റോഡ് വികസനത്തിൽ വഴിമുട്ടുന്നവർ പുനരധിവാസം തേടുന്നു
text_fieldsമതിലകത്ത് റോഡ് വികസനത്തിനായി പൊളിച്ചുനീക്കാൻ നോട്ടീസ് ലഭിച്ച കച്ചവട സ്ഥാപനങ്ങൾ
മതിലകം: റോഡ് വികസനത്തിൽ ഉപജീവനമാർഗം വഴിമുട്ടുന്നവർ പുനരധിവാസം തേടുന്നു. മതിലകത്ത ഒരുകൂട്ടം കച്ചവടക്കാരും അവരോടൊപ്പം പണിയെടുക്കുന്നവരുമാണ് ജീവിതമാർഗം അടയുമെന്ന ആധിയിൽ കഴിയുന്നത്. മതിലകം ബീച്ച് റോഡ് വികസനത്തിന്റെ ഭാഗമായി കടകളൊഴിയാൻ നോട്ടീസ് ലഭിച്ചതോടെയാണ് അമ്പതോളം കുടുംബങ്ങൾ ആശങ്കയിലായത്.
മതിലകം സെന്ററിന്റെ പടിഞ്ഞാറ് വരിയിലായി തെക്ക് ഭാഗത്ത് പഞ്ചായത്ത് കെട്ടിടത്തിൽ കച്ചവടം ചെയ്യുന്ന പതിനൊന്നോളം പേർക്കാണ് ഒഴിയാൻ നോട്ടീസ് കിട്ടിയിയത്. ഇവരെല്ലാവരും പലവിധ ജീവിതപ്രയാസങ്ങളിൽ ഉഴലുന്ന ചെറുകിട നാമമാത്ര കച്ചവടക്കാരാണ്. 50 വർഷമായി കച്ചവടം ചെയ്യുന്നവരും കൂട്ടത്തിലുണ്ട്. മധ്യകേരളത്തിലെ പ്രമുഖ വ്യാപാര കേന്ദ്രമായിരുന്ന മതിലകം ചന്തയുടെ അവശേഷിക്കുന്ന അടയാളങ്ങളാണ് ചരിത്രത്തിലേക്ക് മറയുന്നത്.
ഈ ഭാഗത്ത് റോഡിന് വീതിയില്ലാത്തത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നാണ് അധികൃതരുടെ പക്ഷം. അതേസമയം, ഞങ്ങൾ വികസനത്തിന് എതിരല്ലെന്നും പട്ടിണിയിലേക്ക് തള്ളിവിടരുതെന്നും പുനരധിവാസം ഉറപ്പാക്കണമെന്നുമാണ് കച്ചവടക്കാരുടെ അഭ്യർഥന. പുനരധിവാസം ആവശ്യപ്പെട്ട് പഞ്ചായത്ത് അധികാരികൾക്കും ഇടപെടൽ അഭ്യർഥിച്ച് മർച്ചന്റ്സ് അസോസിയേഷനും കച്ചവടക്കാർ നിവേദനം നൽകിയിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.