‘ഇറ്റ്ഫോക്’ മാനവികതയിലേക്ക് നയിക്കുന്നു -മന്ത്രി ആർ. ബിന്ദു
text_fieldsസംഗീത നാടക അക്കാദമിയുടെ അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്ഫോക്കിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് എത്തുന്ന ജില്ല കലക്ടർ അർജുൻ പാണ്ഡ്യൻ, മന്ത്രി കെ. രാജൻ, മന്ത്രി ഡോ. ആർ. ബിന്ദു, അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി, നടൻ നാസർ, അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, വൈസ് ചെയർമാൻ പി.ആർ. പുഷ്പവതി എന്നിവർ
തൃശൂർ: അപരവിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും സങ്കുചിത ഇടങ്ങളിലേക്ക് പോകുന്ന മനുഷ്യമനസ്സുകളെ മാനവികതയിലേക്ക് കൈപിടിക്കുന്നതിൽ ‘ഇറ്റ്ഫോക്കി’ന് വലിയ പങ്കുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. 15ാമത് അന്താരാഷ്ട്ര നാടകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. നടൻ എം. നാസർ മുഖ്യാതിഥിയായി. നാടകം ആചാരവും വിനോദവുമല്ല, നിങ്ങൾക്ക് തോന്നുന്നത് പറയാനുള്ള ഭാഷയാണെന്നും നാടക നടനെന്ന നിലയിൽ അറിയപ്പെടാനായിരുന്നു ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി അധ്യക്ഷത വഹിച്ചു.
മന്ത്രി കെ. രാജൻ, ജില്ല കലക്ടർ അർജുൻ പാണ്ഡ്യൻ, ഇറ്റ്ഫോക് ജൂറി അംഗം മല്ലിക താനേജ, ഫെസ്റ്റിവൽ ഡയറക്ടർ ബി. അനന്തകൃഷ്ണൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് എന്നിവർ പങ്കെടുത്തു. ഫെസ്റ്റിവൽ ബുക്ക് മന്ത്രി ആർ. ബിന്ദു പ്രകാശനം ചെയ്തു. മല്ലിക തനേജ ഏറ്റുവാങ്ങി. ഫെസ്റ്റിവൽ ബുള്ളറ്റിൻ കലക്ടർ അർജുൻ പാണ്ഡ്യൻ പ്രകാശനം ചെയ്തു.
സാഹിത്യ അക്കാദമി സെക്രട്ടറി സി.പി അബൂബക്കർ ഏറ്റുവാങ്ങി. ഫെസ്റ്റിവൽ ബാഗ് നടൻ നാസർ പ്രകാശനം ചെയ്തു. ലളിതകല അക്കാദമി ചെയർമാൻ മുരളി ചീരോത്ത് ഏറ്റുവാങ്ങി. ഫെസ്റ്റിവൽ ടീഷർട്ട് സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടർ അഭിലാഷ് പിള്ള പ്രകാശനം ചെയ്തു.
സംഗീത നാടക അക്കാദമി വൈസ് ചെയർപേഴ്സൻ പുഷ്പാവതി പി.ആർ ഏറ്റുവാങ്ങി. ‘പ്രതിരോധത്തിന്റെ സംസ്കാരങ്ങൾ’ എന്ന പ്രമേയത്തെ മുൻനിർത്തിയാണ് ഈ വർഷത്തെ ഇറ്റ്ഫോക്. ശ്രീലങ്ക, ഈജിപ്ത്, റഷ്യ, ഇറാഖ്, ഹംഗറി എന്നിവിടങ്ങളിൽനിന്നുള്ള നാടകങ്ങൾ എത്തിയിട്ടുണ്ട്. മാർച്ച് രണ്ടിന് സമാപിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.