ 15 ഭാഗത്ത് ആകാശമാർഗം കെ–റെയിൽ റോഡ് പാസ് ചെയ്യേണ്ടതായി വരുന്നുവെന്ന് ഡി.പി.ആർ വ്യക്തമാക്കുന്നു. ജില്ലയിൽ തൂണിന്മേൽ 30.96 കിലോ മീറ്റർ ദൂരമാണ് വിഭാവനം ചെയ്യുന്നത്. തൃശൂരിന് തെക്ക് 20.23 കിലോമീറ്റർ ദൂരവും വടക്ക് 10.72 കിലോമീറ്റർ ദൂരവുമുണ്ട്. ദിവാൻജിമൂല, എം.ജി റോഡിലെ കോട്ടപ്പുറം, പൂങ്കുന്നം എന്നീ മേൽപാലങ്ങൾക്ക് മുകളിലൂടെയാണ് ആകാശപ്പാത പോവുക.
മൂന്ന് മേൽപാലങ്ങളുടെ മുകളിലൂടെ വലിയ കെട്ടിടങ്ങൾക്ക് തടസ്സമാകാതെ ആകാശപ്പാത തൃശൂർ നഗരത്തിൽ കൊണ്ടുവരുകയെന്നത് ശ്രമകരമായ ജോലിയാണ്. ഇതിന് നിർമാണത്തിന്റെ പുതിയ സാധ്യത തേടേണ്ടിവരും. നെടുമ്പാശേരി എയർപോർട്ട് കഴിഞ്ഞ് അങ്കമാലി റെയിൽവേ സ്റ്റേഷൻ കഴിഞ്ഞാൽ പാത പടിഞ്ഞാറേ ഭാഗം വഴിയാണ് വരുന്നത്. ഏകദേശം വടൂക്കര ഭാഗം വെച്ച് ആകാശപ്പാതക്ക് വഴിമാറും. നഗരത്തിൽ തൃശൂർ റെയിൽവേ സ്റ്റേഷന്റെ തെക്കുഭാഗത്തുനിന്ന് പൂങ്കുന്നം റെയിൽവേ സ്റ്റേഷന് വടക്കുഭാഗം വരെയുള്ള ഭാഗം വരെയേ നിലവിൽ റെയിൽവേ പാതയോട് ചേർന്ന് വരുകയുള്ളൂ.
തൃശൂരിൽ കെ–റെയിലിന് ആവശ്യമുള്ളത് 57.43 ഹെക്ടർ സ്ഥലമാണ്. ഇതിൽ സ്റ്റേഷന് മാത്രം 36.48 ഹെക്ടർ വേണ്ടിവരും. ആകാശപ്പാതയായാണ് തൃശൂർ റെയിൽവേ സ്റ്റേഷൻ വിഭാവനം ചെയ്യുന്നത്. എറണാകുളം, കൊച്ചുവേളി എന്നിവയാണ് മറ്റ് ആകാശപ്പാത സ്റ്റേഷനുകൾ. നിലവിലെ റെയിൽ പാതകളുടെ മുകളിലൂടെയോ അടിയിലൂടെയോ സിൽവർലൈൻ കടന്നുപോകുന്ന ആറ് ഇടങ്ങളാണ് ഉള്ളത്. ഇതിലൊന്ന് തൃശൂരാണ്. ഗുരുവായൂർ റെയിൽപാതക്ക് മുകളിലൂടെയാണ് തൃശൂരിൽ കെ–റെയിൽ കടന്നുപോകുക.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.