ഭൂമി വാങ്ങാമെന്ന് തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ മധ്യവയസ്ക്കരായ രണ്ട് സ്ത്രീകൾ പിടിയിൽ
text_fieldsകുന്നംകുളം: ഭൂമി വാങ്ങാമെന്ന് തെറ്റിദ്ധരിപ്പിച്ച് മുപ്പത് ലക്ഷം തട്ടിയെടുത്ത കേസിൽ മദ്ധ്യവയസ്ക്കരായ രണ്ട് സ്ത്രീകൾ പിടിയിൽ. മലപ്പുറം തിരൂർ തെക്കുമുറി കളരിക്കൽ വീട്ടിൽ സക്കീന (60), വെളിയങ്കോട് പുതിയ വീട്ടിൽ നാലകത്ത് സുബൈദ (52) എന്നിവരെയാണ് കുന്നംകുളം അസിസ്റ്റൻറ് പൊലീസ് കമീഷണർ ടി എസ് സിനോജിൻെറ നിർദേശ പ്രകാരം എസ് ഐ വി.എസ് സന്തോഷ് അറസ്റ്റ് ചെയ്തത്.
ലോട്ടറി അടിച്ചുവെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സൗഹൃദം നടിച്ച് കുന്നംകുളം സ്വദേശിനിയുടെ ചിറമനെങ്ങാട് വില്ലേജിലുള്ള ഭൂമി അറുപത്തിമൂന്നു ലക്ഷത്തി എഴുപത്തയ്യായിരം രൂപക്ക് തീറുവാങ്ങാമെന്ന് തെറ്റിദ്ധരിപ്പിച്ച് പണയാധാരവും വസ്തു വില്പന കരാറും വ്യാജമായി ഉണ്ടാക്കി ആധാരം സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വെച്ച് മുപ്പതു ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു. തുടർന്ന് കരാർ പ്രകാരമുള്ള നടപടികൾ സ്വീകരിക്കാതെ പണമോ വസ്തുവിൻെറ ആധാരമോ തിരിച്ച് നൽകാതെ ചതിച്ച കേസിലാണ് അറസ്റ്റ്.
പ്രതികൾക്കെതിരെ ചേലക്കര പൊലീസ് സ്റ്റേഷനിൽ സമാനമായ കേസുണ്ട്. കൂടാതെ പ്രതിയായ സക്കീനക്കെതിരെ തിരൂർ പോലീസ് സ്റ്റേഷനിൽ കേരള സംസ്ഥാന മൺസൂൺ ലോട്ടറിക്ക് സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞു വ്യാജ ടിക്കറ്റ് ബാങ്കിൽ കൊടുത്ത കേസും നിലവിൽ ഉണ്ട്. തൃശൂർ ജില്ലയിലും സംസ്ഥാനത്തെ മറ്റു ജില്ലകളിലും സമാനമായ കുറ്റ കൃത്യങ്ങൾ പ്രതികൾ നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരുന്നുണ്ട്. പൊലീസ് സംഘത്തിൽ എ.എസ്.ഐ പ്രേംജിത്ത്.എസ്, എസ്.സി.പി.ഒ വീരജ, സി.പി.ഒ ഷജീർ എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.