കുഞ്ഞാലിപ്പാറ ക്രഷറിന്റെ പ്രവര്‍ത്തനാനുമതി റദ്ദാക്കി
text_fieldsമറ്റത്തൂര്‍: കുഞ്ഞാലിപ്പാറയിലുള്ള സ്വകാര്യ മെറ്റല്‍ ക്രഷര്‍ യൂനിറ്റിന്റെ പ്രവര്‍ത്തനാനുമതി മറ്റത്തൂര്‍ പഞ്ചായത്ത് റദ്ദു ചെയ്തു. ഇതുസംബന്ധിച്ച നോട്ടീസ് പഞ്ചായത്ത് സെക്രട്ടറി ക്രഷര്‍ മാനേജിങ് പാര്‍ട്ണര്‍ക്ക് കൈമാറി. 2025 വരെ ക്രഷറിന് പ്രവര്‍ത്തനാനുമതി പഞ്ചായത്ത് നല്‍കിയിരുന്നെങ്കിലും ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടന്ന സര്‍വേയില്‍ ക്രഷര്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് പുറമ്പോക്ക് ഭൂമിയുണ്ടെന്ന് സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് പുറമ്പോക്ക് ഭൂമി പഞ്ചായത്ത് ഇടപെട്ട് ഒഴിപ്പിച്ചെടുത്തിരുന്നു.
അനധികൃതമായി കൈവശം വെച്ചിട്ടുള്ള സ്ഥലത്തോ പഞ്ചായത്ത് പുറമ്പോക്ക് റോഡിലോ ക്വാറി പ്രവര്‍ത്തനം നടത്തരുതെന്ന് നോട്ടീസും നല്‍കിയിരുന്നു. നിയമാനുസരണമുള്ള ദൂരപരിധി പാലിക്കാതെ ഖനനപ്രവര്‍ത്തനങ്ങള്‍ അനുവദനീയമല്ലാത്തതിനാല്‍ മൈനിങ് ആൻഡ് ജിയോളജി വകുപ്പില്‍നിന്ന് അനുവദിച്ച ലീസ് നേരത്തേ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. പിന്നീട് നടന്ന ഹിയറിങ്ങിനെ തുടര്‍ന്ന് ക്രഷര്‍ മാനേജ്‌മെന്റ് കൈവശം വെച്ചിട്ടുള്ള പുറമ്പോക്ക് വഴിയുടെ ഉടമസ്ഥാവകാശം ഗ്രാമപഞ്ചായത്തില്‍ നിക്ഷിപ്തമാണെന്ന് ഭൂരേഖ തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കി.
ഇതോടെ പുറമ്പോക്ക് കൈയേറ്റം ഒഴിപ്പിച്ചെടുക്കുന്നതിനുള്ള നടപടികള്‍ പഞ്ചായത്ത് ആരംഭിക്കുകയും ക്രഷറിന്റെ മധ്യത്തിലൂടെയാണ് പുറമ്പോക്ക് റോഡ് കടന്നുപോകുന്നത് എന്നതിനാല്‍ ക്രഷറിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച് കൈയേറ്റം ഒഴിയുന്നതിനും നോട്ടീസ് നല്‍കി.
ക്രഷറിെൻറ ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ അത് ഏഴുദിവസത്തിനകം പഞ്ചായത്തില്‍ സമര്‍പ്പിക്കണമെന്നും ഏപ്രില്‍ മാസത്തില്‍ നല്‍കിയ നോട്ടീസില്‍ അറിയിച്ചിരുന്നു. എന്നാല്‍, ഇതുവരെ വിവരങ്ങള്‍ ബോധിപ്പിക്കാത്ത സാഹചര്യത്തിലാണ് മറ്റൊരു മുന്നറിയിപ്പില്ലാതെ ക്രഷറിന്റെ ലൈസന്‍സ് റദ്ദുചെയ്യുന്നതെന്ന് പഞ്ചായത്ത് സെക്രട്ടറി നോട്ടീസില്‍ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.