തെരെഞ്ഞടുപ്പ് ആരവങ്ങളില്ലാതെ മറ്റത്തൂരിെൻറ പ്രസംഗപീഠം
text_fieldsമറ്റത്തൂരിെൻറ പ്രസംഗപീഠമായ കോടാലി ആല്‍ത്തറ
കോടാലി: ദേശീയ നേതാക്കളടക്കമുള്ള പ്രഗല്ഭരുടെ വാഗ്ധോരണികള്‍ മുഴങ്ങിയ മറ്റത്തൂരിെൻറ പ്രസംഗപീഠം ഇപ്പോള്‍ വാചാല മൗനത്തിലാണ്. തെരഞ്ഞെടുപ്പുകാലമായാല്‍ പ്രമുഖ നേതാക്കളുടെ സ്വരഘോഷങ്ങള്ക്ക് കാതോര്ത്തിരുന്നയിടമാണ് കോടാലി ആല്‍ത്തറ.
മറ്റത്തൂര്‍ പഞ്ചായത്തിെൻറ വ്യാപാര സിരാകേന്ദ്രമായ കോടാലി ടൗണിെൻറ ഹൃദയഭാഗത്താണ് ആൽത്തറയുള്ളത്. അഞ്ചു പതിറ്റാണ്ടോളമായി മറ്റത്തൂരിലെ രാഷ്ട്രീയ -സാംസ്കാരിക പൊതുയോഗങ്ങള്‍ നടക്കാറുള്ളത് ആല്‍ത്തറയിലാണ്. കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരുമടക്കമുള്ള പ്രഗല്ഭമതികളുടെ പാദമുദ്രയണിഞ്ഞ കോടാലി ആല്ത്തറക്കല് തെരഞ്ഞെടുപ്പു കാലമായാല്‍ ഒരേ ദിവസം രണ്ടും മൂന്നും പൊതുയോഗങ്ങള്‍ വരെ നടക്കാറുണ്ടായിരുന്നു.
മുന്‍ മുഖ്യമന്ത്രിമാരായ സി. അച്യുതമേനോന്, പി.കെ. വാസുദേവൻ നായർ, കെ. കരുണാകരന്, വി.എസ്. അച്യുതാനന്ദന്, എ.കെ. ആൻറണി, ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ കേന്ദ്രമന്ത്രിമാരായിരുന്ന വയലാര്‍ രവി, മാര്‍ഗരറ്റ് ആല്‍വ, ബി.ജെ.പി നേതാവായിരുന്ന കെ.ജി. മാരാര്‍, സി.പി.ഐ അഖിലേന്ത്യ സെക്രട്ടറി സി. രാജേശ്വരറാവു, മുന്‍ മന്ത്രി എം.വി. രാഘവന്, വി.വി. രാഘവന്, സി.കെ. ചന്ദ്രപ്പന്, ഇ. ഗോപാലകൃഷ്ണന്, കണിയാപുരം രാമചന്ദ്രന്, പി.എസ്. നമ്പൂതിരി തുടങ്ങിയ ഒട്ടേറെ നേതാക്കള്‍ വിവിധ കാലഘട്ടങ്ങളിലായി ഈ ആല്‍ത്തറയില്‍ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്തവരാണ്.
എണ്‍പതുകളിലായിരുന്നു കോടാലി ആല്‍ത്തറയുടെ തിരക്കേറിയ നാളുകള്‍. ഒട്ടുമിക്ക സംഘടനകളുടേയും പ്രദേശിക ഘടകങ്ങള്‍ ഉണ്ടായിരുന്ന മറ്റത്തൂരില്‍ അക്കാലത്ത് മിക്കദിവസങ്ങളിലും ആല്ത്തറക്കല് പൊതുയോഗങ്ങളും സാംസ്കാരിക സമ്മേളനങ്ങളും നടന്നിരുന്നു. മറ്റത്തൂരിെൻറ സാമൂഹിക സാംസ്കാരിക മിടിപ്പുകള്‍ക്ക് കാതോര്‍ക്കാനായി സായാഹ്നങ്ങളില്‍ ആല്‍ത്തറക്കു മുന്നില്‍ എത്തിയിരുന്നത് ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുകയാണ് മുതിര്‍ന്നവര്‍. തെരുവോരങ്ങളില്‍ പൊതുയോഗം നടത്താൻ വിലക്ക് വന്നതോടെ ആല്ത്തറക്കല് പ്രമുഖരുടെ വാക്കുകള്‍ മുഴങ്ങാതെയായി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.