സ്വപ്ന പദ്ധതി യാഥാർഥ്യമാകുന്നു
text_fieldsതൃശൂർ: ശക്തൻ നഗറിൽ കോർപറേഷൻ നിർമിച്ച സ്വപ്ന പദ്ധതിയായ ആകാശ നടപ്പാലം സ്വാതന്ത്ര്യ ദിനത്തിൽ തുറക്കും. കഴിഞ്ഞ ഇടത് ഭരണസമിതിയുടെ കാലത്ത് 2019 നവംബറിലാണ് പദ്ധതി തുടങ്ങിയത്. ഒരു വർഷംകൊണ്ട് കമീഷൻ ചെയ്യാനായിരുന്നു തീരുമാനമെങ്കിലും കോവിഡും സാങ്കേതിക തടസ്സങ്ങളും കാരണം വൈകി. പാതയിലെ വെളിച്ച സംവിധാനങ്ങൾക്കും ലിഫ്റ്റിനുമായി വൈദ്യുതിക്കായി 50 കിലോവാട്ടിന്റെ സൗരോർജ ഉൽപാദന പ്ലാന്റുൾപ്പെടെയാണ് സജ്ജമാക്കിയത്. അടുത്ത ഘട്ടത്തിൽ ചുറ്റും ഗ്ലാസ് ഇട്ട് പാതയുടെ ഉൾവശം എയർ കണ്ടീഷനാക്കും. ശക്തൻ ബസ് സ്റ്റാൻഡിൽ 5.50 കോടി ചെലവിൽ വൃത്താകൃതിയിലാണ് ആകാശ മേൽപാലം നിർമിച്ചത്.
കേന്ദ്രസർക്കാറിന്റെ അംഗീകൃത ഏജൻസിയായ കിറ്റ്കോയാണ് മാതൃക തയാറാക്കിയത്. നാല് ഭാഗങ്ങളിൽനിന്നും കയറാവുന്ന വിധം ചവിട്ടുപടികൾ പൂർത്തിയായി. റോഡിൽനിന്ന് ആറുമീറ്റർ ഉയരത്തിലാണ് മൂന്നുമീറ്റർ വീതിയുള്ള പാലം. അതിനാൽ, വാഹനങ്ങൾക്കും തടസ്സമില്ലാതെ കടന്നുപോവാം.
280 മീറ്ററാണ് ചുറ്റളവ്. നടപ്പാലത്തിനു ചുറ്റും മുകളിലും സ്റ്റീൽ കവചമുണ്ട്. രണ്ടാംഘട്ടമായി 2.55 കോടി ചെലവിൽ നാല് ലിഫ്റ്റുകളും ഇലക്ട്രിക്കൽ കെട്ടിടവും സെക്യൂരിറ്റി റൂമും നിർമിക്കാനാണ് പദ്ധതി. ഇതിൽ രണ്ട് ലിഫ്റ്റുകൾ കൂടി സ്ഥാപിക്കാനുണ്ട്. വൈദ്യുതി കണക്ഷൻ ലഭിച്ചു. ട്രയൽ റൺ നടത്തി. നടപ്പാതക്കു മുകളിലെ ഷീറ്റിനു മുകളിലാണ് സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചത്. അതുവഴി ആകാശപാതക്ക് ആവശ്യമായ വൈദ്യുതി ലഭിക്കും. അധിക വൈദ്യുതി കോർപറേഷനിൽ മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. പദ്ധതി വൈകുന്നതിനെതിരെ ഏറെ വിമർശനമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.