മുസിരിസ് പൈതൃക പദ്ധതിയിൽ നവീകരിച്ച ബ്രിട്ടീഷ് ട്രാവലേഴ്സ് ബംഗ്ലാവ് വീണ്ടും കാടുകയറുന്നു
text_fieldsമതിലകത്തെ ബംഗ്ലാവ് കടവിലെ മുസിരിസ് കമ്യൂണിറ്റി സെന്റർ കാടുകയറിയ നിലയിൽ
മതിലകം: മുസിരിസ് പൈതൃക പദ്ധതിയിൽ നവീകരിച്ച് ഒന്നര വർഷം മുമ്പ് ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്ത മതിലകം ട്രാവലേഴ്സ് ബംഗ്ലാവ് വീണ്ടും കാടുകയറുന്നു. മതിലകത്തിന്റെ ബ്രിട്ടീഷ് ആധിപത്യ ചരിത്രം പേറുന്ന ബംഗ്ലാവ് കടവാണ് മുസിരിസ് കമ്യൂണിറ്റി സെന്ററാക്കി മാറ്റിയത്. കനോലി കനാലിന്റെ തീരത്ത് ബ്രിട്ടീഷ് ഭരണകാലത്ത് പണിതീർത്ത ബംഗ്ലാവാണ് മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി കമ്മ്യൂണിറ്റി സെന്ററാക്കി മാറ്റിയത്. കഴിഞ്ഞ സർക്കാറിന്റെ അവസാന കാലത്ത് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് കമ്യൂണി സെന്റർ ഉദ്ഘാടനം ചെയ്തത്. 33 ലക്ഷം രൂപ ചെലവഴിച്ച് ബംഗ്ലാവിന്റെ പൗരാണികത നിലനിർത്തിയാണ് പുനർനിർമിച്ചിരിക്കുന്നത്. ബംഗ്ലാവ് കമ്യൂണിറ്റി സെന്റർ ആകുന്നതോടെ രാവിലെ മുതൽ ഉച്ച വരെയുള്ള സമയം കുട്ടികൾക്കും ഉച്ച മുതൽ വൈകീട്ട് വരെയുള്ള സമയം സ്ത്രീകൾക്കും വൈകുന്നേരം മുതൽ രാത്രി നിശ്ചിത സമയം വരെ മുതിർന്നവർക്കും വായനക്കും വിനോദ-വിശ്രമവേളകൾക്കുമായി ഉപയോഗിക്കാമെന്നായിരുന്നു പ്രഖ്യാപനം.
ആദ്യകാലങ്ങളിൽ കനോലി കനാലിലൂടെ മലബാറിലേക്കും മറ്റും യാത്രചെയ്തിരുന്ന ബ്രിട്ടീഷ് ഉേദ്യാഗസ്ഥരും മറ്റുള്ളവരും ഇവിടെയാണ് വിശ്രമിച്ചിരുന്നത്. കോട്ടപ്പുറം മുതല്‍ പൊന്നാനി വരെ കനോലി കനാലിലൂടെ വഞ്ചി സര്‍വിസും ബോട്ട് സര്‍വിസും ഉണ്ടായിരുന്നു. കമ്പനി വഞ്ചി എന്നാണ് വള്ളത്തിനെ വിളിച്ചിരുന്നത്. ഉച്ചത്തില്‍ ഹോണ്‍ മുഴക്കിയാണ് വഞ്ചി ഇതിലൂടെ കടന്നുപോയിരുന്നത്. നാട്ടുകാര്‍ രാവിലത്തെ സമയം കണക്കാക്കിയിരുന്നത് വഞ്ചിയുടെ ഹോണിന്റെ അടിസ്ഥാനത്തിലായിരുന്നു. ട്രാവലേഴ്സ് ബംഗ്ലാവിനു സമീപം വഞ്ചിക്ക് സ്റ്റോപ്പുണ്ടായിരുന്നു. ഇതാണ് ബംഗ്ലാവ് കടവ് എന്ന പേരിന് ആധാരം. ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ കലക്ടറായിരുന്ന വില്യം ലോഗൻ മലബാർ മാന്വൽ എഴുതാൻ പലഘട്ടത്തിലും ഈ ബംഗ്ലാവിൽ താമസിച്ചിരുന്നു. ജലഗതാഗതം നിലനിന്ന കാലത്ത് ചുങ്കപ്പിരിവിനായും ബംഗ്ലാവ് ഉപയോഗപ്പെടുത്തിയിരുന്നു. പിന്നീട് ദീർഘകാലം മതിലകം പഞ്ചായത്തിലെ പാപ്പിനിവട്ടം വില്ലേജ് ഓഫിസ് പ്രവർത്തിച്ചിരുന്നതും ഈ കെട്ടിടത്തിലാണ്. മലബാർ മാന്വൽ എഴുതിയ വില്ല്യം ലോഗന്റെ സംഭാവനകൾ ഉൾപ്പെടെ പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരുന്നു. കെട്ടിടത്തിനോട് ചേർന്ന ബോട്ട് ജെട്ടിയുടെ നിർമാണവും പൂർത്തിയായിട്ടില്ല. നവീകരിക്കുന്ന കെട്ടിടത്തിൽ മതിലകത്തുനിന്ന് കണ്ടെടുത്ത ചരിത്രാവശിഷ്ടങ്ങൾ പ്രദർശിപ്പിക്കാനുള്ള ആശയവും നേരത്തേ ഉയർന്നുവന്നിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.