ഉദ്യോഗസ്ഥരുടെ ഒത്താശ; അമിത ഭാരം കയറ്റി പാറയുമായി ലോറികൾ പായുന്നു
text_fieldsതൃശൂർ: അനുവദിച്ചതിലധികം അളവിൽ പാറയുമായി ലോറികൾ റോഡിലൂടെ ചീറിപ്പായുമ്പോൾ ഖജനാവിന് നഷ്ടം കോടികൾ. പാറ ഉൽപന്നങ്ങൾ അനധികൃതമായി കടത്തുന്നതിലൂടെ ഖജനാവിന് പ്രതിദിനം 20 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ടെന്ന് നേർക്കാഴ്ച അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
ടോറസ് വാഹനങ്ങൾക്ക് താങ്ങാവുന്ന ഭാരശേഷിയേക്കാൾ ഇരട്ടിയിലധികം പാറ ഉൽപന്നങ്ങൾ നിറച്ച് വാഹന നിയമ ലംഘന പിഴകളും നികുതികളും വെട്ടിച്ച് ലോറികൾ പായുകയാണ്. ഇതിന് ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കുന്നു. നിരവധി തവണ പരാതി നൽകിയിട്ടും വിജിലൻസ് കമ്മിറ്റിയുടെയും സ്പെഷൽ ബ്രാഞ്ചിന്റെയും അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടും നടപടികൾ കൈക്കൊള്ളാത്തത് ദുരൂഹമാണെന്നും ഇവർ ആരോപിക്കുന്നു.
ദേശീയപാതയിൽ പരിശോധനക്ക് നിൽക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടായി. പരിശോധന കാണുമ്പോൾ വാഹനം ഉപേക്ഷിച്ചു കടന്നുകളയുന്ന സംഭവങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വർഷം ജനുവരി മുതൽ ഇതിനകം 789 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഇതേതുടർന്ന് അസോസിയേഷൻ തന്നെ ഭാരവാഹനങ്ങൾ റോഡിലൂടെ ചീറിപ്പായുന്നതിന്റെ കണക്കെടുപ്പ് നടത്തി. ദേശീയപാതയിൽ രാവിലെ 4.15 മുതൽ വൈകീട്ട് അഞ്ചുവരെ ഒരുദിവസം നടത്തിയ സർവേയിൽ 513 ലോറികൾ അമിതഭാരം കയറ്റി പോകുന്നതും അമിതഭാരം കയറ്റുന്നതിന് വേണ്ടി വാഹനത്തിന്റെ രൂപഘടന മാറ്റി ഉയരം കൂട്ടി സഞ്ചരിക്കുന്നതും കണ്ടെത്തി.
വാഹനങ്ങളുടെ നമ്പറും ചിത്രങ്ങൾ സഹിതം സംസ്ഥാന ട്രാൻസ്പോർട്ട് കമീഷണർക്ക് നൽകിയെങ്കിലും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നടപടി അവസാനിപ്പിച്ചു. അമിത ഭാരം കൊണ്ട് വാഹനം ഡ്രൈവർക്ക് നിയന്ത്രിക്കാൻ കഴിയാതെ ഒറ്റപ്പെട്ടതും വാഹനങ്ങൾക്കിടയിലേക്ക് ടോറസ് വാഹനം പാഞ്ഞുകയറി നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. ഒരുദിവസം തന്നെ ഇത്രയേറെ നിയമലംഘനങ്ങൾ നടന്നിട്ടും സർക്കാർ വേണ്ട നടപടി കൈക്കൊണ്ടിട്ടില്ല എന്ന് സംഘടന ആരോപിക്കുന്നു.
കേരളത്തിൽ നിയമം കുരുക്കിൽപ്പെട്ട് ക്രഷറുകളും ക്വറികളും അടച്ചതിനെ തുടർന്നും പാറ ഉൽപന്നങ്ങളുടെ ലഭ്യതക്കുറവ് രൂക്ഷമായതിനെ തുടർന്നാണ് തമിഴ്നാട്ടിലെ വാളയാർ ഉൾപ്പെടെയുള്ള ചെക്ക്പോസ്റ്റുകൾ വഴി ക്വാറികളിൽനിന്നു വ്യാപകമായി പാറ ഉൽപന്നങ്ങൾ ഇരട്ടി വലിയിൽ എത്തിക്കാൻ തുടങ്ങിയത്.
ചെക്ക്പോസ്റ്റുകൾ പിടികൂടിയാൽ ഒരുവാഹനത്തിന് 75000 രൂപ പിഴ ഇടാക്കാം. അത്തരത്തിലുള്ള പരിശോധന ചെക്ക് പോസ്റ്റുകൾ ഇല്ലാത്തതിനാൽ ഈ തുക സർക്കാർ ഖജനാവിന് നഷ്ടം. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്ക് പ്രതിമാസം ഒരു ടോറസ് വാഹന ഉടമയിൽനിന്ന് 5000 രൂപ പിരിച്ചെടുത്ത വീതം മാസപ്പടി കൊടുത്താണ് ലോറികൾ അനധികൃതമായി പാറ കടത്തുന്നതെന്നാണ് നേർകാഴ്ച ആരോപിക്കുന്നത്.
ജില്ലയിൽ ഹൈവേ പൊലീസ്, ഇൻറർസ്പെക്ടര്, റോഡ് സേഫ്റ്റി എന്നവരുടെ പൊലീസിന്റെ സ്ഥിര വാഹന പരിശോധനയിൽ ഈ വാഹനങ്ങൾക്ക് ചുരുങ്ങിയത് 75,000 രൂപ പിഴ ഈടാക്കാം. അല്ലെങ്കിൽ ഉത്തരവാദിത്തപ്പെട്ട ജിയോളജി, വാഹന വകുപ്പ്, റവന്യൂ വകുപ്പ് ഈ വാഹനങ്ങളെ പിടികൂടി യഥാർഥ പിഴ ഈടാക്കാൻ കൈമാറാം എന്നിരിക്കെ വാഹനങ്ങളെ 500 മുതൽ 2500 രൂപ മാത്രം പിഴയാക്കി കടത്തി വിടുന്നു. സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സ്പെഷൽ ബ്രാഞ്ച് ഈ കാര്യങ്ങൾ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
പ്രതിദിനം 20 കോടിയുടെ അഴിമതി തടയാൻ ഹൈവേ പൊലീസ്, ജിയോളജി, വാഹന വകുപ്പ്, ലീഗൽ മെട്രോളജി സംയുക്തമായി സ്പെഷൽ ഡ്രൈവ് വാഹന പരിശോധന മാസത്തിൽ രണ്ട് തവണ നടത്തുന്നുണ്ടെന്ന് ജില്ലയിലെ വിവിധ വകുപ്പ് മേധാവികൾ വിജിലൻസ് കമ്മിറ്റിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ഈ പരിശോധന മുൻകൂട്ടി ലോബികൾക്ക് വിവരം ലഭിക്കുകയും മാസത്തിൽ ബാക്കിയുള്ള 28 ദിവസവും ഇവർക്ക് യാതൊരു പരിശോധനയും കൂടാതെ അപകടകരമായി നിയമലംഘനം നടത്തി നികുതി വെട്ടിച്ച് സഞ്ചരിക്കാം എന്ന അവസ്ഥയാണ് ഉദ്യോഗസ്ഥർ സൃഷ്ടിച്ചിട്ടുള്ളതെന്നും ഈ നടപടി അഴിമതിക്കും അഴിമതി രഹിതരായ ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടാകുന്ന കൈയേറ്റങ്ങൾക്കും അപകടങ്ങൾക്കും സംരക്ഷണം നൽകി നിയമങ്ങളെ പരിഹസിക്കുകയാണെന്ന് നേർക്കാഴ്ച സംഘടന വിജിലൻസ് കമ്മിറ്റിയിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.